എന്റെ പ്രശ്‌നങ്ങള്‍ ഒക്കെ തീര്‍ന്നിട്ടാവാം എന്ന് പറഞ്ഞിരുന്നിട്ട് തീരണില്ല, എന്നാ പിന്നെ സിനിമയിലേക്ക് ഇറങ്ങാം എന്ന് തീരുമാനിച്ചു; ദിലീപ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ്. കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസിന്റെ ഓരോ ഘട്ടവും കടന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ തങ്കമണിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. തന്റെ പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ന്നതിന് ശേഷം സിനിമയിലേക്ക് തിരിച്ചു വരാമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ദിലീപ്. പുതിയ ചിത്രം ‘തങ്കമണി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ദിലീപ് സംസാരിച്ചത്. നാല് വര്‍ഷമായി താന്‍ സിനിമയുടെ മാറ്റങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ് എന്നും ദിലീപ് വ്യക്തമാക്കി.

‘ഞാന്‍ പ്രേമലു വരെയുള്ള സിനിമകള്‍ കണ്ടു. ഭ്രമയുഗം ഒക്കെ ഇനി കാണണം. തിയേറ്ററിന്റെ ഭാഗമായതു കൊണ്ട് ഒരു ഷോയിലും എന്ത് നടക്കുന്നുണ്ട് എന്നതൊക്കെ അറിയുന്നുണ്ട്. നമ്മള്‍ അത്രയും ഫോളോ അപ്പ് ചെയ്യുന്ന ആള്‍ക്കാരാണ്. തിയേറ്ററിലേക്ക് ജനങ്ങള്‍ വരുന്നു എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷം. എല്ലാ പടങ്ങളും നമ്മുടെ തിയേറ്ററില്‍ കളിക്കുന്നതു കൊണ്ട് നമുക്ക് കറക്ട് അറിയാന്‍ പറ്റുന്നുണ്ട്.

അത് വലിയ സന്തോഷമാണ്. കോവിഡിന്റെ സമയത്ത് ഞാന്‍ സിനിമ ചെയ്തിട്ടില്ല, അതിന് ശേഷം രണ്ട് വര്‍ഷം ഞാന്‍ സിനിമയേ ചെയ്തിട്ടില്ല. എന്റെ പ്രശ്‌നങ്ങള്‍ ഒക്കെ തീരണ്ടേ. എന്നാ പിന്നെ എല്ലാം തീര്‍ന്നിട്ടാവാം എന്ന് പറഞ്ഞിരുന്നിട്ട് തീരണില്ല. എന്നാ പിന്നെ സിനിമയിലേക്ക് ഇറങ്ങാം എന്ന് തീരുമാനിക്കും. ഒരു നാല് വര്‍ഷമായി സിനിമയുടെ മാറ്റങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പിന്നെ നമ്മള്‍ കമ്മിറ്റഡ് ആയി കിടക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്.

ഒരു സംവിധായകന് കൊടുക്കുന്ന വാക്ക് എന്നൊരു സംവിധാനമുണ്ട്. ആ സമയത്ത് ഒക്കെ നമ്മള്‍ പുതിയ ആള്‍ക്കാര് പുതിയതായിട്ട് എന്ത് കൊണ്ടു വരുന്നു നോക്കുന്നു. എല്ലാവരുടെയും മനസില്‍ ദിലീപ് എന്ന് പറഞ്ഞാല്‍ ഒരു എന്റര്‍ടെയ്ന്‍മെന്റ് എന്ന് പറയുന്ന ഒരു സ്ഥലത്താണ് നമ്മള്‍ നില്‍ക്കുന്നത്. അതുകൊണ്ട് ഏത് സീരിയസ് കാര്യങ്ങള്‍ പറയുമ്പോഴും നമ്മള്‍ നര്‍മ്മത്തില്‍ കൂടിയൊക്കെയാണ് നമ്മള്‍ പറഞ്ഞു കൊടുക്കുക. പിന്നെ പെര്‍ഫോമന്‍സിന് പ്രാധാന്യം കൊടുക്കുന്ന രംഗങ്ങള്‍ അതില്‍ എല്ലാം ഉണ്ടായിരുന്നു’ എന്നാണ് ദിലീപ് പറയുന്നത്.

എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തങ്കമണി’. 1987 ല്‍ പി. ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഇതാ സമയമായി’ ആണ് തങ്കമണി വെടിവെപ്പ്  ആസ്പദമാക്കി ആദ്യമായി പുറത്തിറങ്ങിയ സിനിമ. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്കമണി വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്.

അതേസമയം ബാന്ദ്രയാണ് ദിലീപിന്റെതായി പുറത്തെത്തിയ ചിത്രം. തമനന് നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് രാമലീലയുടെ സംവിധായകന്‍ അരുണ്‍ഗോപിയാണ്. അതേസമയം, ബാന്ദ്ര സിനിമയ്‌ക്കെതിരെ മോശം റിവ്യു നടത്തിയ വ്‌ലോഗര്‍മാര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 7 വ്‌ലോഗര്‍മാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സിനിമയുടെ നിര്‍മ്മാണ കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ഒരിടവേളയ്ക്ക് ശേഷമാണ് മാസ് ലുക്കില്‍ ഫൈറ്റും ഡാന്‍സും അടക്കം ചെയ്തിട്ടുള്ള സിനിമയുമായി ദിലീപ് പ്രേക്ഷകരിലേക്ക് എത്തിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ ഒരു നായികയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നത് എന്നാണ് ദിലീപ് തന്നെ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പറഞ്ഞത്. ടീസര്‍ കണ്ട് പലരും ബാന്ദ്ര ഒരു ഗ്യാങ്സ്റ്റര്‍ ഡോണ്‍ സിനിമയാണെന്നാണ് കരുതിയിരിക്കുന്നത്. എന്നാല്‍ ബാന്ദ്രയിലൂടെ താന്‍ പറയാന്‍ പോകുന്നത് ഒരു പക്വതയുള്ള പ്രണയകഥയാണെന്നുമാണ് സിനിമയെ കുറിച്ച് സംസാരിച്ച് സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞത്. തമന്ന ഭാട്ടിയ നായികയാകാന്‍ സമ്മതം മൂളിയില്ലായിരുന്നുവെങ്കില്‍ ബാന്ദ്ര ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും ദിലീപും പറഞ്ഞിരുന്നു.


Vijayasree Vijayasree :