തിരക്കഥാകൃത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് ദിലീപ്; ദിലീപ് ഈ സിനിമ ചെയ്യേണ്ടന്ന് പറഞ്ഞു; അന്നത്തെ ആ സംഭവത്തെ കുറിച്ച് വിനയന്‍

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്.

കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പെടുത്തിയിട്ടുണ്ട് ദിലീപ്. മലയാളത്തിലെ മുന്‍നിര താരമെന്നതിന് പുറമെ നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടറും ഒക്കെയാണ് ദിലീപ്.

ഇപ്പോഴിതാ ദിലീപിനെ കുറിച്ച് സംവിധായകന്‍ വിനയന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ഇവരുടേത്. കല്യാണ സൗഗന്ധികം, ഉല്ലാസ പൂങ്കാറ്റ്, അനുരാഗ കൊട്ടാരം, പ്രണയ നിലാവ്, വാര്‍ ആന്‍ഡ് ലവ് എന്നിങ്ങനെ ഒരുപിടി സിനിമകള്‍ ദിലീപ്‌വിനയന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങി. അതിനിടെ ദിലീപിന്റെ പിടിവാശി കാരണം ഒരു സിനിമയില്‍ നിന്നും ദിലീപിനെ വിനയന്‍ മാറ്റുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അതേക്കുറിച്ച് പറയുന്ന വിനയന്റെ ഒരു പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. 2002ല്‍ ജയസൂര്യയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ഊമ പയ്യന് ഉരിയാടാ പയ്യനാണ് ആ ചിത്രം. ചിത്രത്തില്‍ നായകനായി തീരുമാനിച്ചിരുന്നത് ദിലീപിനെ ആയിരുന്നു. നിര്‍മാതാവ് അഡ്വാന്‍സ് തുക നല്‍കുകയും ചെയ്തു. എന്നാല്‍ തിരക്കഥാകൃത്തിനെ മാറ്റണമെന്ന് ദിലീപ് ആവാശയപ്പെട്ടതോടെ ദിലീപിനോട് മാറിക്കോളാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിനയന്‍ പറയുന്നു.

‘എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു, സുഹൃത്ത് അല്ല, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഞാന്‍ അനുജനെ പോലെ കണ്ട ആളായിരുന്നു ദിലീപ്. അഞ്ചാറ് സിനിമകള്‍ ഞാന്‍ ദിലീപിനെ വെച്ച് ചെയ്തു. ഊമ പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയ്ക്കായി നിര്‍മാതാവ് പി കെ ആര്‍ പിള്ള ദിലീപിന് അഡ്വാന്‍സ് നല്‍കിയിരുന്നു. എന്റെ സിനിമകള്‍ എന്ന് പറഞ്ഞാല്‍ നൂറ് ശതമാനം ചെയ്യുന്ന ആളായിരുന്നു ദിലീപ്. ഉമപ്പെണ്ണിന്റെ തിരക്കഥാകൃത്ത് മലയാള സിനിമയിലെ മുതിര്‍ന്ന തിരക്കഥാകൃത്തുകളില്‍ ഒരാളായ കലൂര്‍ ഡെന്നിസ് ചേട്ടനാണ്’.

‘ഡെന്നിസ് ചേട്ടനാണ് പി കെ ആര്‍ പിള്ള സാറിന്റെ ഈ പ്രോജക്ട് കൊണ്ടുവരുന്നത്. അദ്ദേഹം എന്റെ കഥയ്ക്ക് തിരക്കഥ എഴുതാമെന്ന് പറഞ്ഞു. ഞാന്‍ അതിന് വാക്ക് കൊടുത്തു. അന്ന് ദിലീപിന്റെ ഇഷ്ടം എന്നൊരു സിനിമയൊക്കെ ഇറങ്ങി നില്‍ക്കുന്ന സമയമാണ്. അന്ന് ഈ സിനിമയുടെ റൈറ്ററുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ വന്നു. ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. പഴയ സ്‌കൂള്‍ പുതിയ സ്‌കൂള്‍ എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ചാണ്’.

‘ഞാന്‍ വാക്ക് കൊടുത്തു പോയതാണ് അദ്ദേഹമാണ് ഇതിന്റെ തിരക്കഥ എഴുതുന്നതെന്ന് ഞാന്‍ ദിലീപിനോട് പറഞ്ഞു. ദിലീപിന് അത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. രണ്ടു മൂന്ന് തവണ ദിലീപ് അഭ്യര്‍ത്ഥിച്ചപ്പോള്‍ ഞാന്‍ തന്നെയാണ് ദിലീപിനോട് പറഞ്ഞത് അങ്ങനെയൊരു ടെന്‍ഷന്‍ ദിലീപിന് ഉണ്ടെങ്കില്‍ ദിലീപ് ഈ സിനിമ ചെയ്യേണ്ടന്ന്. നമ്മുക്ക് മറ്റൊരു പ്രോജക്ട് ചെയ്യാമെന്ന്. എന്റെ വീട്ടില്‍ വെച്ച് തന്നെയാണ് ഇത് പറഞ്ഞത്’ എന്നും വിനയന്‍ പറയുന്നു.

ഒട്ടനവധി പരീക്ഷണ ചിത്രങ്ങളെടുത്ത് മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള സംവിധായകനാണ് വിനയന്‍. മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. 90കളില്‍ മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ നല്‍കാന്‍ വിനയന് സാധിച്ചു. 2005 ല്‍ റിലീസ് ചെയ്ത അത്ഭുതദ്വീപ് പോലുള്ള വിനയന്റെ ഫാന്റസി സിനിമകള്‍ക്ക് ഇന്നും ആരാധകരുണ്ട്. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം പത്തൊന്‍പതാം നൂറ്റാണ്ടിലൂടെ മറ്റൊരു ഹിറ്റ് കൂടി സ്വന്തമാക്കി സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം.

തന്റെ നിലപാടുകളുടെ പേരില്‍ സിനിമയില്‍ നിന്നും വിലക്കുകള്‍ നേരിടേണ്ടി വന്നിട്ടുള്ളയാളാണ് വിനയന്‍. വിനയന്റെ കരിയറിനെ വലിയ രീതിയില്‍ ബാധിച്ച ഒന്നായിരുന്നു ഈ വിലക്ക്. എന്നാല്‍ അതിലൊന്നും തളരാതെ ശക്തമായി മുന്നോട്ട് പോവുകയായിരുന്നു അദ്ദേഹം. ദിലീപിന്റെ വാശിയാണ് തനിക്ക് നേരെയുള്ള വിലക്കിന് കാരണമായതെന്ന് വിനയന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.

Vijayasree Vijayasree :