ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം തന്നെ കോമഡിയും ഒക്കെ ഒത്തിണങ്ങിയ ചിത്രങ്ങളിലൂടെ ആയിരുന്നു ദിലീപിന്റെ മുന്നേറ്റം. ഇതോടെ ഫാമിലിയെയും കുട്ടിളെയും ഉൾപ്പെടെ എല്ലാ പ്രായത്തിലുള്ളവരെയും സ്വാധീനിക്കാൻ ദിലീപിനായി. അതോടെ ജനപ്രിയ നായകൻ എവ്വ ലേബൽ മലയാളികൾ ചാർത്തികൊടുക്കുകയും ചെയ്തിരുന്നു.
പലപ്പോഴും വമ്പൻ താരങ്ങളുടെ ചിത്രങ്ങളെക്കാളേറെ ദിലീപ് ചിത്രങ്ങൾ ബോക്സോഫീസ് കളക്ഷൻ നേടിയിരുന്നു. വമ്പൻ പരാജയത്തിലേയ്ക്ക് നീങ്ങിയിരുന്ന മലയാള സിനിമയെ ഒരുകാലത്ത് പിടിച്ച് നിർത്തിയിരുന്നത് ദിലീപ് ചിത്രങ്ങളായിരുന്നു. മലയാളം ഇൻഡസ്ട്രിയിൽ ഏറ്റവും അധികം ഹിറ്റുകൾ സമ്മാനിച്ച താരമായിരുന്നു ദിലീപ്. കുടുംബ പ്രേക്ഷകർ നെഞ്ചോട് ചേർത്ത ചിത്രങ്ങളായിരുന്നു ഇതിൽ ഏറെയും. അതിനിടയ്ക്ക് ആണ് നടി ആക്രമിക്കപ്പെട്ട കേസ് വരുന്നത്.
ഇതോടെ വമ്പൻ പരാജയമാണ് ദിലീപിന് നേരിടേണ്ടി വന്നിരുന്നത്. ഇതിനിടയിൽ അടുത്തകാലത്തായി ദിലീപിന്റെ ഒട്ടേറെ ചിത്രങ്ങൾ കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് പുറത്തിറങ്ങിയിരുന്നു. എന്നാൽ അവയൊന്നും തന്നെ വിചാരിച്ചത് പോലെ വിജയമായിരുന്നില്ല. ചിലതൊക്കെ തിയേറ്ററുകളിൽ വമ്പൻ പരാജയമായപ്പോൾ ഒടിടിക്ക് പോലും വേണ്ടാത്ത നിലയിലേക്ക് ആയിരുന്നു കൂപ്പുകുത്തിയത്. എന്നാൽ തന്റെ തിരിച്ച് വരവ് എന്നോളം പുതിയ ചിത്രവുമായി എത്തുകയാണ് നടൻ. അതിന്റെ പ്രൊമോഷൻ തിരക്കുകളിലുമാണ് നടൻ.
ഇപ്പോഴിതാ തന്റെ പ്രതിസന്ധി ഘട്ടത്തിൽ പിന്തുണച്ചവരെക്കുറിച്ച് സംസാരിക്കുകയാണ് ദിലീപിപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിലീപ്. തനിക്കും കുടുംബത്തിനും താങ്ങായി നിന്ന നിരവധി പേരുണ്ടെന്നാണ് ദിലീപ് പറയുന്നത്. ഗണേശേട്ടനെ എനിക്ക് മറക്കാൻ പറ്റില്ല. പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുമ്പോൾ പോലും പുള്ളി നമ്മളെ വിശ്വസിച്ച് എനിക്ക് വേണ്ടി സംസാരിച്ചു. സിദ്ദിഖ് ഇക്കയും.
എന്റെ ഫാമിലിയെ പാംപർ ചെയ്ത ഒരുപാട് പേരുണ്ട്. സത്യേട്ടൻ, ജോഷി സർ, പ്രിയൻ സർ, ബി ഉണ്ണികൃഷ്ണൻ, ലാൽ ജോസ് തുടങ്ങി ഒരുപാട് പേരുണ്ട്. ഞങ്ങളുടെ വീട് ഒരു തുരുത്ത് പോലെയാക്കിയപ്പോൾ ഞങ്ങളെ സപ്പോർട്ട് ചെയ്തവരുടെ മുകളിൽ പോലും കേസ് വന്നു. ഇനിയാരും എന്നെ സപ്പോർട്ട് ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു അത്. എടുത്ത് പറയാൻ ഒരുപാട് പേരുണ്ട്. അവരാരും ടിവിയുടെ മുന്നിൽ വന്ന് ഫെെറ്റ് ചെയ്യാൻ നിൽക്കാത്തവരാണ്.
അല്ലാത്ത എല്ലാ കാര്യങ്ങളിലും അവർ സപ്പോർട്ട് തരും. ശ്രീനിയേട്ടനെ എടുത്ത് പറയണം. ശ്രീനിയേട്ടൻ എന്നെക്കുറിച്ച് പോസിറ്റീവായി പറഞ്ഞതിന് പുള്ളിയുടെ വീട്ടിൽ കരി ഓയിൽ ഒഴിക്കലുണ്ടായിരുന്നു. തന്നെ പിന്തുണച്ചതിന്റെ പേരിൽ ബലിയാടുകളായ ഒരുപാട് പേരുണ്ടെന്നും ദിലീപ് പറയുന്നു. എല്ലാ മേഖലയിലും എനിക്ക് വേണ്ടി സംസാരിച്ചവരെ മാറ്റി നിർത്തി. കുറച്ച് പേരുടെ അജണ്ടയാണ്. അതിൽ ഒന്നും ചെയ്യാൻ പറ്റില്ല. എല്ലാം നിന്ന് പകച്ച് നിന്ന സമയത്ത് മേനക സുരേഷ്, സുരേഷ് കുമാർ തുടങ്ങിയവർ വന്നു.
എന്റെ തിയേറ്റർ അടച്ച് പൂട്ടാനുള്ള ശ്രമം നടത്തിയപ്പോൾ തിയറ്റർ അസോസിയേഷൻ വന്ന് ഇടപെട്ടു. വ്യക്തിപരമായി സപ്പോർട്ട് ചെയ്ത ഒരുപാട് പേർ വേറെയുമുണ്ട്. കാരണം നമ്മളെന്താണെന്ന് അവർക്കറിയാം. അവരുടെ മുമ്പിൽ വളർന്നയാളാണ് ഞാൻ. നമ്മളോട് ഇഷ്ടമുള്ള ഒരുപാട് പേർ ഒന്നും പറയാൻ പറ്റാതെ നിൽക്കുകയാണെന്നും ദിലീപ് പറയുന്നു. മൂത്ത മകൾ മീനാക്ഷിയെക്കുറിച്ചും ദിലീപ് സംസാരിച്ചു. ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ അവൾ പ്ലസ് ടുവിന് പഠിക്കുകയാണ്. എന്റെ പ്രശ്നങ്ങൾ തീർന്നിട്ടില്ല. അവൾ പഠിച്ച് ഡോക്ടറായി. അവൾ എന്റെ ഏറ്റവും വലിയ ബലമാണ്. അത്രയും സപ്പോർട്ട് ചെയ്യുകയും എല്ലാത്തിനും കൂടെ നിൽക്കുകയും ചെയ്തു.
കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങളോടാണ് ഫെെറ്റ് ചെയ്യുന്നത്. ഞാൻ ഒരാളല്ല. എന്നെ ആശ്രയിച്ച് നിൽക്കുന്ന ഒരുപാട് ആളുകളുണ്ട്. ഒരുപാട് കുടുംബങ്ങളുണ്ട്. കൊവിഡ് സമയത്ത് പോലും ഞാൻ ഒരു ജോലിക്കാരെയും പറഞ്ഞ് വിട്ടിട്ടില്ല. എല്ലാവർക്കും കറക്ട് ശമ്പളവും കിറ്റും എത്തിയിരുന്നെന്നും ദിലീപ് അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ പ്രമോഷൻ പരിപാടിയിൽ ദിലീപിന്റെ സാന്നിധ്യം ഏറെ ചർച്ചയായിരുന്നു. പഴയ ഊർജത്തോടെ ഓടി നടന്ന് പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുന്ന ദിലീപിനെ പുകഴ്ത്തി ആരാധകർ രംഗത്ത് വന്നിരുന്നു. കൂടാതെ പഴയ കാര്യങ്ങൾ ഒക്കെ ഓർത്തെടുക്കുന്ന ദിലീപിന്റയെ പ്രസംഗങ്ങളുടെ വീഡിയോകളും വലിയ രീതിയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ചിത്രം തിയേറ്ററുകളിൽ എത്താൻ ഇനി അഞ്ച് ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ എന്നതാണ് പ്രത്യേകത. അതിനാൽ തന്നെ ദിലീപ് അടക്കമുള്ള താരങ്ങൾ സോഷ്യൽ മീഡിയയിലും വ്യാപക പ്രചാരണമാണ് ചിത്രത്തിന് വേണ്ടി നടത്തുന്നത്. തുടർച്ചയായി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ ദിലീപ് സിനിമയുടെ പോസ്റ്ററുകൾ പങ്കുവയ്ക്കുന്നുണ്ട്.
ലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷരിസ് മുഹമ്മദാണ്. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസൻ കൂടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. കഴിഞ്ഞ ദിവസം, പ്രൊമോഷനിടെ ചിത്രത്തിന്റെ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ദിലീപ് കടന്നു പോകുന്നത് മോശം സമയത്തിലൂടെയെന്നാണ് അദ്ദേഹം പറഞ്ഞത്.
കുറ്റം തെളിയിക്കുന്നത് വരെ ഒരാൾ കുറ്റാരോപിതൻ മാത്രമായിരിക്കുമെന്നും ലിസ്റ്റിൻ പറയുന്നു. പല ആർട്ടിസ്റ്റുകളുടെ കൂടേയും ഞാൻ സിനിമകൾ ചെയ്തിട്ടുണ്ട്. ദിലീപേട്ടൻ എന്ന വ്യക്തിയുടെ കൂടെ ആദ്യമായിട്ടാണ് സിനിമ ചെയ്യുന്നത്. ഓരോരുത്തരുടേയും ചെറുപ്പത്തിൽ ഓരോരുത്തരെയാണ് ഹീറോയായിട്ട് കാണുന്നത്. എന്റെ ചെറുപ്പത്തിൽ ദിലീപേട്ടൻ വളരെ വലിയ ഹീറോയാണ്. എന്നെ സംബന്ധിച്ച്, എന്നെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ഹീറോയാണ് ദിലീപേട്ടൻ. അദ്ദേഹം അഭിനയിച്ച സിനിമകളുടെ ലൊക്കേഷനിൽ പോയിട്ടുണ്ട്. പിന്നീട് ഞാൻ സിനിമയിലേക്ക് വന്നു. പല നായകന്മാരുമായി സഹകരിക്കാൻ പറ്റിയിട്ടുണ്ട്.
ദിലീപേട്ടനുമായി ആദ്യമായി സഹകരിക്കുന്ന സിനിമയാണിത്. പക്ഷെ നമ്മളൊരു സിനിമ എടുക്കുമ്പോൾ നിർമ്മാതാവിനെ സംബന്ധിച്ച് റിസ്ക് ആണ്. എല്ലാവർക്കും നല്ല സമയമുണ്ട്, മോശം സമയമുണ്ട്. ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല. എല്ലാവർക്കും അറിയുന്നതാണ്. ആ സമയത്താണ് ഞാൻ ഈ സിനിമ ചെയ്യുന്നത്.
ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു. മലയാളത്തിൽ വേറെ ഹീറോ ഇല്ലാത്തതുകൊണ്ടാണോ എന്ന് വരെ ചോദിച്ചു. പക്ഷെ ഞാൻ എടുത്തത് എന്നെ ഒരുപാട് ചിരിപ്പിച്ച ഹീറോയെ വച്ചാണ്. കുറ്റം ചെയ്തതെന്ന് തെളിയുന്നത് വരെ ഒരാൾ കുറ്റാരോപിതൻ മാത്രമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതായിരുന്നു എന്റെ ധൈര്യം. ഈ സബ്ജക്ടിലുള്ള ധൈര്യം ഇത് ദിലീപേട്ടൻ ചെയ്താൽ മാത്രമാണ് ഈ സിനിമ തീയേറ്ററിൽ വർക്കാകൂ എന്നതു കൊണ്ടാണ് ഞങ്ങൾ ദിലീപേട്ടന്റെ അടുത്തെത്തിയത്.
ടൈറ്റിൽ പോലും വരുന്നതിന് മുമ്പ്, ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നൊക്കെ തീരുമാനിക്കും മുമ്പ്, ദിലീപിന്റെ ഒരു സിനിമ തുടങ്ങിയ അന്ന് മുതൽ നെഗറ്റീവുകൾ വന്നു കൊണ്ടിരിക്കുകയാണ്. ഇതെന്താണ് ഇങ്ങനെ നെഗറ്റീവ് വരുന്നതെന്ന് ഞാൻ ദിലീപേട്ടനോട് ചോദിച്ചിരുന്നു. ലിസ്റ്റിൻ ആദ്യമായിട്ടല്ലേ എന്നെ വച്ച് സിനിമ ചെയ്യുന്നത്. അതാണ്, കുറച്ച് കഴിയുമ്പോൾ മനസിലാകും. ഞാനിത് കുറേ നാളുകളായി ശീലിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ എന്ത് പറഞ്ഞാലും നെഗറ്റീവായിട്ടേ പോവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളെ സംബന്ധിച്ച് ഇത് അതിമനോഹരമായൊരു സിനിമയാണ്. ഈ സിനിമയുടെ ഒരു ബിസിനസും നടന്നിട്ടില്ല. നേരെ പ്രേക്ഷകരുടെ മുന്നിലേക്കാണ് വരുന്നത്. പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത് നല്ലതാണോ എന്ന്. തുടക്കം മുതൽ പ്രേക്ഷകരെ വിശ്വസിച്ചാണ് ഈ സിനിമ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. എന്താണ് ദിലീപേട്ടന്റെ സമീപകാലത്തെ സിനിമകളെ പോരായ്മകളെന്നും, ദിലീപേട്ടന്റെ സിനിമകളിൽ എന്താണോ പ്രേക്ഷകൻ എന്ന നിലയിൽ ഞങ്ങൾ കാണാൻ ആഗ്രഹിക്കാത്തത് എന്നൊക്കെ ചർച്ച ചെയ്താണ് ഞങ്ങൾ ഈ സിനിമയിലേക്ക് ഇറങ്ങിയതെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു.
ഈ വേളയിൽ നേരത്തെ ദിലീപ് പറഞ്ഞ വാക്കുകളും വൈറലായിരുന്നു. കഴിഞ്ഞ കുറച്ചുകാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം നിങ്ങൾ കണ്ടതാണ്. കോടതിയും കേസുമൊക്കെയായി എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അതോടെ ഒരു നടനാണ് എന്നത് ഞാൻ തന്നെ മറന്നുപോയ അവസ്ഥയായി’ എന്നാണ് അഭിമുഖത്തിൽ ദിലീപ് പറഞ്ഞത്. ഞാൻ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതിന് വേണ്ടി എല്ലാവരുടേയും സിനിമ കാണും.
അത് കഴിഞ്ഞ് ഞാൻ എന്റെ സിനിമകൾ തന്നെ കാണാൻ തുടങ്ങി. അങ്ങനെയാണ് എനിക്ക് വീണ്ടും അഭിനയിക്കണമെന്ന തോന്നലുണ്ടാകുന്നത്. രണ്ട് വർഷം ഞാൻ അഭിനയിച്ചിട്ടേ ഉണ്ടായിരുന്നില്ല. എല്ലാം തീരട്ടെ എന്നിട്ട് നോക്കാം എന്ന നിലപാടിലായിരുന്നു ഞാൻ. എന്നാൽ ഒന്നും തീർക്കാൻ ആർക്കും താൽപര്യം ഇല്ല. മറുവശത്ത് എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ പറയുന്നത് നിങ്ങൾ വീണ്ടും സിനിമ ചെയ്യണമെന്നാണ്.
എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാൻ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആൾ. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോൾ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളിൽ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മൾ നോർമലാകും, നമ്മൾ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതൽ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്. വീണുകഴിഞ്ഞാൽ വീണ്ടും ചാടി എഴുന്നേൽക്കുന്നത് ആ ഒരു എനർജിയിലാണ്. പ്രേക്ഷകന്റെ കയ്യടിയും വാക്കുകളുമാണ് നമ്മുടെ ഊർജ്ജം എന്നും ദിലീപ് പറഞ്ഞിരുന്നു.