മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്‌റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി അങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്.
എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവൻ, സിഐഡി മൂസ, കല്യാണ രാമൻ ഉൾപ്പെടെയുള്ള സിനിമകൾ ദിലീപിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളായി ഇന്നും നിലനിൽക്കുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. എന്നിരുന്നാലും നടന്റെ വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ലാൽ ജോസിന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ചാന്തുപൊട്ട് ആ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ചിത്രമായിരുന്നു. എന്നാൽ സിനിമക്കെതിരെ ട്രാൻസ് ജൻഡർ വിഭാഗത്തിൽ നിന്നും നിശിതമായ വിമർനമാണ് അന്നും ഇന്നും ഉണ്ടായിട്ടുള്ളത്. സിനിമ ട്രാൻസ് കമ്യൂണിറ്റിക്കെതിരായിരുന്നുവെന്നതായിരുന്നു പ്രധാന വിമർശനം. സിനിമ കാരണം അപമാനിതരായ അനുഭവങ്ങളും നിരവധി പേർ തുറന്നു പറഞ്ഞു.
2005 ലാണ് ചാന്തുപൊട്ട് റിലീസ് ആയതെങ്കിലും അതിനും ഏകദേശം 8 വർഷം മുമ്പ് തന്നെ സിനിമ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിത്രം വൈകുകയായിരുന്നു. കലാഭവൻ മണി പറഞ്ഞ ഒരു അഭിപ്രായം അടക്കം ഇതിന് കാരണമായിരുന്നുവെന്ന് ദിലീപ് തന്നെ വർഷങ്ങൾക്ക് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.
‘ബെന്നി പി നായരമ്പലത്തിന്റെ ഒരു നാടകമുണ്ട് നീ അത് കാണണം, ചെയ്യണം എന്ന് എന്റെ അടുത്ത് ആദ്യം വന്ന് പറയുന്നത് നാദിർഷയാണ്. ഈ കഥ ഞാൻ ലാൽ ജോസിനോട് പറയുകയും ഞാനും അദ്ദേഹവും കൂടി ഇത് ചെയ്യുന്നുവെന്ന് ബെന്നിയോട് പറഞ്ഞു. അത് കഴിഞ്ഞ് എട്ടുവർഷത്തിന് ശേഷമാണ് ഞങ്ങൾ ആ സിനിമ ചെയ്തത്’ വർഷങ്ങൾക്ക് മുമ്പ് നൽകയ അഭിമുഖത്തിൽ ദിലീപ് പറഞ്ഞു.
സിനിമ ചെയ്യുന്നത് വൈകാൻ കാരണമുണ്ട്. ഇങ്ങനെ ഒരു സിനിമ ചെയ്യുന്നതായി ഞാൻ കലാഭവൻ മണിയോട് പറഞ്ഞു. അപ്പോൾ മണി തിരിച്ച് പറഞ്ഞത് ‘അതൊന്നും വേണ്ടാട്ടോ.. അതൊന്നും ചെയ്താൽ കുട്ടികൾ ഉണ്ടാവില്ല’ എന്നായിരുന്നു. അത് എനിക്ക് വലിയ അടിയായി. അങ്ങനെ ഒരോ കാരണങ്ങൾ പറഞ്ഞ് ഞാൻ ആ തിരക്കഥ മാറ്റിവെച്ചു. പിന്നീട് മീനൂട്ടി ജനിച്ചതിന് ശേഷമാണ് ആ സിനിമ ചെയ്യുന്നതെന്നും ചിരിച്ചുകൊണ്ട് താരം പറയുന്നു.
ചാന്തുപൊട്ട് കഴിഞ്ഞ് ഒന്നൊന്നര മാസം ആ കഥാപാത്രം തന്നെ വേട്ടയാടിയിരുന്നു. എന്റെ ഇരിപ്പും നടപ്പും ഒക്കെ അത് തന്നെ ആയിരുന്നു. ഇങ്ങനെ തന്നെ ആയിപ്പോകുമോ എന്ന് കരുതി ഒരിക്കൽ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്. അത് കഴിഞ്ഞ് സ്പീഡ് എന്ന സിനിമയ്ക്ക് വേണ്ടി ഓടിയും ചാടിയും ബോഡി വേറൊരു രീതിയിലേക്ക് മാറ്റാൻ ശ്രമം നടത്തിയിരുന്നു, എന്നും ദിലീപ് പറഞ്ഞു.
മായാമോഹിനി എന്ന സിനിമയും വലിയ വെല്ലുവിളിയായിരുന്നു. മായാമോഹിനിയുടെ വേഷത്തിൽ വന്ന് പെർഫോം ചെയ്യുമ്പോൾ ചാന്തുപൊട്ട് ആയിപ്പോയി. ആദ്യത്തെ രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് എനിക്ക് മായാമോഹിനിയെ മനസ്സിലായത്. പിന്നീട് തുടക്കത്തിൽ എടുത്ത കുറച്ച് ഷോട്ട് റീ ടേക്ക് ചെയ്തു. രണ്ടും രണ്ട് ആൾക്കാരാണല്ലോ.
ട്വന്റി-ട്വന്റി സിനിമയ്ക്ക് അത്രയും വലിയ വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളത് സത്യമാണ്. 9 മാസം വേറെ ഒരു ജോലിക്കും പോകാതെ ആ ചിത്രത്തിന് പിറകെയായിരുന്നു. നിർമ്മാതാവ്, അസോസിയേറ്റ് ഡയറക്ടർ, കൺട്രോളർ, ചായ കൊടുക്കുന്ന പയ്യൻ എന്നിങ്ങനേയുള്ള എല്ലാ ജോലികളും ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ദിലീപ് കൂട്ടിച്ചേർത്തു.
അതേസമയം, ലാൽ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന സിനിമ മികച്ച വിജയം നേടി. എന്നാൽ എൽജിബിടിക്യു കമ്മ്യൂണിറ്റിയെ തെറ്റായ രീതിയിൽ ചിത്രീകരിച്ചു എന്ന വിമർശനം ചാന്തുപൊട്ടിന് പിൽക്കാലത്ത് കേൾക്കേണ്ടി വന്നു. ദിലീപ് ചെയ്ത വേഷം ട്രാൻസ്ജെൻഡേഴ്സിന്റെ മാനസികാവസ്ഥയെ വികലമായാണ് കാണിച്ചത്. അവരെ ചാന്തുപൊട്ട് എന്ന് വിളിക്കുന്ന അവസ്ഥയുണ്ടായത് എങ്ങനെയാണ്. അങ്ങനെയൊരു സിനിമ വന്നപ്പോൾ ഇത് പൊതുവായി മാറി. ചാന്തുപൊട്ട് എന്ന സിനിമ തങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് ട്രാൻസ് വ്യക്തികൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സംവിധായകൻ വിജു വർമ പറഞ്ഞിരുന്നു.
ചാന്തുപൊട്ട് നേരിട്ട വിമർശനത്തെക്കുറിച്ച് ലാൽ ജോസും സിനിമയുടെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും സംസാരിച്ചിട്ടുണ്ട്. ചാന്തുപൊട്ടിന് ശേഷം സ്ത്രെെണ സ്വഭാവമുള്ളവരെ പലരും ചാന്തുപൊട്ട് എന്ന് വിളിക്കാൻ തുടങ്ങി. അത് തന്നെ വേദനിപ്പിച്ചിരുന്നെന്നാണ് ഒരിക്കൽ ബെന്നി പി നായരമ്പലം പറഞ്ഞത്. ആൺകുട്ടിയെ പെൺകുട്ടിയെ പോലെ വളർത്തിയത് കൊണ്ട് മാത്രമുണ്ടായ വൈകല്യമാണ് ഞാൻ എന്റെ സിനിമയിൽ കാണിച്ചത്.
ഭിന്ന ലിംഗത്തിൽ പെട്ട കഥാപാത്രമായിട്ടല്ല ചാന്തുപൊട്ടിലെ രാധയെ എഴുതിയത്. ഭിന്ന ലിംഗത്തിൽ പെട്ടവരുടെ ജീവിതം വേറെയാണ്. എന്റെ കഥാപാത്രം ആണായി വളർത്തേണ്ടതിന് പകരം പെണ്ണായി വളർത്തിയത് കൊണ്ടുള്ള വെെകല്യം തിരിച്ചറിയുന്നതും തിരുത്തുകയും ചെയ്യുന്നു. അവൻ ആണാണെന്ന് തെളിയിക്കുന്നതും അത് കൊണ്ടാണ്.
മറ്റേത് ഹോർമോൺ ബാലൻസിംഗിന്റെ കുഴപ്പം കൊണ്ട് ജനിതകമായുണ്ടാകുന്ന പ്രശ്നമാണ്. അവരെ കരുണയോടെ തന്നെ സമീപിക്കണമെന്ന് ഒരു എഴുത്തുകാരനെന്ന നിലയിൽ വ്യക്തമായി അറിയാം. ചാന്തുപൊട്ടിറങ്ങിയ ശേഷം വഴി നടക്കാൻ പറ്റുന്നില്ലെന്ന് ചിലർ പറഞ്ഞു. അതിൽ എഴുത്തുകാരനെന്ന നിലയിൽ എനിക്ക് വിഷമം തോന്നി. എന്നാൽ ചിലർ വളരെ പോസിറ്റീവായി എടുത്തെന്നും ബെന്നി പി നായരമ്പലം അന്ന് വ്യക്തമാക്കി.
ഇതേ അഭിപ്രായമാണ് ലാൽ ജോസും പറഞ്ഞത്. ചാന്തുപൊട്ട് ഒരിക്കലും എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് കൊണ്ടുള്ള സിനിമയായിരുന്നില്ലെന്നും ലാൽ ജോസ് വ്യക്തമാക്കി. അതേസമയ ദിലീപ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയെന്ന് ബെന്നി പി നായരമ്പലവും ലാൽ ജോസും പറഞ്ഞിട്ടുണ്ട്.
ചാന്തുപൊട്ട് റിലീസ് ചെയ്ത സമയത്ത് എറണാകുളത്തുള്ള ട്രാൻസ്ജെൻഡർ കമ്യൂണിറ്റി സ്വീകരണം തരാൻ വിളിച്ചിരുന്നുവെന്നായിരുന്നു ലാൽ ജോസ് പറഞ്ഞത്. ചാന്തുപൊട്ടിലെ ദിലീപ് അവതരിപ്പിച്ച രാധ എന്ന രാധാകൃഷ്ണൻ ട്രാൻസ്ജെൻഡറല്ല. സിനിമയിൽ അയാൾ ഒരു സ്ത്രീയുമായി സെക്സിൽ ഏർപ്പെടുകയും അതിൽ ഒരു കുഞ്ഞ് ജനിക്കുകയും ചെയ്യുന്നുമുണ്ട്.
ഇത്രയും കാലം എന്തൊക്കെ വൃത്തികെട്ട പേരാണ് ഞങ്ങളെ വിളിച്ചിരുന്നത്, ഇപ്പോൾ ചാന്തുപൊട്ടെന്നു വിളിക്കുന്നത് നല്ല പേരല്ലേ എന്നാണ് അന്ന് അവർ പറഞ്ഞതെന്നും സംവിധായകൻ അന്ന് വ്യക്തമാക്കി. കണ്ണൂരിൽനിന്നുള്ള ഒരാളാണ് ആദ്യമായി ഇതുകൊണ്ടുള്ള ബുദ്ധിമുട്ടിനെപ്പറ്റി പറഞ്ഞതെന്നും ലാൽ പറഞ്ഞു. അടി കിട്ടിയാൽ നന്നാവും എന്നുപറഞ്ഞ് ആൾക്കാർ അയാളെ അടിച്ചു. അത് വലിയ സങ്കടമുണ്ടാക്കി, അവരോട് മാപ്പ് ചോദിച്ചെന്നും ലാൽ ജോസ് പറഞ്ഞിരുന്നു.
മീശമാധവനാണ് സാമ്പത്തികമായി തന്നെ ഏറെ സഹായിച്ചതെങ്കിലും ചെയ്‌ത സിനിമകളിൽ ഏറ്റവും ടഫ് സബ്‌ജക് ചാന്തുപൊട്ട് ആയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ദിലീപിന് താരമൂല്യം വന്നശേഷം നല്ല ബഡ്‌ജറ്റിൽ ചെയ്യാമെന്ന് പറഞ്ഞ് എട്ടു വർഷത്തോളം തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തെ താൻ ചട്ടം കെട്ടിയിരുന്നുവെന്നും ലാൽ ജോസ് നേരത്തെ പറഞ്ഞിരുന്നു.
ബെന്നി പി നായരമ്പലത്തിന്റെ വലിയ മനസു കൊണ്ടാണ് ചാന്തുപൊട്ട് ചെയ്യാൻ കഴിഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് ഞാൻ സംവിധായകനാകുന്നതിനും മുമ്പ് നാദിർഷയാണ് അറബിക്കടലും അത്ഭുതവിളക്കുമെന്ന ബെന്നിയുടെ നാടകത്തെ കുറിച്ച് പറയുന്നത്. ഞാൻ ബെന്നിയെ കണ്ടു.
കഥ വേറെയാർക്കും കൊടുക്കരുതെന്നും ദിലീപിന് താരമൂല്യം വന്നശേഷം നല്ല ബഡ്‌ജറ്റിൽ ചെയ്യാമെന്നും ബെന്നിയോട് പറഞ്ഞു. എട്ടുവർഷം ആ കഥയുമായി ബെന്നി എനിക്കു വേണ്ടി കാത്തിരുന്നു. ആ സിനിമ വീണ്ടും എനിക്കൊരു പുതുജീവിതം തന്നു. ഞാൻ ചെയ്ത സിനിമകളിൽ ഏറ്റവും ടഫ് സബ്‌ജക്‌ടായിരുന്നു ചാന്തുപൊട്ട്. ആ സിനിമ കഴിഞ്ഞാണ് പിന്നീട് തന്റെ ഏറ്റവും മികച്ച ചിത്രങ്ങൾ സംഭവിക്കുന്നതെന്നും ലാൽ ജോസ് നേരത്തെ പറഞ്ഞിരുന്നു.
2005 ലാണ് ചാന്തുപൊട്ട് റിലീസ് ചെയ്യുന്നത്. ദിലീപിന്റെ കരിയറിലെ സുവർണ കാലഘട്ടമായിരുന്നു അത്. മീശമാധവൻ, കല്യാണരാമൻ തുടങ്ങി തുടരെ ഹിറ്റുകളുമായി മുന്നേറുന്ന കാലം. ജനപ്രിയ നായകനായി ദിലീപ് ആഘോഷിക്കപ്പെട്ട കാലഘട്ടം ഇന്നും ആരാധകർ മറന്നിട്ടില്ല. എന്നാൽ ഒരു ഘട്ടത്തിൽ ദിലീപിന് പഴയത് പോലെ ഹിറ്റുകൾ തുടരെ ലഭിക്കാതായി.
ഇപ്പോൾ പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രമാണ് ദിലീപിന്റേതായി തിയേറ്ററുകളിലെത്തിയിരിക്കുന്നത്. മെയ് 9ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. ജാക്ക് ആൻഡ് ഡാനിയേൽ, കേശു ഈ വീടിന്റെ നാഥൻ, മുതൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബാന്ദ്രയും തങ്കമണിയും അടക്കമുളള ചിത്രങ്ങൾ തിയറ്ററിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു. അതിനിടെയാണ് വലിയ ഹൈപ്പൊന്നും കൂടാതെ പുറത്തിറങ്ങിയ പ്രിൻസ് ആൻഡ് ഫാമിലി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം, സിനിമ പ്രേക്ഷകർ കണ്ട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വിജയിച്ചതെന്നാണ് ദിലീപ് പറഞ്ഞത്. സിനിമ ഇറങ്ങി അഞ്ചാം ദിവസമാണ് പ്രമോഷൻ തുടങ്ങിയത്. ഒരുപാട് ചിരിക്കാനുണ്ട്, കണ്ണ് നനയിച്ചു, തുടങ്ങിയ കമന്റുകൾ വരുമ്പോൾ ഒരുപാട് സന്തോഷം. എന്താണ് ഞങ്ങൾ ആഗ്രഹിച്ചത് അത് നടന്നുവെന്ന സന്തോഷത്തിലാണെന്നും ദിലീപ് പറഞ്ഞു. ഈ ഡിജിറ്റൽ ലോകത്ത് സ്വകാര്യത ആഗ്രഹിക്കുന്ന ആൾക്ക് എങ്ങനെ സർവൈവ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് സിനിമ സംസാരിക്കുന്നത്.
സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. സിനിമയ്ക്ക് അത്രയും പിന്തുണ നൽകിയതിൽ ഒരുപാട് നന്ദി. സിനിമയുടെ വിജയ ഫോർമുല സത്യത്തിൽ ഞങ്ങൽക്ക് അറിയില്ല. പ്രമോഷനിൽ സന്തോഷത്തോടെ പ്രതികരിക്കുന്നത് പ്രേക്ഷകർ സിനിമ ഏറ്റെടുത്തത് കൊണ്ടാണ് എന്നും ദിലീപ് പറഞ്ഞിരുന്നു.