പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, ഒന്ന് തിരിയാനാകാതെ ദിലീപ്, നടന് കര്‍ശന ജാമ്യവ്യവസ്ഥകള്‍, ലംഘിച്ചാല്‍ സംഭവിക്കുന്നത്!

വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് കർശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന കര്‍ശന നിര്‍ദേശം കോടതി ദിലീപിന് നല്‍കിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാത്തപക്ഷം പ്രോസിക്യൂഷന് അറസ്റ്റ് നടപടികള്‍ക്കു വേണ്ടി കോടതിയെ സമീപിക്കാവുന്നതാണ്.

സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും പ്രതികള്‍ ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാത്രമല്ല, പ്രതികള്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും വേണം.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍, ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങളായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന്നത്. തന്നെ കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയത് അല്ലാതെ വധഗൂഢാലോചന ആയിരുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ചില ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസ്. ഭാവനാസമ്പന്നമായ കഥയാണ്. വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത് മുതലുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ പങ്കാളിത്തം മുതല്‍ ഓരോ കാര്യങ്ങളും പരിശോധിക്കണം.

സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്. ദിലീപ് ബുദ്ധിപൂര്‍വം ഗൂഢാലോചന നടത്തി തന്ത്രപൂര്‍വം രക്ഷപ്പെടുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇതൊരു അസാധാരണ കേസാണ്. ഈ കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് പരിഗണിക്കേണ്ടത്. കുറ്റകൃത്യം നടത്തിയിട്ടില്ലെന്നത് അല്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തി വൈരാഗ്യമല്ല കേസിന് പിന്നില്‍. ക്രൈംബ്രാഞ്ചിന് ഈ കേസുമായി ബന്ധപ്പെട്ട് ദുരുദ്ദേശമില്ല. അന്വേഷണ ഉദ്യോഗസ്ഥന് ബാലചന്ദ്രകുമാറുമായി ബന്ധമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

മുൻകൂർ ജാമ്യാപേക്ഷ തളളിയാൽ ദിലീപ് അടക്കമുളള പ്രതികളെ അറസ്റ്റുചെയ്യാനുളള തീരുമാനത്തിലായിരുന്നു അന്വേഷണസംഘം. ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ പത്മസരോവരം വീട് രാവിലെ തന്നെ വളഞ്ഞിരുന്നു.. ദിലീപിന്റെ അനുജൻ അനൂപിന്റെ വീടും സംഘം വളഞ്ഞിട്ടുണ്ടായിരുന്നു. ദിലീപിന് ജാമ്യം ലഭിച്ചതോടെ ക്രൈംബ്രാഞ്ച് സംഘം വീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു.

Noora T Noora T :