പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ ബാഡ് ബോയ്സ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ ധ്യാൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. പവർ ഗ്രൂപ്പ് എന്നൊന്ന് ഉണ്ടെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അതിന്റെ പ്രവർത്തനങ്ങളെന്തൊക്കെയാണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നാണ് ധ്യാൻ പറയുന്നത്.
റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളിലും സത്യാവസ്ഥയുണ്ട്. അവരുടെ അനുഭവങ്ങളായിരിക്കുമല്ലോ കമ്മിറ്റിക്ക് മുമ്പാകെ മൊഴി കൊടുത്തിട്ടുണ്ടാവുക. എന്റെ അറിവിൽ പവർ ഗ്രൂപ്പ് എന്നൊന്നില്ല. സ്വജന പക്ഷപാതമുണ്ട്. ഉദാഹരണത്തിന് വിനീത് ശ്രീനിവാസന് ഒരു ഗ്രൂപ്പുണ്ട്. ആഷിഖ് അബുവിന് വേറൊരു ഗ്രൂപ്പുണ്ട്. എന്തൊക്കെ പറഞ്ഞാലും അങ്ങനെയൊന്നുണ്ട്.
അതിന്റെ മുകളിൽ പവർ ഗ്രൂപ്പുണ്ട് എന്നൊന്നും വിശ്വസിക്കാൻ പറ്റുന്ന കാര്യമല്ല. നെപ്പോ കിഡ്സിനെ വെച്ച് വിനീത് ശ്രീനിവാസൻ ചെയ്ത ചിത്രമാണ് വർഷങ്ങൾക്കുശേഷം. ആ രീതിയിൽ നോക്കുമ്പോൾ അദ്ദേഹം വേറെ ഗ്രൂപ്പ് ആണ്. ഗ്രൂപ്പിസം എന്നുമുണ്ട്. അപ്പോഴും എന്താണ് പവർ ഗ്രൂപ്പെന്ന് മനസിലാവുന്നില്ലെന്നാണ് ധ്യാൻ പറയുന്നത്.
അതേസമയം, നിവിൻ പോളിയ്ക്കെതിരായ കേസിനെ കുറിച്ചും താരം പറഞ്ഞു. മാനനഷ്ടത്തിന് ആ സ്ത്രീയ്ക്കെതിരെയാണ് പരാതി നൽകേണ്ടത്. നിവിനെക്കുറിച്ച് തുടക്കം മുതലേ പരസ്പര വിരുദ്ധമായ കാര്യമാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്. ആ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കേൾക്കുന്ന ആർക്കും മനസിലാവും.
ശരിക്കും മോശം അനുഭവം നേരിടേണ്ടിവന്ന സ്ത്രീകളുടെ പരാതികൾക്കാണ് ഇതുപോലുള്ള വ്യാജ ആരോപണങ്ങൾ കാരണം വിശ്വാസ്യത നഷ്ടപ്പെടുന്നത്. എല്ലാവരും ശരിയാണെന്ന് നമുക്ക് പറയാൻപറ്റില്ലല്ലോ. ഇതെല്ലാം കേൾക്കുന്ന എല്ലാവർക്കും ആശയക്കുഴപ്പമുണ്ടാകും എന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.