ധനുഷിന്റെ യഥാര്‍ത്ഥ പിതാവെന്ന് അവകാശപ്പെട്ടെത്തിയ കതിരേശന്‍ മരിച്ചു; മരണം നിയമ പോരാട്ടം നടക്കുന്നതിനിടെ!

തമിഴ് സൂപ്പര്‍താരം ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. മധുരൈയില്‍ നിന്നുള്ള കതിരേശന്‍, മീനാക്ഷി എന്നിവരാണ് ധനുഷ് തങ്ങളുടെ മകനാണെന്നും മകനെ തിരിച്ച് വേണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നത്. ഇതില്‍ ധനുഷിന്റെ പിതാവ് എന്ന് അവകാശപ്പെട്ട കതിരേശന്‍ അന്തരിച്ചു. 70ാം വയസിലാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. കുറച്ച് കാലമായി ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രിയില്‍ ആയിരുന്നു ഇദ്ദേഹം.

മധുരെ രാജാജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മധുരയിലെ മേലൂര്‍ താലൂക്കില്‍ മലംപട്ടി ഗ്രാമത്തില്‍ താമസിക്കുന്നവരാണ് കതിരേശനും മീനാക്ഷിയും. ധനുഷ് തങ്ങള്‍ക്ക് പിറന്ന മൂന്നാമത്തെ മകനാണെന്ന് അവകാശം ഉന്നയിച്ച് ഇവര്‍ രംഗത്ത് വന്നതും തുടര്‍ന്ന് നടന്ന നീണ്ട നിയമ പോരാട്ടവും ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

11ാം ക്ലാസില്‍ പഠിക്കാനായി വീടുവിട്ടിറങ്ങിയ മകനാണ് ധനുഷ് എന്ന വാദവുമായാണ് കതിരേശനും ഭാര്യയും എത്തിയത്. ധനുഷിനോട് പ്രതിമാസം 65,000 രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് ദമ്പതികള്‍ അന്ന് ആവശ്യപ്പെട്ടത്.

ഈ ആരോപണത്തിനെതിരെ ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചാണ് പ്രതികരിച്ചത്. പിന്നീട് മധുര മേലൂര്‍ കോടതിയില്‍ ദമ്പതികള്‍ നല്‍കിയ കേസ് ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് താരം കേസില്‍ വിധി നേടിയത് എന്ന് ആരോപിച്ച് വീണ്ടും മധുരൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും കാര്‍ത്തിരേശന്‍ വ്യക്തമാക്കിയിരുന്നു.

ഈ കേസില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മധുരൈ ഹൈക്കോടതിയില്‍ വാദം നടക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 14ന് ഹൈക്കോടതി വിധി പറഞ്ഞിരുന്നു. ഹര്‍ജിക്കാരന്‍ ഗൂഢലക്ഷ്യത്തോടെയാണ് ഈ ഹര്‍ജി സമര്‍പ്പിച്ചതെന്നും ആരോപണങ്ങള്‍ തെളിയിക്കാന്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടെന്നും വിധിയില്‍ പറഞ്ഞത്.

കസ്തൂരി രാജയും വിജയലക്ഷ്മിയും തന്നെയാണ് ധനുഷിന്റെ മാതാപിതാക്കള്‍. അതേസമയം തങ്ങളുടെ ആരോപണത്തില്‍ നിന്നും പിന്നോട്ടില്ലെന്നും മേല്‍ക്കോടതിയെ സമീപിക്കും എന്നുമാണ് കതിരേശനും മീനാക്ഷിയും പറഞ്ഞത്. അതിന് പിന്നാലെയാണ് കതിരേശന്‍ ആശുപത്രിയില്‍ ആയതും മരണം സംഭവിച്ചതും.

Vijayasree Vijayasree :