പ്രളയ കേരളത്തിന് ഇതര സംസ്ഥാനങ്ങളുടെയും കൈത്താങ്ങ്…. ഡല്‍ഹിയും പഞ്ചാബും കേരളത്തിനായി നല്‍കിയത് ലക്ഷങ്ങളല്ല കോടികള്‍!

പ്രളയ കേരളത്തിന് ഇതര സംസ്ഥാനങ്ങളുടെയും കൈത്താങ്ങ്…. ഡല്‍ഹിയും പഞ്ചാബും കേരളത്തിനായി നല്‍കിയത് ലക്ഷങ്ങളല്ല കോടികള്‍!

പ്രളയ കേരളത്തിന് ഇതര സംസ്ഥാനങ്ങളുടെയും കൈത്താങ്ങ്. കേരളത്തിന്റെ പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തില്‍ എത്തിയിട്ടുണ്ട്. ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളിലെ സ്ഥിതി അതീവഗുരുതരമാണ്. ഭക്ഷണമില്ലാതെ ആയിരങ്ങളാണ് അവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. രോഗികളും ഗര്‍ഭിണികളും മരുന്നുപോലുമില്ലാത്ത അവസ്ഥയാണ് നിലവില്‍.

പത്തനംതിട്ട റാന്നി മേഖലയില്‍നിന്നു ജനങ്ങളെ പൂര്‍ണമായി ഒഴിപ്പിച്ചെങ്കിലും വെള്ളക്കെട്ട് മാറിയിട്ടില്ല. പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ഒഴുക്കും തുടരുകയാണ്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇതും തടസമാകുന്നു. ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ചാലക്കുടിയിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുകയാണിപ്പോഴും. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാം ദിവസമാണ് ഇവരിവിടെ കുടുങ്ങി കിടക്കുന്നത്.

എന്നാല്‍ ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നിട്ടുണ്ട്. ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണിപ്പോള്‍. അതേസമയം ചിലയിടങ്ങില്‍ ദുരിതത്തിന് നേരിയ ആശ്വാസമായിട്ടുണ്ട്. ആലുവയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ചില ഭാഗങ്ങളില്‍ റോഡ് ഗതാഗതം ആരംഭിക്കുകയും ചെയ്തു. ഭക്ഷണവിതരണം ആരംഭിച്ചു.

ഇത്രയും ദാരുണാവസ്ഥയിലായ കേരളത്തിന് ഇതര സംസ്ഥാനങ്ങളുടെയും കൈത്താങ്ങ്. കേരളത്തിന് സഹായഹസ്തവുമായി ഡല്‍ഹിയും പഞ്ചാബുമാണ് രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപയാണ് ഇരുസംസ്ഥാനങ്ങളും കേരളത്തിനായി സംഭാവന നല്‍കിയത്. അഞ്ചു കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, അഞ്ചു കോടി രൂപ ഭക്ഷ്യ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായാണ് പഞ്ചാബ് കേരളത്തിന് നല്‍കുന്നതെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.


ട്വിറ്ററിലൂടെയാണ് കേരളത്തിന് സഹായം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയത്. സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പ് കേരളത്തിനായി രണ്ടു കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നേരത്തെ നൂറുകോടി രൂപ അടിയന്തിര സഹായമായി കേരളത്തിന് അനുവദിച്ചിരുന്നു.

Delhi Punjab helping hands to Kerala flood

Farsana Jaleel :