നയന സൂര്യയുടെ ദുരൂഹ മരണം; പോസ്റ്റ് മോര്‍ട്ടത്തില്‍ പിഴവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍!

യുവ സംവിധായക നയന സൂര്യയുടെ ദുരൂഹ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പിഴവെന്ന് കണ്ടെത്തല്‍. നയനയുടെ ശരീരത്തിലെ മുറിവ് രേഖപ്പെടുത്തിയതിലാണ് പിഴവ്. 1.5 സെന്റിമീറ്റര്‍ മുറിവിന് 31.5 സെന്റിമീറ്റര്‍ മുറിവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ചാണ് പിഴവ് കണ്ടെത്തിയത്. സംഭവത്തില്‍ ടൈപ്പിങ് പിഴവാണ് സംഭവിച്ചതെന്ന് ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, നയന മുന്‍പ് പല തവണ ബോധരഹിതയായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അഞ്ചു തവണ ബോധരഹിതയായി ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ട്. ചികിത്സാ രേഖകള്‍ ഉള്‍പ്പടെ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. നയന കടുത്ത വിഷാദത്തിലായിരുന്നെന്ന് ഡോക്ടറുടെ മൊഴിയും ലഭിച്ചിട്ടുണ്ട്. വിഷാദത്തിന് കഴിച്ച മരുന്നുകള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്നും കണ്ടെത്തലുണ്ട്.

2019 ഫെബ്രുവരി 24നാണ് നയന സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റായിരുന്ന നയന കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്. ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞ് എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി അരങ്ങേറ്റം കുറിച്ചത്.

നിരവധി പരസ്യ ചിത്രങ്ങളും സ്‌റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ക്രോസ്സ് റോഡ് എന്ന ചിത്രത്തിന്റെ ഒരു ഭാഗവും സംവിധാനം ചെയ്തിട്ടുണ്ട്. ആലപ്പാട് സ്വദേശിയായ നയന ആലപ്പാട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകളുമായി രംഗത്ത് എത്തിയിരുന്നു.

Vijayasree Vijayasree :