മാനസിക വിഷമമുണ്ടായി, നഷ്ടപരിഹാരമായി 5 ലക്ഷം രൂപ വേണം; രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിനെതിരെ കോസ്റ്റ്യൂം ഡിസൈനര്‍

പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. ഈ അടുത്തത് പുറത്തിറങ്ങിയ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ രതീഷിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ ലിജി പ്രേമന്‍.

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ആയിരുന്നു ലിജി പ്രേമന്‍. ലിജിയ്ക്ക് 45 ദിവസത്തെ തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ രണ്ടേകാല്‍ ലക്ഷം രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ഷെഡ്യൂള്‍ 110 ദിവസത്തേയ്ക്ക് നീണ്ടുപോവുകയും നിര്‍മ്മാതാക്കളുമായുള്ള കരാര്‍ അനുസരിച്ച് സമ്മതിച്ച പ്രതിഫലത്തുക പോലും നല്‍കിയില്ലെന്നും, കൂടാതെ ചിത്രത്തിന്റെ ക്രെഡിറ്റില്‍ പേര് പോലും നല്‍കിയില്ലെന്നും കൊച്ചി സിറ്റി പൊലീസില്‍ നല്‍കിയ പരാതിയില്‍ ലിജി പ്രേമന്‍ പറയുന്നു.

തന്റെ പേര് ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്നും, പ്രതിഫലത്തിന്റെ ബാക്കിത്തുകയായ 75000 രൂപ തിരികെ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ലിജി പ്രേമന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കൂടാതെ സംവിധായകന്റെയും നിര്‍മ്മാതാക്കളുടെയും നടപടി മൂലം തനിക്ക് മാനസിക വിഷമമുണ്ടായെന്നും ആയതിനാല്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു.

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സ്പിന്‍ ഓഫ് ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.’ രാജേഷ് മാധവനും ചിത്ര നായരുമാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തിയത്. മെയ് 16ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചത്.

രതീഷ് ബാലകൃഷ്!ണന്‍ പൊതുവാള്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. സബിന്‍ ഊരാളുക്കണ്ടിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഡോണ്‍ വിന്‍സെന്റ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Vijayasree Vijayasree :