സഹ സംവിധായകൻ വാൾട്ടർ ജോസ് അന്തരിച്ചു, സിദ്ദിഖ് -ലാൽ കൂട്ടുകെട്ടിൻറെ ശിഷ്യരിൽ പ്രധാനി

പ്രശസ്ത സഹ സംവിധായകൻ വാൾട്ടർ ജോസ് അന്തരിച്ചു. 55 വയസായിരുന്നു. നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

സംവിധായകരായ സിദ്ദിഖ് -ലാൽ കൂട്ടുകെട്ടിൻറെ ശിഷ്യരിൽ പ്രധാനിയായിരുന്നു വാൾട്ടർ ജോസ്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധാന ചുമതല നിർവ്വഹിച്ചിട്ടുണ്ട്.

സിദ്ധിഖ് ലാൽ, ലാൽ ജോസ്, വേണു (ഛായാഗ്രാഹകൻ) കലാധരൻ അടൂർ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള വാൾട്ടർ ജോസ് ചലച്ചിത്ര രംഗത്ത് ഗാഢമായ സൗഹൃദം പുലർത്തിപ്പോന്ന വേറിട്ട വ്യക്തിത്വമായിരുന്നു.

കേരളത്തിലെ അറിയപ്പെടുന്ന ഹാർമോണിയം കലാകാരനായ ജോസിന്റെ മകനായ അദ്ദേഹം സംവിധായകൻ ലാലിന്റെ പിതൃസഹോദര പുത്രനാണ്. വാൾട്ടർ ജോസ് അവിവാഹിതനാണ്.

കതൃക്കടവ് സിബിഐ റോഡിലുള്ള സഹോദരന്റെ വീട്ടിൽ ഉച്ചവരെ പൊതുദർശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കതൃക്കടവ് സെന്റ് ഫ്രാൻസിസ് ചർച്ചിലാണ് അന്ത്യകർമ്മങ്ങൾ നടക്കുക.

ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും മറ്റ് സഹപ്രവർത്തകരും ആജരാഞ്ജലികൾ നേർന്ന് രം​ഗത്തെത്തിയിട്ടുണ്ട്.

Vijayasree Vijayasree :