പൊങ്കാല ഇടാൻ ആരംഭിച്ചിട്ട് ഇരുപത് വർഷത്തിന് മേലെയായി, ഇത്തവണ തുടരും എന്ന ചിത്രത്തിനായി സ്‌പെഷ്യൽ പ്രാർത്ഥന!; ചിപ്പി

മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയാണ് ചിപ്പി. എല്ലാ വർഷം ആറ്റുകാൽ പൊങ്കാലയ്ക്ക് മുടങ്ങാതെ എത്തുന്ന വ്യക്തി കൂടിയാണ് നടി. ഈ വേളയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഇരുപത് വർഷത്തിൽ കൂടുതലായി പൊങ്കാല ഇടാൻ ആരംഭിച്ചിട്ട് എന്ന് പറയുകയാണ് ചിപ്പി. ഇത് എത്രാമത്തെ പൊങ്കാല ആണെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.

ഇരുപത് വർഷത്തിന് മേലെ ഉണ്ടാകും. ഒരുപാട് വർഷമായില്ലേ. എല്ലാ വർഷവും തുടർച്ചയായി പൊങ്കാല ഇടുന്നുണ്ട്. ചെറുപ്പം മുതലേ ഇടുന്നതാണ്. ഇടയ്ക്ക് വിട്ടും പോയിട്ടുണ്ട്. അതുകൊണ്ട് കൃത്യമായി പറയാനാവില്ല. എന്നാലും ഓരോ തവണ വരുമ്പോഴും പുതുതായി വരുമ്പോലെ ആണ് തോന്നുന്നത്.

ഇക്കൊല്ലം തിരക്ക് നല്ല കൂടുതലാണ്. ക്ഷേത്രത്തിൽ പോയപ്പോഴൊക്കെ നല്ല തിരക്കുണ്ട്. തുടരും സിനിമ ഉടൻ റിലീസ് ഉണ്ടാകും. അതിന്റെ പ്രാർത്ഥനയും ഒക്കെയായിട്ടാണ് ഇത്തവണ ഞാൻ വന്നിരിക്കുന്നത്. അതൊരു സ്‌പെഷ്യൽ പ്രാർത്ഥനയായിട്ടുണ്ട് എന്നുമാണ് ചിപ്പി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.

ചിപ്പിയെ കൂടാതെ പാർവതി ജയറാം,തരിണി കലിം​ഗയാർ, ആനി എന്നിവരും പൊങ്കാല ഇടാൻ എത്തിയിരുന്നു. അതേസമയം, ഉച്ചയ്ക്ക് 1.15ന് ആണ് പൊങ്കാല നിവേദ്യം നടന്നത്. ഇന്ന് രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തും. 11.15ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്.

അടുത്ത ദിവസം രാവിലെ 5ന് പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10ന് കാപ്പഴിക്കും. രാത്രി ഒന്നിനു നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ക്ലബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

Vijayasree Vijayasree :