വൈരമുത്തുവിന് നൽകേണ്ടിയിരുന്നത് നിരന്തര പീഡകനുള്ള ഡോക്ടറേറ്റെന്ന് ഗായിക ചിന്മയി..

വൈരമുത്തുവിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഓണററി ഡി​ഗ്രി നല്‍കി ആദരിച്ചതിനെതിരെ ഗായിക ചിന്മയി ശ്രീപാദ രം​ഗത്ത്.  മീടു ആരോപണവിധേയന് അം​ഗീകാരം നല്‍കിയതിനെ വിമര്‍ശിച്ചാണ്‌ രം​ഗത്തുവന്നത്. ഈ അം​ഗീകാരം അയാളുടെ  ശക്തമായ ഭാഷയ്ക്കാണെന്ന് അറിയാം. അയാള്‍ മുന്നോട്ട് പോയ രീതിക്ക് അയാള്‍ക്ക് നല്‍കേണ്ടത് നിരന്തര പീഡകനുള്ള ഡോക്ടറേറ്റാണ്–- ചിന്മയി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി വൈരമുത്തുവിന് വലിയ പ്രോജക്ടുകള്‍ ലഭിച്ചു. ലോകംമുഴുവന്‍ സഞ്ചരിച്ചു. വലിയ രാഷ്ട്രീയക്കാരുമായി വേദി പങ്കിട്ടു. എന്റെ പരാതിയില്‍ ഒരു അന്വേഷണവും നടന്നില്ല. ‘അറിയപ്പെടുന്ന പീഡകര്‍’ക്ക് ഒന്നും സംഭവിച്ചില്ല, പകരം തന്നെ വിലക്കിയെന്നും ചിന്മയ് പറഞ്ഞു.മീടു വെളിപ്പെടുത്തലിന്റെ ഭാ​ഗമായി വെെരമുത്തുവില്‍നിന്ന് നേരിട്ട ദുരനുഭവം ചിന്മയിതുറന്നുപറഞ്ഞിരുന്നു. അതിനുശേഷം ചിന്മയ്‌യെ ഡബിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍നിന്ന്  വിലക്കിയ സംഭവത്തെ ഓര്‍മപ്പെടുത്തിയായിരുന്നു പ്രതികരണം.


അതേസമയം, മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പൊന്നിയിന്‍ സെല്‍‌വനി ’ല്‍നിന്ന് വൈരമുത്തുവിനെ മാറ്റിയിരുന്നു.  ചിത്രത്തിന് വരികളെഴുതുന്നത് വൈരമുത്തുവാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന്  വലിയ വിമര്‍ശം ഉയര്‍ന്നിരുന്നു. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍‌വഹിക്കുന്ന ചിത്രത്തില്‍ പകരം വരികളെഴുതുക കബിലനാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മണിരത്‌നം ചിത്രത്തിന് വരികളെഴുതുന്നത് വൈരമുത്തുവായിരുന്നു.
ഗായിക ചിന്മയിയായിരുന്നു വൈരമുത്തുവില്‍നിന്ന് നേരിട്ട ദുരനുഭവം ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൂടുതല്‍ പേര്‍ വൈരമുത്തുവിനെതിരെ രം​ഗത്തുവന്നു. വൈരമുത്തുവിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിനെത്തുടര്‍ന്ന് ഡബ്ബിങ്‌ അസോസിയേഷന്‍ പുറത്താക്കിയതിനു പിന്നാലെ പ്രധാന ഗായികയായിരുന്ന ചിന്മയിക്ക്‌ അവസരം കുറഞ്ഞു. ഏകദേശം ഒരു വര്‍ഷത്തിനുശേഷം ശിവ കാര്‍ത്തികേയന്‍ നായകനായ ഹീറോയിലാണ് ചിന്മയ്‌ വീണ്ടും ഡബ്ബ് ചെയ്തത്. വിലക്ക് നേരിട്ടപ്പോഴും വിജയ് സേതുപതി–- തൃഷ ചിത്രം 96ല്‍ ചിന്മയിഗാനം ആലപിച്ചിരുന്നു.

chinmayi about vairamuthu

Vyshnavi Raj Raj :