സിനിമാചിത്രീകരണത്തിനായി മുടക്കിയ 70 ലക്ഷത്തോളം രൂപ തിരികെ നല്‍കിയില്ല; നിര്‍മാതാവിനെതിരെ പരാതി

സിനിമാചിത്രീകരണത്തിനായി മുടക്കിയ പണം നിര്‍മാതാവ് തിരികെ നല്‍കിയില്ലെന്ന് പരാതി. അടുത്തിടെ പ്രദര്‍ശനത്തിനൊരുങ്ങിയ മലയാള ചലച്ചിത്രത്തിന്റെ നിര്‍മാണത്തിന് ഒരു കോടിയോളം രൂപ മുടക്കിയതായി പാലക്കാട് അകത്തേത്തറ നടക്കാവില്‍ മീന്‍കച്ചവടം ചെയ്യുന്ന എ. മുഹമ്മദ് ഷെരീഫ്, വിദേശത്ത് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ശ്രീകുമാര്‍ രഘുനാഥന്‍ എന്നിവരാണ് പോലീസില്‍ പരാതിപ്പെട്ടത്.

തുക തിരികെ ആവശ്യപ്പെടുമ്പോള്‍ കരിമ്പ സ്വദേശിയും അകത്തേത്തറയില്‍ താമസക്കാരനുമായ നിര്‍മാതാവ് ഒഴിഞ്ഞുമാറുന്നുവെന്നാണ് പരാതി. താന്‍ നല്‍കിയ 70 ലക്ഷത്തോളം രൂപ തിരികെ കിട്ടാന്‍ നടപടിയാവശ്യപ്പെട്ട് ജില്ലാ പോലീസ് മോധാവിക്ക് പരാതി നല്‍കിയതായി മുഹമ്മദ് ഷെരീഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഹേമാംബിക നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതെന്ന് മുഹമ്മദ് ഷെരീഫ് പറഞ്ഞു.

പോലീസില്‍നിന്ന് നടപടിയുണ്ടായില്ലെങ്കില്‍ നിയമവഴി തേടുമെന്ന് മുഹമ്മദ് ഷെരീഫീന്റെ അഭിഭാഷകന്‍ എന്‍. അനില്‍കുമാര്‍ അറിയിച്ചു. ശ്രീകുമാര്‍ കൊല്ലത്താണ് പോലീസില്‍ പരാതി നല്‍കിയത്.

പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ഹേമാംബിക നഗര്‍ പോലീസ് പറഞ്ഞു. സിനിമാപ്രദര്‍ശനം വഴിമുട്ടിയതോടെ സാമ്പത്തികഞെരുക്കമുണ്ടായെന്നാണ് നിര്‍മാതാവ് പറയുന്നത്. പരാതിയില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സ്‌റ്റേഷനിലെത്താന്‍ നിര്‍മാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Vijayasree Vijayasree :