ലത രജനികാന്തിനെതിരായ വഞ്ചന കേസ്; വാദം കേള്‍ക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി

രജനികാന്തിന്റെ ജീവിത പങ്കാളി ലത രജനികാന്തിനെതിരായ വഞ്ചന കേസില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ബെംഗളൂരു ഹൈക്കോടതിക്കാണ് അനുമതി. രജനികാന്ത് നായകനായി 2014 ല്‍ പുറത്തിറങ്ങിയ ‘കൊച്ചടൈയാന്‍’ മോഷന്‍ ക്യാപ്ചര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. ഇതിനായി മീഡിയ വണ്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ഉടമസ്ഥന്‍ മുരളി 6.2 കോടി രൂപ ലോണ്‍ എടുത്തിരുന്നു. ലോണിന് ഗ്യാരന്റി നിന്നത് ലതയായിരുന്നു.

എന്നാല്‍ വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ‘കൊച്ചടൈയാന്‍’ സിനിമ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയും സാമ്പത്തിക നഷ്ടം നേരിടുകയുമുണ്ടായി. ഇതോടെ മീഡിയ വണ്‍ എന്റര്‍ടെയ്ന്‍മെന്റ് ഉടമ മുരളി വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നാരോപിച്ച് ആഡ് ബ്യൂറോ 2016ല്‍ ബെംഗളൂരു ഹൈക്കോടതിയില്‍ വഞ്ചനാക്കേസ് ഫയല്‍ ചെയ്തു.

വഞ്ചനാശ്രമം, തെളിവ് നശിപ്പിക്കല്‍, തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുരളിക്കും ലത രജനീകാന്തിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലത രജനീകാന്ത് കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

കേസ് പരിഗണിച്ച ഹൈക്കോടതി മതിയായ തെളിവുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 196 (വ്യാജരേഖ ചമയ്ക്കല്‍), 199 (തെറ്റായ മൊഴി കോടതിയില്‍ സമര്‍പ്പിക്കല്‍), 420 (തട്ടിപ്പ്) എന്നീ വകുപ്പുകള്‍ മാത്രം റദ്ദാക്കി. എന്നാല്‍ തെളിവ് നശിപ്പിക്കല്‍ വകുപ്പുകള്‍ പ്രകാരം വിചാരണ തുടരാന്‍ ബെംഗളൂരു ഹൈക്കോടതിയ്ക്ക് അനുമതി നല്‍കി. ഇതിനിടെയാണ് ബംഗളൂരു കോടതിയുടെ വിചാരണയ്‌ക്കെതിരെ ലത രജനീകാന്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Vijayasree Vijayasree :