സിനിമാ ടിക്കറ്റുകൾക്കും ഒടിടി സബ്‌സക്രിപ്ഷനും സെസ് ഇടാക്കാനുള്ള നടപടികളുമായി കർണാടക സർക്കാർ. സിനിമാപ്രവർത്തകരുടെയും മറ്റു കലാകാരൻമാരുടെയും ക്ഷേമപ്രവർത്തനത്തിനുള്ള തുക കണ്ടെത്താനായാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതെന്നാണ് വിവരം.

ഇതിന്റെ ഭാഗമായി 1 മുതൽ 2 ശതമാനം വരെ സെസ് ഈടാക്കുമെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇതു സംബന്ധിച്ച പദ്ധതികൾക്ക് രൂപം നൽകാൻ കർണാടക സിനി ആന്റ് കൾച്ചറൽ ആക്ടിവിസ്റ്റ് ബിൽ (2024) നിയമസഭയിൽ അവതരിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് ബിൽ അവതരിപ്പിച്ചത്. കലാപ്രവർത്തകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായുള്ള തുക കണ്ടെത്താനും സാമൂഹ്യസുരക്ഷ ഉറപ്പാക്കാനും പതിനേഴംഗ ബോർഡ് രൂപീകരിക്കും. സർക്കാർ നിർദ്ദേശിക്കുന്നവരായിരിക്കും ബോർഡിലെ അംഗങ്ങൾ.
സെസിൽ നിന്ന് ലഭിക്കുന്ന തുക സർക്കാർ കർണാടക സിനി ആന്റ് കൾച്ചറൽ ആക്ടിവിസ്റ്റ്‌സ് വെൽഫെയർ ബോർഡിന് കൈമാറുമെന്നുമാണ് വിവരം.
