ബോളിവുഡ് സംവിധായകൻ മനീഷ് ഗുപ്തയ്ക്കെതിരെ കേസ്. ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിലാണ് മനീഷ് ഗുപ്തയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്ധേരി വെർസോവ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മുഹമ്മദ് ലഷ്കർ എന്ന ഡ്രൈവർക്കാണ് പരിക്കേറ്റത്. ഗുപ്തയ്‌ക്കൊപ്പം മൂന്നുവർഷമായി ജോലി ചെയ്യുന്നയാളാണ് ലഷ്കർ.
23,000 രൂപയാണ് പ്രതിമാസ ശമ്പളം. ഒരിക്കലും ഇത് ഗുപ്ത സമയത്ത് നൽകുമായിരുന്നില്ല. ഇതിന്റെ പേരിൽ രണ്ടാളും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ മാസം ശമ്പളം നൽകാതിരുന്ന ഗുപ്ത മേയ് 30ന് ലഷ്കറിനെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടിരുന്നു. പിന്നാലെ ജൂൺ മൂന്നിന് ഗുപ്തയെ ഫോൺവിളിച്ച ലഷ്കർ തന്റെ ശമ്പളം ആവശ്യപ്പെട്ടു.
എന്നാൽ ജോലി തുടരാതെ ശമ്പളം നൽകില്ലെന്നായിരുന്നു ഗുപ്ത പറഞ്ഞത്. പിറ്റേദിവസം ലഷ്കർ ജോലിക്കെത്തി. എന്നിട്ടും സംവിധായകൻ ശമ്പളം നൽകാൻ തയാറായില്ല. വൈകിട്ടും ശമ്പളത്തെ ചൊല്ലി തർക്കം നടന്നു. ഇതോടെ സംവിധായകൻ ലഷ്കറിനെ തെറി വിളിക്കുകയും ശമ്പളം നൽകാൻ സൗകര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു.
തുടർന്ന് യുവാവ് കയർത്ത് സംസാരിച്ചതോടെ സംവിധായകൻ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. പിന്നാലെ കുത്തേറ്റ് പുറത്തുവന്ന യുവാവ് വാച്ച്മാനെയും മറ്റൊരു ഡ്രൈവറെയും വിവരം അറിയിച്ചു. തുടർന്ന് ഇവർ ലഷ്കറെ ആശുപത്രിയൽ പ്രവേശിപ്പിക്കുകയായിരുന്നു.