മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പില്ല, ഇനി സുരേഷ് ഗോപിയ്ക്ക് ഇനി നോട്ടിസ് അയയ്ക്കില്ല

സുരേഷ് ഗോപിക്കെതിരായ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലില്‍ പോലീസ്. കേസില്‍ ഇനി നോട്ടിസ് അയയ്ക്കില്ലെന്നാണ് സൂചന. സുരേഷ് ഗോപി 354 A (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ഇനി നോട്ടീസ് അയക്കേണ്ടെന്ന തീരുമാനം. കേസില്‍ ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിക്കും.

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ കേസില്‍ സുരേഷ് ഗോപിയെ നടക്കാവ് പോലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. രണ്ടര മണിക്കൂറോളമാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട എല്ലാ വശവും പോലീസ് ചോദിച്ചറിഞ്ഞ ശേഷം സുരേഷ് ഗോപിയെ പോകാന്‍ അനുവദിച്ചു. വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകണം എന്ന നോട്ടീസ് നല്‍കിയാണ് അദ്ദേഹത്തെ വിട്ടയച്ചത്.

രാവിലെ 10 മണിക്ക് സ്‌റ്റേഷനില്‍ എത്തുമെന്നാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്. എന്നാല്‍ 12 മണിയോടെയാണ് അദ്ദേഹം ഇവടേക്ക് എത്തിയത്. അതിനകം തന്നെ ബിജെപി പ്രവര്‍ത്തകരും നേതാക്കളും പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തമ്പടിച്ചിരുന്നു. പികെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എംടി രമേശ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തി. ഇവരോട് സുരേഷ് ഗോപി നന്ദി അറിയിച്ചു.

കഴിഞ്ഞ മാസം അവസാനമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട്ടെ ഹോട്ടലില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വനിതാ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി പിടിച്ചതാണ് വിവാദമായത്. മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞുമാറിയിട്ടും സുരേഷ് ഗോപി ഇത് തുടര്‍ന്നുവെന്നാണ് ആരോപണം.

ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കമ്മീഷണര്‍ പരാതി നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. ഈ മാസം 18ന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് പോലീസ് സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നവംബര്‍ 15ന് എത്താമെന്ന് അദ്ദേഹം അറിയിച്ചത്.

Vijayasree Vijayasree :