തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിതു; എംജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലന്‍സ് കോടതി

ഗായകന്‍ എംജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലന്‍സ് കോടതി. ബോള്‍ഗാട്ടി പാലസിന് സമീപം തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിത കേസിലാണ് എംജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ് വന്നിരിക്കുന്നത്. അഴിമതി നിരോധന നിയമ പ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോള്‍ഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്ത് ശ്രീകുമാര്‍ വെച്ച വീട് കായല്‍ കയ്യേറിയാണെന്നാണ് ആരോപണം. പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണു ഹര്‍ജി നല്‍കിയത്.

നിയമ വിരുദ്ധമായി കെട്ടിടം നിര്‍മിക്കാന്‍ മുളവുകാട് പഞ്ചായത്ത് അസി. എന്‍ജിനീയര്‍ അനുമതി നല്‍കിയെന്നും പഞ്ചായത്ത് സെക്രട്ടറി ഇതിനെതിരെ നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എം ജി ശ്രീകുമാറിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

2010 ലാണ് മുളവുകാട് വില്ലേജില്‍ എംജി ശ്രീകുമാര്‍ 11.50 സെന്റ് ഭൂമി വാങ്ങിയത്. ഈ സ്ഥലത്ത് അനധികൃതമായി കെട്ടിട നിര്‍മ്മാണം നടത്തിയെന്നാണ് കേസ്. പഴയ വീട് വാങ്ങി പൊളിച്ച ശേഷം പുതിയ വീട് വയ്ക്കുകയായിരുന്നു. തീരദേശ പരിപാലന നിയമം കൂടാതെ കേരള പഞ്ചായത്ത് രാജ് നിര്‍മ്മാണ ചട്ടവും എംജി ശ്രീകുമാര്‍ ലംഘിച്ചുവെന്നാണ് ആരോപണം.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് നടന്‍ ജയസൂര്യയ്‌ക്കെതിരെ കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് വിജിലെന്‍സ് കോടതി നിലപാട് കടുപ്പിച്ചിരുന്നു. തീരദേശ പരിപാലന ചട്ടം ലംഘിച്ച് കെട്ടിടം പണിതെന്ന ആരോപണത്തല്‍ നടനോട് നേരിട്ട് ഹാജരണമെന്നായിരുന്നു വിജിലെന്‍സ് നിര്‍ദ്ദേശം. ചിലവന്നൂര്‍ കായര്‍ കൈയ്യേറി നിര്‍മാണം നടത്തിയെന്നാണ് കേസ്.

ഗിരീഷ് ബാബു തന്നെയാണ് അന്നും ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയത്. ജയസൂര്യ കായല്‍ പുറമ്പോക്ക് കൈയ്യേറി ചുറ്റുമതില്‍ നിര്‍മിച്ചു, ബോട്ടുജെട്ടി നിര്‍മിച്ചു എന്നിങ്ങനെയാണ് ആരോപണം. പരാതിയില്‍ വിജിലെന്‍സ് ഉദ്യോഗസ്ഥര്‍ ജയസൂര്യയ്‌ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.

Vijayasree Vijayasree :