സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അഖിൽമാരാർക്കെതിരേ ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷൻ അനീഷ് കിഴക്കേക്കര പരാതി നൽകിയിരുന്നു.
തുടർന്നാണ് കഴിഞ്ഞദിവസം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകളാണ് അഖിലിനെതിരെ ചുമത്തിയിരിക്കുന്നത്. പഹൽഗാം ആക്രമണത്തിന്റെയും തിരിച്ചടിയുടെയും പശ്ചാത്തലത്തിൽ ഫെയ്‌സ്ബുക്കിലിട്ട അഖിൽമാരാരുടെ പോസ്റ്റ് സംബന്ധിച്ചാണ് പരാതി നൽകിയത്.
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഒരാളെ പോലും പിടികൂടിയില്ലെന്നും ഇന്ത്യ ബലുചിസ്ഥാന് ആയുധങ്ങൾ നൽകി പാകിസ്താനിൽ സംഘർഷങ്ങൾ സൃഷ്ടിച്ചെന്നുമാണ് അഖിൽ മാരാർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് അഖിൽ മാരാർക്കെതിരെ പരാതി കൊടുത്തത്. വിവാദമായതിനെത്തുടർന്ന് പോസ്റ്റ് നീക്കി.
‘അഖിൽ ഫെയ്‌സ്ബുക്കിലൂടെ നടത്തിയത് രാജ്യവിരുദ്ധപ്രസ്താവനയാണ്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഒറ്റക്കെട്ടായി പാകിസ്താനെതിരെ തിരിച്ചടിക്കുമ്പോൾ തികച്ചും രാജ്യവിരുദ്ധമായ പ്രസ്താവനയാണ് അഖിൽ മാരാർ നടത്തിയത് എന്നും ബിജെപി നേതാവ് അനീഷ് കിഴക്കേക്കരയും പറഞ്ഞിരുന്നു.