വാക്കാണ് ഏറ്റവും വലിയ സത്യം; ആരാധകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ബിടിഎസ്; പുത്തന്‍ അപ്‌ഡേറ്റ് ഇങ്ങനെ!

ഭാഷാഭേദമന്യേ ലോകം മുഴുവന്‍ കോടിക്കണക്കിന് ആരാധകരുള്ള കൊറിയന്‍ സംഗീത ബാന്റ് ആണ് ബിടിഎസ്. ഇപ്പോഴിതാ നിര്‍ബന്ധിത സൈനിക സേവനത്തിന് ശേഷം സംഗീതലോകത്തെയ്ക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് ബിടിഎസ്. ബാന്‍ഡ് അംഗമായ ജിമിന്റെ സോളോ ആല്‍ബം ‘മ്യൂസ്’ ജൂലൈ 19നു പുറത്തിറങ്ങുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

എന്നാല്‍ ഇരുപത്തിയെട്ടുകാരനായ ജിമിന്‍ ഇപ്പോള്‍ നിര്‍ബന്ധിത സൈനിക സേവനത്തിലാണ്. ഇത് കഴിഞ്ഞ് പുറത്തിറങ്ങുന്നതോടെയാണ് ആല്‍ബത്തിന്റെ റിലീസ്. കുറച്ച് ദാിവസങ്ങള്‍ക്ക് മുമ്പായിരുന്നു പതിനെട്ട് മാസത്തോളം നീണ്ട സൈനിക സേവനത്തിന് ശേഷം ബിടിഎസ് അംഗമായ ജിന്‍ തിരിച്ചെത്തിയത്. ജിന്‍ കഴിഞ്ഞ ദിവസം നടത്തിയ സംഗീതപരിപാടി കാണാനും ആരാധകരുടെ തിരക്കായിരുന്നു.

ജിന്‍ സൈനിക സേവനം കഴിഞ്ഞ് പുറത്തെത്തിയെങ്കിലും ബാക്കി ആറ് പേരും സേവനം തുടരുകയാണ്. ജെഹോപ്പ്, ആര്‍എം, വി, ജിമിന്‍, ജങ്കൂക്ക് എന്നിവരാണ് ബിടിഎസ് ബാന്‍ഡിലെ മറ്റ് അംഗങ്ങള്‍. എന്നാല്‍ 2025 ഓടെ നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാക്കി താരങ്ങള്‍ എല്ലാവരും മാസങ്ങളുടെ ഇടവേളകള്‍ക്കുള്ളില്‍ തിരിച്ചെത്തും. ഓരോരുത്തരും മടങ്ങി വരുന്ന തീയതികള്‍ ഔഗ്യോഗികമായി അറിയിച്ചിട്ടുണ്ട്.

2025 ജൂണ്‍ 10നാണ് ആര്‍എമ്മും വിയും എത്തുന്നത്. അതേ മാസം തന്നെ ജിമിന്റെയും സുഗയുടെയും സേവന കാലാവധി അവസാനിക്കും. ജിമിന്‍ ആണ് അവസാനമായി സൈന്യത്തിലേയ്ക് പോയത്. സുഗ, തോളെല്ലിനു പരുക്ക് പറ്റി കുറച്ചു നാള്‍ പട്ടാള ക്യാംപില്‍ ചികിത്സയിലായിരുന്നു. 2025ല്‍ തങ്ങള്‍ മടങ്ങിവരുമെന്ന് ബിടിഎസ് ആരാധകര്‍ക്ക് വാക്ക് നല്‍കിയിരുന്നു.

ബാന്‍ഡ് രൂപീകരിച്ച് ഒമ്പതു വര്‍ഷം പൂര്‍ത്തിയായതിനു ശേഷമായിരുന്നു വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ പുരുഷന്‍മാരെല്ലാരും നിര്‍ബന്ധമായും രാജ്യസേവനം ചെയ്തിരിക്കണം. 18 മുതല്‍ 21 മാസം വരെ നീളുന്ന സേവനമാണിത്. സൈനിക സേവനം ഒഴിവാക്കാനായി ബിടിഎസിന്റെ കമ്പനിയായ ബിഗ് ഹിറ്റ്‌സ് ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഒരോരുത്തരായി സൈനിക പരിശീലനത്തിലേയ്ക്ക് കടക്കുകയായിരുന്നു. എന്നാല്‍ ബിടിഎസ് അംഗങ്ങള്‍ക്കു രണ്ടു വര്‍ഷത്തെ പ്രത്യേക ഇളവ് നല്‍കിയിരുന്നു.

Vijayasree Vijayasree :