മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സിനിമ നിര്‍മിക്കാന്‍ ബോബി ചെമ്മണ്ണൂർ; ആദ്യ സിനിമയുടെ ചെലവ് 100 കോടി; ലാഭത്തിന്റെ ഒരു പങ്ക് ദുരിതബാധിതർക്ക്

പ്രമുഖ വ്യവസായി ആയ ബോബി ചെമ്മണ്ണൂർ മലയാള സിനിമാ നിർമ്മാണ രംഗത്തേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നു. ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് ബോബി ചെമ്മണ്ണൂർ സിനിമ നിർമിക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ആദ്യം സിനിമയാവുന്നത്.

ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചപ്പോൾ കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങളാണ് ഈ വിഷയം ആദ്യ സിനിമക്ക് പ്രമേയമായി തിരഞ്ഞെടുക്കാൻ കാരണമെന്ന് ബോബി ചെമ്മണ്ണൂർ തൃശൂർ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ആദ്യത്തേത് ബിഗ് ബജറ്റ് സിനിമയാണ്. 100 കോടി രൂപയെങ്കിലും ചിത്രത്തിന്‍റെ നിർമ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നു. സിനിമയില്‍നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് മുണ്ടക്കൈ-ചൂരല്‍മല നിവാസികളുടെ ക്ഷേമപ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സിനിമാമേഖലയില്‍ സാന്നിധ്യമുറപ്പിക്കുന്ന സിനിമകള്‍ എല്ലാ സിനിമാപ്രേമികള്‍ക്കും പ്രതീക്ഷിക്കാമെന്നും ഒട്ടേറെ തിരക്കഥകള്‍ ഇതിനോടകംതന്നെ സിനിമകള്‍ക്കുവേണ്ടി ‘ബോചെ സിനിമാനിയ’ തിരഞ്ഞെടുത്തിട്ടുണ്ടെന്നും ബോബി ചെമ്മണ്ണൂർ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ പറഞ്ഞു.

ഇതിനോടടൊപ്പം തന്നെ പകുതി വഴിയിൽ മുടങ്ങി കിടക്കുന്നതും പ്രതിസന്ധിയിലായതുമായ സിനിമകൾക്ക് വേണ്ടി ഫണ്ട് ചെയ്യാനും പദ്ധതിയുണ്ടെന്നും അറിയിച്ചു. ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന ബോബി, എം.എസ്.ശബരീഷ്, സാം സിബിൻ, അൻഷാദ് അലി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Vijayasree Vijayasree :