കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു നടന്‍ സല്‍മാന്‍ ഖാന്‍റെ വീടിന് നേരെ വെടിവെയ്പ്പ് നടന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം തന്നെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ കേസിലെ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
സല്‍മാന്‍ ഖാനെ വധിക്കാനായി ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയ് നിയോഗിച്ചത് 18 വയസിന് താഴെയുള്ള ആണ്‍കുട്ടികളെയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിനായി 25 ലക്ഷം രൂപയുടെ കരാര്‍ ആണ് ലോറന്‍സ് ബിഷ്‌ണോയ് നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
2023 ആഗസ്റ്റ് മുതല്‍ 2024 ഏപ്രില്‍ വരെ മാസങ്ങളോളമാണ് ഇതിന് വേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തിയത്. എ.കെ 47, എ.കെ 92, എം16 റൈഫിളുകള്‍, തുര്‍ക്കി നിര്‍മ്മിത സിഗാന പിസ്റ്റള്‍ എന്നിവയുള്‍പ്പെടെ ആയുധങ്ങളും തോക്കുകളും പാകിസ്ഥാനില്‍ നിന്ന് വാങ്ങാനും പദ്ധതിയിട്ടു.
സല്‍മാന്‍ ഖാന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാനായി എഴുപതോളം പേരെയാണ് ബിഷ്ണോയ് സംഘം നിയോഗിച്ചത്. 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളെ ഏര്പ്പാടാക്കിയ ശേഷം ഇവര്‍ ഗോള്‍ഡി ബ്രാറിന്റെയും അന്‍മോല്‍ ബിഷ്ണോയിയുടെയും ഉത്തരവുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
വിദേശത്ത് നിന്ന് ആയുധങ്ങൾ എത്തിക്കാനും സംഘം പദ്ധതിയിട്ടിരുന്നത്. 2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ വെടിവെച്ചുകൊന്ന തുർക്കി നിർമ്മിത സിഗാന പിസ്റ്റൾ ഉപയോഗിച്ച് നടനെ കൊലപ്പെടുത്താനാണ് സംഘം ഉദ്ദേശിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഈ വര്‍ഷം ഏപ്രിൽ 14ന് പുലർച്ചെ അഞ്ചു മണിയോടെയാണ് ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുൻപിൽ, ബൈക്കിലെത്തിയ രണ്ടുപേർ വെടിവെപ്പ് നടത്തിയത്. അഞ്ച് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
വെടിയുതിർത്ത വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെ അന്നു തന്നെ ഗുജറാത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരൻ ഏറ്റെടുത്തിരുന്നു.
തൻ്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം, സൽമാൻ മുംബൈ പൊലീസിന് മുമ്പാകെ ഹാജരായിരുന്നു. തനിക്കും കുടുംബാംഗങ്ങൾക്കും നേരെയുള്ള നിരന്തരമായ ഭീഷണികളിൽ മടുത്തുവെന്നും സൽമാൻ പറഞ്ഞിരുന്നു.
അതേസമയം, സൽമാനെ കൊല്ലുകയാണ് തൻ്റെ ജീവിതത്തിൻ്റെ ആത്യന്തിക ലക്ഷ്യമെന്ന് ലോറൻസ് ബിഷ്‌ണോയി നേരത്തെ പറഞ്ഞിരുന്നു. അഹമ്മദാബാദിലെ സബർമതി ജയിലിലാണ് ലോറന്‍സ് ബിഷ്ണോയി ഇപ്പോഴുള്ളത്.