ബിജെപിയിലേയ്ക്ക് വന്നതോടെ തന്നെ ആളുകള്‍ പുച്ഛിക്കാന്‍ തുടങ്ങി, രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയപ്പോള്‍ പടങ്ങള്‍ ഒരുപാട് കുറഞ്ഞു; സജീവ രാഷ്ട്രീയം അവസാനിപ്പിച്ചുവെന്ന് ഭീമന്‍ രഘു

വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഭീമന്‍ രഘു. ഇപ്പോഴിതാ ഇനി രാഷ്ട്രീയത്തിലേയ്‌ക്കൊരു മടങ്ങിവരവ് ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍. താന്‍ സജീവ രാഷ്ട്രീയം അവസാനിപ്പിച്ചതാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.
പ്രചരണങ്ങളില്‍ പോകുന്നതും വോട്ട് പിടിക്കുന്നതുമൊക്കെ തനിക്ക് പറ്റിയ പണിയല്ലെന്നും അദ്ദേഹം പറയുന്നു.

‘അന്ന് എന്നെ വിളിച്ചിട്ട് രണ്ട് ആര്‍ട്ടിസ്റ്റുകള്‍ നില്‍ക്കുന്നുണ്ടെന്നും ചേട്ടന്‍ കൂടെ നിന്നാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞതാണ്. അതല്ല ചെയ്താല്‍ രസമായിരിക്കുമെന്ന് പറഞ്ഞു. ഓക്കെ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ പോയി നിന്നതാണ്. പതിമൂവായിരമോ മറ്റോ വോട്ട് പിടിക്കുകയും ചെയ്തു.

പക്ഷെ എനിക്ക് താല്‍പര്യമില്ലാത്ത കാര്യമാണ്. അതിനെല്ലാം ശേഷം ഇടയ്ക്ക് ഇടയ്ക്ക് അവര്‍ തന്നെ അവിടെ ഒരു പ്രോഗ്രാം ഇവിടെ ഒരു പ്രോഗ്രാം എന്ന് പറഞ്ഞു വിളിക്കാറുണ്ടെന്നും എന്നാല്‍ താന്‍ അന്നത്തോടെ മടക്കിവച്ചു’, എന്നും ഭീമന്‍ രഘു പറയുന്നു.

അതേസമയം ബിജെപിയിലേയ്ക്ക് വന്നതോടെ തന്നെ ആളുകള്‍ പുച്ഛിക്കാന്‍ തുടങ്ങിയെന്ന് മുമ്പൊരു അഭിമുഖത്തില്‍ ഭീമന്‍ രഘു പറഞ്ഞിരുന്നു. ‘രാഷ്ട്രീയ ജീവിതത്തിലോട്ട് ഇറങ്ങിയപ്പോള്‍ തന്നെ എനിക്ക് പടങ്ങള്‍ ഒരുപാട് കുറഞ്ഞു. എന്നെ ആരും വിളിക്കാതെയായി.

പ്രത്യേകിച്ചും ബിജെപിയിലേക്ക് വന്നതോടെ ആളുകളൊക്കെ നമ്മളെ പുച്ഛിക്കാന്‍ തുടങ്ങി. അത് കൊണ്ട് ഇനി രാഷ്ട്രീയത്തിലേക്കില്ല,’ ഭീമന്‍ രഘു പറഞ്ഞു. 2016ല്‍ നടന്ന ഉപതെരഞ്ഞടുപ്പിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഭീമന്‍ രഘു മത്സരത്തിനിറങ്ങിയത്. നടന്മാരായ ജഗദീഷും ഗണേഷ് കുമാറും ആയിരുന്നു അന്ന് ഭീമന്‍ രഘുവിന്റെ എതിരാളികള്‍.

Vijayasree Vijayasree :