ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ ഒന്നായി. ഗോപിക, ഇന്ദ്രജിത്ത്, രാജൻ പി ദേവ്, ബിജു മേനോൻ, ഭാവന തുടങ്ങിയ താരങ്ങളും ഈ സിനിമയിൽ പ്രധാനവേഷങ്ങളിലെത്തി. സ്ത്രെെണതയുള്ള രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചാന്തുപൊട്ടിൽ അവതരിപ്പിച്ചത്.
ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസാണ് ചാന്തുപൊട്ടിലേതെന്ന് ആരാധകർ പറയുന്നു. മറ്റ് ഭാഷകളിലേക്ക് ഈ സിനിമ റീമേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും പല നടൻമാരും ഈ വേഷം ചെയ്യാൻ തയ്യാറായില്ല. ചാന്തുപൊട്ട് സിനിമയെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം.
സിനിമക്കെതിരെ ട്രാൻസ് ജൻഡർ വിഭാഗത്തിൽ നിന്നും നിശിതമായ വിമർനമാണ് അന്നും ഇന്നും ഉണ്ടായിട്ടുള്ളത്. സിനിമ ട്രാൻസ് കമ്യൂണിറ്റിക്കെതിരായിരുന്നുവെന്നതായിരുന്നു പ്രധാന വിമർശനം. സിനിമ കാരണം അപമാനിതരായ അനുഭവങ്ങളും നിരവധി പേർ തുറന്നു പറഞ്ഞു.
റിലീസ് ചെയ്ത സമയത്ത് ആഘോഷിക്കപ്പെട്ടെങ്കിലും പിൽക്കാലത്ത് ഈ സിനിമ വ്യാപകമായി വിമർശിക്കപ്പെട്ടു. ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് തെറ്റായ ധാരണ പൊതുസമൂഹത്തിലുണ്ടാക്കിയെന്നാണ് ചാന്തുപെട്ട് എന്ന സിനിമയും സംവിധായകൻ ലാൽ ജോസും നേരിട്ട വിമർശനം.
ഇപ്പോഴിതാ ‘ചാന്തുപൊട്ട്’ സിനിമ കാരണം വിഷമിക്കേണ്ടി വന്നവരോട് ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രം ട്രാന്‍സ്‌ജെന്‍ഡറല്ല. സ്‌ത്രൈണത ദുരന്തമായി തീരുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. മാത്രമല്ല ചാന്തുപൊട്ട് എന്ന പേര് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ കളിയാക്കാന്‍ ഉപയോഗിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്നും അത് തങ്ങള്‍ ചിന്തിക്കുകപോലും ചെയ്യാതിരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഞാനും ലാല്‍ജോസും എഴുത്തുകാരന്‍ എന്ന രീതിയില്‍ പോസിറ്റീവ് ആംഗിള്‍ ആണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചാന്തുപൊട്ടിന് ശേഷം സ്ത്രെെണ സ്വഭാവമുള്ളവരെ പലരും ചാന്തുപൊട്ട് എന്ന് വിളിക്കാൻ തുടങ്ങി. അത് തന്നെ വേദനിപ്പിച്ചിരുന്നെന്നാണ് ഒരിക്കൽ ബെന്നി പി നായരമ്പലം പറഞ്ഞത്. ആൺകുട്ടിയെ പെൺകുട്ടിയെ പോലെ വളർത്തിയത് കൊണ്ട് മാത്രമുണ്ടായ വൈകല്യമാണ് ഞാൻ എന്റെ സിനിമയിൽ കാണിച്ചത്.
ഭിന്ന ലിംഗത്തിൽ പെട്ട കഥാപാത്രമായിട്ടല്ല ചാന്തുപൊട്ടിലെ രാധയെ എഴുതിയത്. ഭിന്ന ലിംഗത്തിൽ പെട്ടവരുടെ ജീവിതം വേറെയാണ്. എന്റെ കഥാപാത്രം ആണായി വളർത്തേണ്ടതിന് പകരം പെണ്ണായി വളർത്തിയത് കൊണ്ടുള്ള വെെകല്യം തിരിച്ചറിയുന്നതും തിരുത്തുകയും ചെയ്യുന്നു. അവൻ ആണാണെന്ന് തെളിയിക്കുന്നതും അത് കൊണ്ടാണ്.
മറ്റേത് ഹോർമോൺ ബാലൻസിംഗിന്റെ കുഴപ്പം കൊണ്ട് ജനിതകമായുണ്ടാകുന്ന പ്രശ്നമാണ്. അവരെ കരുണയോടെ തന്നെ സമീപിക്കണമെന്ന് ഒരു എഴുത്തുകാരനെന്ന നിലയിൽ വ്യക്തമായി അറിയാം. ചാന്തുപൊട്ടിറങ്ങിയ ശേഷം വഴി നടക്കാൻ പറ്റുന്നില്ലെന്ന് ചിലർ പറഞ്ഞു. അതിൽ എഴുത്തുകാരനെന്ന നിലയിൽ എനിക്ക് വിഷമം തോന്നി. എന്നാൽ ചിലർ വളരെ പോസിറ്റീവായി എടുത്തെന്നും ബെന്നി പി നായരമ്പലം അന്ന് വ്യക്തമാക്കി.
അതേസമയം കാലം മാറുന്നതിന് അനുസരിച്ച് എല്ലാം മാറിക്കൊണ്ടിരിക്കുമെന്നും അവര്‍ നമ്മളെപ്പോലെ ഒരു ജെന്‍ഡര്‍ തന്നെയാണെന്നും അതിലൊന്നും ഒരു വ്യത്യാസവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുരുഷന്‍, സ്ത്രീ എന്നുപറയുന്നതുപോലെ തന്നെ ഒരു ജെന്‍ഡര്‍ തന്നെയാണ്. പക്ഷേ, അവരെ ആക്ഷേപിക്കാന്‍ ഒന്നുമല്ല. തനിക്കതില്‍ പിന്നീട് വിഷമം തോന്നിയെന്നും പലപ്പോഴും കുറ്റബോധവും തോന്നിയിട്ടുണ്ടെന്നും ബെന്നി പി നായരമ്പലം കൂട്ടിച്ചേർത്തു.
ഇതേ അഭിപ്രായമാണ് ലാൽ ജോസും പറഞ്ഞത്. ചാന്തുപൊട്ട് ഒരിക്കലും എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് കൊണ്ടുള്ള സിനിമയായിരുന്നില്ലെന്നും ലാൽ ജോസ് വ്യക്തമാക്കിയിരുന്നു. അതേസമയ ദിലീപ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയെന്ന് ബെന്നി പി നായരമ്പലവും ലാൽ ജോസും പറഞ്ഞിട്ടുണ്ട്. ചാന്തുപൊട്ടിന് പുറമെ കുഞ്ഞിക്കൂനൻ, മായാമോഹിനി, സൗണ്ട് തോമ തുടങ്ങിയ സിനിമകളിലും ദിലീപ് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തു. ദിലീപ് ജനപ്രിയ നായകനായി വളരുന്നതിൽ ഈ സിനിമകളും പങ്കുവഹിച്ചിട്ടുണ്ട്.