രഞ്ജിത്ത് റൂമിലേക്ക് വരാൻ ക്ഷണിച്ചു, ആദ്യം എന്റെ വളകളിലൂടെ കയ്യോടിച്ചു, എന്റെ മുടിയിൽ തലോടി, കൈ കഴുത്തിലേയ്ക്ക് നീണ്ടതോടെ ഞാൻ ഇറങ്ങിയോടി; സംവിധായകനെതിരെ ​ഗുരുതര ആരോപണവുമായി ബം​ഗാളി നടി

നടനും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര. മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോൾ തന്നോട് സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീരേഖ മിത്രയുടെ വെളിപ്പെടുത്തൽ. താൻ പേടിച്ച് അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ശ്രീരേഖ പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ;

ശ്യാമപ്രസാദ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ അകലെ എന്ന സിനിമയിൽ താൻ അഭിനയിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് എന്നെ പാലേരി മാണിക്യത്തിലേയ്ക്ക് വിളിച്ചത്. എനിക്കൊരു ഇ-മെയിലോ ഫോൺ കോളോ വന്നു. കൊച്ചിയിലേക്ക് എത്തിച്ചേരണമെന്നാണ് പറഞ്ഞത്. ‌

മമ്മൂട്ടിയോടൊപ്പം ഒരു മലയാള സിനിമയിൽ അഭിനയിക്കാനായിരുന്നു വിളിച്ചത്. ആ സമയത്ത് ഞാൻ ചില വ്യക്തിപരമായ പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. അതിൽ നിന്നും പുറത്ത് കടക്കുക എന്നതും, മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്നത് വലിയ കാര്യമായതിനാലും ഞാൻ തയ്യാറായി. എനിക്ക് സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ഏറെ ഇഷ്ടമാണ്, പ്രത്യേകിച്ച് മലയാളം സിനമകളിൽ.

അതുകൊണ്ടു തന്നെ ഞാൻ രാവിലെ തന്നെ സംവിധായകനെ കണ്ടു. രാവിലെ ഫോട്ടോഷൂട്ടുണ്ടായിരുന്നു. വസ്ത്രത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും ഡേറ്റിനെക്കുറിച്ചുമൊക്കെയുള്ള ചർച്ചകളും നടന്നിരുന്നു. ഇവിടെ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റും നല്ല താമസസൗകര്യവും ഒരുക്കിയിരുന്നു അവർ. വൈകുന്നേരം എന്നെ വീണ്ടും വിളിച്ചു. ഞാനവിടെ ചെല്ലുമ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്.

ഞാൻ അകത്തേക്ക് ചെന്നു. ബാൽക്കണിയിലായിരുന്നു ഞങ്ങൾ. ആദ്യം അദ്ദേഹം എന്റെ വളകളിലൂടെ കയ്യോടിച്ചു. ചിലപ്പോൾ വളകൾ കണ്ട കൗതുകം കൊണ്ടാകാം എന്ന് ഞാൻ കരുതി. സ്വയം ശാന്തായാകാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ഇത് എവിടെ വരെ പോകും എന്ന് നോക്കമല്ലോ. ഒരുപക്ഷെ വളരെ നിഷ്‌കളങ്കമായ പ്രവർത്തിയാണെങ്കിലോ? എന്ന് ഞാൻ ചിന്തിച്ചു.

എന്നാൽ ഞാൻ പ്രതിഷേധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ എന്റെ മുടിയിൽ തലോടാൻ തുടങ്ങി. ശേഷം അയാളുടെ സ്പർശനം എന്റെ കഴുത്തിലേയ്ക്ക് നീണ്ടു. അതോടെ ഞാൻ പെട്ടെന്ന് തന്നെ ആ മുറിയിൽ നിന്നിറങ്ങിയോടി. ടാക്‌സി വിളിച്ചാണ് ഹോട്ടലിലേക്ക് പോയത്. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല.

എന്റെ ഹോട്ടൽ റൂമിന്റെ മാസ്റ്റർ കീ ആരുടെയെങ്കിലും കയ്യിലുണ്ടോ എന്നും, ആരെങ്കിലും രാത്രി വന്ന് വാതിലിൽ മുട്ടുമോ എന്നും ഞാൻ ഭയന്നു. ആ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. പിറ്റേന്ന് എന്നെ ആ സിനിമയിലേക്ക് വിളിച്ചയാളെ വിളിച്ച് ഞാൻ നടന്നതെല്ലാം പറഞ്ഞു. എനിക്ക് റിട്ടേൺ ടിക്കറ്റ് വേണമെന്ന് ഞാൻ പറഞ്ഞു. അവർ പണമൊന്നും തന്നില്ല. സ്വന്തം ചെലവിലാണ് ഞാൻ തിരിച്ചു വന്നത്.

ഭർത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങൾ പറയാൻ പറ്റിയില്ല. താൻ കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആർക്കും മനസിലാക്കാനാവില്ല. ഡോക്യുമെൻ്ററി സംവിധായകൻ ജോഷിയോട് പരാതി പറഞ്ഞു. എന്നാൽ ആരും പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. അതിന് ശേഷം ഒരു മലയാള സിനിമയിലും എനിക്ക് അവസരം ലഭിച്ചിട്ടില്ല. അയാളുടെ ആ മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് എനിക്ക് അവസരം നിഷേധിച്ചത്.

അതേസമയം, ശ്രീലേഖ മിത്രയുടെ ആരോപണം രഞ്ജിത്ത് നിഷേധിച്ചു. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാൽ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നുമാണ് രഞ്ജിത്ത് പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തൽ പുറത്തെത്തിയിരിക്കുന്നത്. ഇത് സിനിമാ മേഖലയിലും സാമൂ​ഹ്യ മാധ്യമങ്ങളിലുമെല്ലാം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട്.

Vijayasree Vijayasree :