‘വിചാരണ കഴിഞ്ഞാല്‍ പല കാര്യങ്ങളും പറയാനുണ്ട്’; തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ദിലീപ് നെഞ്ച് വിരിച്ച് നില്‍ക്കട്ടെ; ബാലചന്ദ്രകുമാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു അടക്കം ഒരിക്കല്‍ വിസ്തരിച്ചവരെ വിസ്തരിക്കരുതെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നിന്നും കനത്ത തിരിച്ചടിയാണ് ദിലീപ് നേരിട്ടത്. സാക്ഷി വിസ്താരത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതോടെ പ്രോസിക്യൂഷന്റെ അപേക്ഷയില്‍ ആരെ വിസ്തരിക്കണമെന്നത് സംബന്ധിച്ച് വിചാരണ കോടതി നിലപാടെടുക്കും. അതേസമയം സുപ്രീം കോടതി വിധയെ സ്വാഗതം ചെയ്യുകയാണ് കേസിലെ സുപ്രധാന സാക്ഷികളിലൊരാളായ ബാലചന്ദ്രകുമാര്‍.ആരെ വിസ്തരിക്കണമെന്ന് പറയാന്‍ ദിലീപിന് എന്ത് അവകാശമാണുള്ളതെന്നും ബാലചന്ദ്രകുമാര്‍ ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ വാക്കുകളിലേക്ക്.

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരെ വിസ്തരിക്കാം എന്ന സുപ്രീം കോടതി വിധി സന്തോഷം നല്‍കുന്നതാണ്. ആരെ വിസ്തരിക്കണം വിസ്തരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് പ്രതിയല്ലല്ലോ. നമ്മളൊക്കെ സാധാരണക്കാരല്ലേ, അതുകൊണ്ട് തന്നെ സുപ്രീം കോടതി വിധി കേട്ടപ്പോള്‍ സന്തോഷമാണ് തോന്നിയത്. മഞ്ജുവിനെ വിസ്തരിക്കേണ്ടെന്ന് ദിലീപ് പറയേണ്ട കാര്യമില്ലല്ലോ. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ആരെ വിസ്തരിക്കണം വിസ്തരിക്കേണ്ട എന്ന് പറയേണ്ട കാര്യമില്ലല്ലേ, ആരെ വേണമെങ്കിലും വിസ്തരിച്ചോളൂ , എത്ര വേണമെങ്കിലും വിസ്തരിച്ചോളൂ എന്ക്ക് പ്രശ്‌നമില്ലെന്നല്ലേ പറയേണ്ടത്’.

തെറ്റ് ചെയ്തിട്ടില്ലാത്ത ആളുകള്‍ നെഞ്ച് വിരിച്ച് നില്‍ക്കണം, അയാള്‍ ധൈര്യപൂര്‍വ്വം നിയമത്തെ നേരിടണം. ആരോഗ്യ അവസ്ഥ മോശമായിട്ടും മാധ്യമങ്ങളിലൂടെ ഞാന്‍ പ്രതികരിക്കാന്‍ ഒരു കാരണമുണ്ട്. ദിലീപ് സുപ്രീം കോടതിയില്‍ എഴുതി കൊടുത്തത് ബാലചന്ദ്രകുമാര്‍ കോടതിയെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചു അസുഖം അഭിനയിക്കുകയാണെന്നൊക്കെയാണ്. എനിക്ക് പ്രശ്‌നമൊന്നുമില്ല ചാനലിന് അഭിമുഖം കൊടുക്കുന്നുവെന്നൊക്കെയാണ് പറഞ്ഞത്. സംസാരിക്കാന്‍ എനിക്ക് പ്രശ്‌നം ഉണ്ടെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല’

‘ മറ്റ് പ്രശ്‌നങ്ങളാണ് ഞാന്‍ നേരിടുന്നത്. അതിന്റെ എല്ലാ രേഖകളും വിചാരണ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതെല്ലാം പരിശോധിച്ച് കഴിഞ്ഞു എന്നിട്ടും ദിലീപ് സുപ്രീം കോടതിയില്‍ പറഞ്ഞത് എനിക്ക് അസുഖം ഒന്നുമില്ല, വിചാരണ നീട്ടുന്നതിന് വേണ്ടി മനപ്പൂര്‍വ്വം ബാലചന്ദ്രകുമാര്‍ അഭിനയിക്കുകയാണെന്ന്. ഇപ്പോള്‍ മാധ്യമങ്ങള്‍ എന്റെ ബൈറ്റ് എടുക്കുന്നത് പോലും ആശുപത്രിയില്‍ വെച്ചാണ്.ഡയാലിസിസ് കഴിഞ്ഞ് ഇറങ്ങുകയാണ് ഞാന്‍.

എന്നെ വിസ്തരിക്കേണ്ടത് ബാക്കിയുണ്ട്. രോഗാവസ്ഥയില്‍ എനിക്ക് ദൂരയാത്ര പാടില്ല, അതിനാല്‍ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റുമോ അല്ല വീഡിയോ കോണ്‍ഫറന്‍സ് വഴിയാകുമോയെന്നത് വിചാരണ കോടതിയാണ് തീരുമാനം എടുക്കേണ്ടത്. അതിന് ശേഷമായിരിക്കും ബാക്കിയുള്ള നടപടികള്‍. വിചാരണ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കണമോയെന്നത് പരിശോധിക്കാന്‍ വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചെന്നാണ് അറിയാന്‍ സാധിച്ചത്.

എന്നാല്‍ നേരിട്ടുള്ള വിസ്താരമാണ് താത്പര്യം. വീഡിയോ കോണ്‍ഫറന്‍സ് വഴി വിസ്തരിക്കുന്നത് എനിക്ക് തൃപ്തികരമല്ല. എന്തായാലും കോടതി തീരുമാനിക്കുന്നത് അതുപോലെ അനുസരിക്കാന്‍ ബാധ്യസ്ഥനണ്.ഇപ്പോള്‍ കേസിനെ കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. എന്‌റെ ഭാഗം വിചാരണ കഴിഞ്ഞാല്‍ പല കാര്യങ്ങളും പറയാനുണ്ട്’ എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

അതേസമയം, ദിലീപിന്റെ ആരാധകരാണെന്ന് പറഞ്ഞുവന്ന ആളുകള്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ആ സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനില്‍ അന്വേഷണം നടക്കുന്നുണ്ട്. നെയ്യാറ്റിന്‍കരയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ദിലീപിന്റെ ആരാധകനായ ഒരാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. അങ്ങനെ കുറച്ച് സംഭവങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും വലിയ കാര്യമാക്കുന്നില്ലെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

ഭീഷണി നിലനില്‍ക്കുന്നു എന്നു കരുതി നമുക്ക് ജീവിക്കാതിരിക്കാന്‍ സാധിക്കുമോ. എന്ത് വന്നാലും നേരിടുക എന്ന രീതിയിലാണ് മുന്നോട് പോവുന്നത്. ജീവന് തന്നെ ഭീഷണിയാവുന്ന ഒരു ഘട്ടത്തിലാണ് പരാതി കൊടുക്കുന്നത്. ദിലീപിന്റെ സിനിമയൊക്കെ വിട്ടുമാറിയ ഒരു ഘട്ടത്തിലാണ് ഏന്റെ ജീവനും ആപത്തുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത്. ആ സമയത്താണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചത്.

2021 എപ്രിലിലാണ് ലാണ് സിനിമ വിട്ടുമാറുന്നത്. അതിന് മുന്‍പ് തന്നെ സിനിമ വേണ്ട എന്ന കാര്യത്തില്‍ തീരുമാനമായിരുന്നു. പരാതി കൊടുക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. തല്‍ക്കാലം അതൊന്നും വെളിപ്പെടുത്താന്‍ സാധിക്കില്ല. മനസ്സിലുള്ളത് തുറന്ന് പറയണമെന്ന ശങ്ക ശക്തമായിരുന്നു. അതിനിടിയിലാണ് കോവിഡൊക്കെ വരുന്നത്. ഒടുവില്‍ 2021 നവംബറിലാണ് പരാതി കൊടുക്കുന്നതെന്നും അദ്ദേഹം പറയുന്നു,

ഏപ്രിലിനും നവംബറിനും ഇടയിലുള്ള ഘട്ടത്തിലാണ് ദിലീപിനാല്‍ എനിക്ക് അപകടം പറ്റും എന്ന് തിരിച്ചറിയുന്നത്. അത് ഞാന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസിനും നല്‍കിയിട്ടുണ്ട്. എന്റെ ജീവന് ആപത്ത് വരാതിരിക്കാന്‍ വേണ്ടിയാണ് നംവബറില്‍ പെട്ടെന്ന് പരാതിപ്പെടുന്നത്. മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കി. പരാതി സമയത്തിന് പരിഗണിക്കാതിരുന്നപ്പോഴാണ് മാധ്യമങ്ങളോട് തുറന്ന് പറയുന്നത്.

Vijayasree Vijayasree :