രാത്രി ഒരു മണിയ്ക്ക് തന്റെ വീട്ടിലെത്തി അനൂപ് പന്തളം കരഞ്ഞു; ബാലയുടെ വാദങ്ങളെ തള്ളി സംവിധായകന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയാണ് ബാലയും ഉണ്ണി മുകുന്ദനും. ഇപ്പോഴിതാ തന്റെ വീട്ടില്‍ എത്തി സംവിധായകന്‍ അനൂപ് പന്തളം കരഞ്ഞു എന്ന ബാലയുടെ വാദം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. വേതന പ്രശ്‌നവുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ തന്നോട് പരാതി പറഞ്ഞിരുന്നു എന്നും എന്നാല്‍ തന്നെ ഇപ്പോള്‍ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തുകയാണ് എന്നും ബാല പറഞ്ഞിരുന്നു.

ശേഷം അനൂപ് പന്തളം താന്‍ ബാലയെ വീട്ടില്‍ എത്തി കണ്ടു എന്നത് സത്യമാണെന്നും കരഞ്ഞു എന്നത് നിഷേധിക്കുന്നതായും അറിയിച്ചു. ബാല തനിക്ക് സ്‌നേഹമുള്ള വ്യക്തിയാണെന്നും എന്നാല്‍ താന്‍ വേതനം കിട്ടിയില്ലെന്ന് കരഞ്ഞു പറഞ്ഞു എന്നത് കള്ളമാണ് എന്നുമായിരുന്നു അനൂപിന്റെ പ്രതികരണം. തനിക്ക് ശമ്പളം കിട്ടിയില്ല എന്ന് ബാലയോട് പറഞ്ഞിട്ടില്ലെന്ന് ചര്‍ച്ചയില്‍ അനൂപ് വാദിച്ചു.

ബാലയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

‘രണ്ട് ലക്ഷം തന്നു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. 40000, 50000 എന്നിങ്ങനെ ആണ് ട്രാന്‍സാക്ഷന്‍ നടന്നത്. അതെന്റെ അസിസ്റ്റന്‍്‌സിന്റെ വേതനം ആണ്. ഷെഫീക്കിന്റെ സന്തോഷത്തില്‍ ഞാന്‍ 24 ദിവസം ജോലി ചെയ്തു. ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് സിനിമ ചെയ്തത്, ഞാന്‍ അങ്ങോട്ട് പറഞ്ഞതല്ല.

ഈ നിമിഷം ഫേസ്ബുക്ക് എടുത്ത് നോക്കിയന്‍ ഉണ്ണി മുകുന്ദന്‍, അനൂപ് പന്തളം, വിനോദ് മംഗലത്ത്, ക്യാമറമാന്‍ എല്‍ദോ എല്ലാവരും എനിക്കെതിരെ തിരിഞ്ഞില്ലേ, എന്നെ ഒറ്റപ്പെടുത്തിയില്ലേ. എല്ലാവരും എന്റെ വീട്ടില്‍ രാത്രി ഒരുമണിക്ക് വന്നിരുന്നു, ഇവിടെ ഇരുന്ന് കരഞ്ഞിരുന്നു’.

Vijayasree Vijayasree :