നടി ആക്രമിക്കപ്പെട്ട കേസിലടക്കം എന്റെ നിലപാടുകളുടെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് ; ബാബുരാജ്

മലയാളികൾക്ക് വില്ലനായും ഹാസ്യതാരമായുമെല്ലാം ഇഷ്ടമുള്ള നടനാണ് ബാബുരാജ്. തന്റെ ജീവിതത്തിൽ വ്യത്യസ്തമായ പാതയിലൂടെയാണ് അദ്ദേഹം കയറിവന്നത്.വില്ലൻ വേഷങ്ങളിലൂടെ സിനിമാ ജീവിതം ആരംഭിച്ച ബാബുരാജ് ഏറെ നാൾ അത്തരം വേഷങ്ങളിൽ തളച്ചിടപ്പെട്ട നടനാണ്. പിന്നീട് കോമഡി വേഷങ്ങളിലേക്ക് ചുവടുമാറ്റിയതോടെ ബാബുരാജിന്റെ കരിയർ മാറി മറഞ്ഞു. ഇന്ന് വില്ലൻ വേഷങ്ങളിൽ ബാബുരാജിനെ ചിന്തിക്കുക തന്നെ ഏറെക്കുറ അസാധ്യമാണ്.

കോമഡിൽ നിന്നും ക്യാരക്ടർ റോളുകളിലേക്കു കൂടി കടന്നു വന്ന ബാബുരാജ് അവിടേയും മികവ് തെളിയിച്ചു. നായകനായും ബാബുരാജ് കയ്യടി നേടിയിട്ടുണ്ട്. അഭിനയത്തിന് പുറമെ സിനിമയുടെ പിന്നണിയിലും ബാബുരാജ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് അവസരങ്ങൾ ന്ഷ്ടമായതിനെക്കുറിച്ച് തുറന്നു പറയുകയാണ് ബാബുരാജ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാബുരാജ് മനസ് തുറന്നത്. നിലപാടുകൾ തുറന്ന് പറഞ്ഞതിന്റെ പേരിലാണ് തനിക്ക് അവസരങ്ങൾ നഷ്ടമായതെന്നാണ് ബാബുരാജ് പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലടക്കം തനിക്ക് നിലപാടുകളുടെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

”പല വിഷയങ്ങളിലും അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ എനിക്ക് അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. അതിപ്പോൾ നടി ആക്രമിക്കപ്പെട്ട വിഷയത്തിലാകട്ടെ, അടുത്തകാലത്തായി വന്ന സിനിമ സെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളാകട്ടെ. നടി ആക്രമിക്കപ്പെട്ട കേസിൽ മറ്റാരെക്കാട്ടിലും മുൻപ് അവൾക്കൊപ്പം നിന്ന ആളാണ് ഞാൻ” എന്നാണ് ബാബുരാജ് പറയുന്നത്.

ഞാൻ ആ കുട്ടിയെ പോയി കണ്ടിട്ടുണ്ട്. സിനിമയിലേക്ക് തിരിച്ചുവരണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചവരാണ്. അവൾക്കൊപ്പം നിന്നതിന്റെ പേരിൽ എനിക്ക് ധാരാളം പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്. പക്ഷെ ഞാനത് കാര്യമാക്കുന്നില്ല. എനിക്കും ഒരു മോളുണ്ട്. ഒരു പെൺകുട്ടിയ്ക്കും അത് സംഭവിക്കരുത്. എനിക്ക് ആരേയും സോപ്പിട്ട് നിൽക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് ലഭിക്കുന്ന അവസരങ്ങളും എനിക്ക് വേണ്ടെന്നാണ് ബാബുരാജ് പറയുന്നത്.അതേസമയം താനൊരു ഭാഗ്യം കെട്ട നടനാണെന്നാണ് ബാബുരാജ് പറയുന്നത്.

ജോജിയ്ക്ക് ശേഷം പാൻ ഇന്ത്യൻ ലെവലിൽ ഉള്ള കുറേ സിനിമകൾ തന്നെ തേടി വന്നിരുന്നുവെന്നും എന്നാൽ അതൊന്നും തനിക്ക് വേണ്ടത് പോലെ ഉപയോഗിക്കാൻ പറ്റിയില്ലെന്നാണ് ബാബുരാജ് പറയുന്നത്. കൊങ്കണ സെൻ ശർമയ്ക്കും മനോജ് വാജ്‌പേയ്ക്കുമൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമായതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.”കൊങ്കണ സെൻ ശർമയും മനോജ് വാജ്‌പേയും അഭിനയിച്ച സൂപ്പ് എന്ന സീരീസിൽ അവസരം വന്നു. പക്ഷെ അതിനിടെ കൊങ്കണയ്ക്ക് കൊവിഡ് വന്നു. സീരീസ് നീണ്ടു പോയി. എന്റെ അവസരവും പോയി. പിന്നെ തമിഴിൽ നിന്നു വലിയൊരു പ്രൊജക്ട് വന്നു. അതും പല കാരണങ്ങൾ കെണ്ടു പോയി. ജോജി തന്നെ ഹൈപ്പ് എനിക്ക് വേണ്ട വിധം ഉപയോഗിക്കാൻ പറ്റിയില്ല” എന്നാണ് അദ്ദേഹം പറയുന്നത്.സിനിമയിൽ തുടക്കകാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളും ബാബുരാജ് തുറന്ന് പറയുന്നുണ്ട്.

തനിക്ക് പന്ത്രാണ്ടമത്തെ സിനിമയിലാണ് 2000 രൂപ കിട്ടുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഒറ്റയ്ക്ക് നിർമ്മിച്ച കനത്ത പരാജയം നേരിട്ടതോടെ താൻ സാമ്പത്തികമായി തകർന്നുവെന്നാണ് ബാബുരാജ് പറയുന്നത്. വീട് പണയം വച്ചായിരുന്നു ആ സിനിമ നിർമ്മിച്ചത്. ആ നഷ്ടം തിരിച്ചു പിടിക്കാൻ നാല് വർഷം വേണ്ടി വന്നുവെന്നും ബാബുരാജ് പറയുന്നുണ്ട്. ഗ്യാങ് എന്ന ചിത്രത്തെക്കുറിച്ചാണ് ബാബുരാജ് സംസാരിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താനും വാണി വിശ്വനാഥും പ്രണയത്തിലാകുന്നതെന്നും ബാബുരാജ് പറയുന്നുണ്ട്.

AJILI ANNAJOHN :