നെറികെട്ട കാലത്തോട് പറയാനുള്ള സത്യങ്ങൾ ! ഈ കാലം ആവശ്യപ്പെടുന്ന കലാസൃഷ്ടി – ശുഭരാത്രിക്ക് കയ്യടികളുമായി ബി ഉണ്ണികൃഷ്ണനും എം പദ്മകുമാറും !

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് വ്യാസൻ കെ പി ഒരുക്കിയ ശുഭരാത്രി . ഏറെ നാളുകൾക്കു ശേഷമാണ് മലയാള സിനിമയിൽ ഇത്രയും നല്ലൊരു കുടുംബചിത്രം പിറക്കുന്നത്. ദിലീപ് – സിദ്ദിഖ് കൂട്ടുകെട്ടിൽ എത്തിയ ചിത്രത്തിൽ ഒരു യഥാർത്ഥ സംഭവമാണ് പ്രമേയമായത് . ഇത്രയും നല്ലൊരു കുടുംബ ചിത്രം കാനന സാധിച്ച സന്തോഷം പങ്കു വച്ചിരിക്കുകയാണ് ഇപ്പോൾ സംവിധായകരായ ബി ഉണ്ണികൃഷ്ണനും എം പദ്മകുമാറും .

ബി. ഉണ്ണികൃഷ്ണന്റെ വാക്കുകൾ ഇങ്ങനെയാണ് : ‘എന്റെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അരോമ മോഹന്‍ നിര്‍മ്മാണപങ്കാളിയായ, വ്യാസന്‍ എഴുതി സംവിധാനം ചെയ്ത ശുഭരാത്രി കണ്ടു. ഉള്ളില്‍ തൊട്ടു. നെറികെട്ട നമ്മുടെ കാലത്തോട്. സൗമ്യമായി എന്നാല്‍ തീഷ്ണമായി പറയേണ്ട ചിലത് പലരും പറയാന്‍ മടിക്കുന്ന ചിലത് വ്യാസന്‍ പറഞ്ഞിരിക്കുന്നു. സഹജീവികളോടുള്ള കരുണയില്‍ ദൈവത്തെ കാണുന്നതാണല്ലോ എല്ലാ മതങ്ങളുടെയും പൊരുള്‍. ആ അകപ്പൊരുളിന്റെ ചെറുതായുള്ള വീണ്ടെടുപ്പാണ് വ്യാസന്റെ സിനിമ. ക്യാമറയ്ക്ക് മുമ്പിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവരും നന്നായി. പ്രതിഛായയോ താരപരിവേഷമോ നോക്കാതെ , കഥാപാത്രത്തിന്റെ അകക്കാമ്പ് കണ്ടറിഞ്ഞ് കൃഷ്ണനായി മാറിയ, അയാളുടെ ധര്‍മ്മസങ്കടങ്ങളെ നമ്മുടേതാക്കി മാറ്റിയ ദിലീപിനോട് നന്ദി.സിദ്ദിഖ് നിങ്ങളെന്തൊരു നടനാപ്പാ, ഓരോ സിനിമയും ഓരോ വിസ്മയമാകുകയാണ്. സിദ്ദിഖ്, വ്യാസന്‍ അഭിനന്ദനങ്ങള്‍ സ്‌നേഹം ആശ്ലേഷം.’ –ബി. ഉണ്ണികൃഷ്ണൻ കുറിച്ചു.

എം. പത്മകുമാറിന്റെ വാക്കുകൾ : ഒരു കലാസൃഷ്ടിക്ക് നമ്മുടെ കണ്ണുനിറയിക്കാനാവുന്നത് എപ്പോഴാണ്? ഒന്നുകിൽ ദുരന്തത്തിന്റെ ഉള്ളുലയ്ക്കുന്ന നേർക്കാഴ്ച. അതല്ലെങ്കിൽ നിസ്സീമമായ സ്നേഹത്തിന്റെ ത്യാഗത്തിന്റെ ആഴം. ആദ്യത്തേത് എത്രയും പെട്ടന്ന് നമ്മൾ മറക്കാനാഗ്രഹിക്കുമെങ്കിൽ രണ്ടാമത്തെ അനുഭവം കാലങ്ങളോളണം നമ്മുടെ മനസ്സിൽ അലയടിച്ചു കൊണ്ടേയിരിക്കും. അത്തരം ഒരനുഭവം. ഈ കണ്ണും മനസ്സും എന്നെന്നും ഇങ്ങനെ നിറഞ്ഞിരിക്കട്ടെ എന്നു നമ്മളാഗ്രഹിച്ചു പോകുന്ന ഈ അനുഭവം സമ്മാനിച്ച സിനിമയാണ് ശുഭരാത്രി. ഇന്നത്തെ കാലം ആഗ്രഹിക്കുന്ന, ആവശ്യപ്പെടുന്ന സിനിമ. അത്തരം ഒരു കല സൃഷ്ടിക്കാനായി എന്നതിൽ കവിഞ്ഞ് വ്യാസൻ എന്ന കഥാകാരൻ കൂടിയായ സംവിധായകനും നിർമാതാക്കളായ അരോമ മോഹനും എബ്രഹാം മാത്യുവിനും മറ്റെന്തഭിമാനിക്കണം.നന്മയുടെ തിരുമുറ്റത്ത് പ്രേക്ഷകനെ കൈപിടിച്ചു നടത്തിയ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരായ സിദ്ദിഖിനും ദിലീപിനും ഛായാഗ്രാഹകനായ ആൽബിക്കും സംഗീതം കൊണ്ട് ഹൃദയത്തെ ആർദ്രമാക്കിയ ബിജിക്കും ബാക്കി എല്ലാ മുന്നണി പിന്നണി പ്രവർത്തകർക്കും സ്നേഹം മാത്രമേയുള്ളു ആശംസിക്കാൻ.’–പത്മകുമാർ കുറിച്ചു.

b unnikrishnan and m padmakumar about shubharathri movie

Sruthi S :