സംസ്ഥാന അവാര്‍ഡിനും എന്നെ പരിഗണിച്ചിരുന്നു, അവസാന നിമിഷം പേര് വെട്ടി; അതിന് കാരണം പ്രമുഖ പത്രപ്രവര്‍ത്തകന്‍; തുറന്ന് പറഞ്ഞ് അശോകന്‍

ചെറുതും വലുതുമായി കഥാപാത്രങ്ങളെ അവസ്മരണീയമാക്കിയ താരമാണ് അശോകന്‍. പി. പത്മരാജന്റെ സംവിധാനത്തില്‍ 1979ല്‍ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയന്‍ കുഞ്ചു’ വിനെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമാ ലോകത്തിലേയ്ക്ക് എത്തിയ താരം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.

അമരം എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം ഇന്നും മലയാളികള്‍ക്ക് മറക്കാനാവില്ല. ഇപ്പോഴും അഭിനയത്തില്‍ സജീവമായി തുടരുന്ന അശോകന്‍ നന്‍പകല്‍ നേരത്ത് മയക്കം, ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്നിങ്ങനെ രണ്ട് സിനിമകളിലാണ് ഈ വര്‍ഷം അഭിനയിച്ചത്. രണ്ടും പ്രേക്ഷക പ്രശംസ നേടിയവയാണ്. പത്മരാജനുമായി വലിയ ആത്മബന്ധമുണ്ടായിരുന്ന അദ്ദേഹം പത്മരാജന്‍ സിനിമകളിലെ നിറസാന്നിധ്യവുമായിരുന്നു.

പെരുവഴിയമ്പലത്തിന് പുറമെ, ഒരിടത്തൊരു ഫയല്‍വാന്‍, ഇടവേള, അരപ്പട്ടക്കെട്ടിയ ഗ്രാമത്തില്‍, തൂവാനത്തുമ്പികള്‍, മൂന്നാംപക്കം, സീസണ്‍ തുടങ്ങിയ സിനിമകളില്‍ അശോകന്‍ പത്മരാജനുമായി സഹകരിച്ചു. 1979 ല്‍ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പതിനേഴ് വയസ്സ് മാത്രമായിരുന്നു അശോകന്റെ പ്രായം. മികച്ച ചിത്രത്തിനുള്ള ആ വര്‍ഷത്തെ ദേസീയ അവാര്‍ഡ് നേടിയ ചിത്രം കൂടിയായിരുന്നു പെരുവഴിയമ്പലം.

ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ അശോകനും ദേശീയ അവാര്‍ഡ് ലഭിക്കേണ്ടതായിരുന്നെങ്കിലും മറ്റ് ചില ഇടപെടലുകളാല്‍ അത് വഴി മാറിപ്പോകയായിരുന്നു. അതേക്കുറിച്ച് ഇപ്പോള്‍ താരം തന്നെ തുറന്ന് പറയുകയാണ്. തന്നെയും അവാര്‍ഡിന് പരിഗണിച്ചിരുന്നതായി സംവിധായകനും നിര്‍മ്മാതാവും അന്ന് തന്നെ പറഞ്ഞിരുന്നു. പ്രായത്തിന്റെ പ്രശ്‌നമായിരുന്നു അന്ന് ഉയര്‍ന്ന് വന്നിരുന്നത്. പതിനേഴ് വയസ്സുള്ളയാള്‍ ബാല നടനാണോ? യുവനടനാണോയെന്ന കണ്‍ഫ്യൂഷന്‍ ജ്യൂറിയില്‍ ഉയര്‍ന്ന് വന്നിരുന്നു. യുവാവും ബാലനടനും അല്ലാത്ത അവസ്ഥയായിരുന്നു.

വാണിയ സമുദായത്തില്‍ നിന്നുള്ള ഒരാളുടെ വേഷമായിരുന്നു ചെയ്തത്. ചിത്രം കണ്ട് ആ സമുദായത്തില്‍ നിന്ന് തന്നെയുള്ള ആള്‍ തന്നെയാണോ അഭിനയച്ചതെന്നും ജ്യൂറി ചോദിച്ചു. എന്തായാലും പ്രായത്തിന്റെ പ്രശ്‌നത്തില്‍ എനിക്ക് അവാര്‍ഡ് കിട്ടിയില്ലെങ്കില്‍ ഈ പരാമര്‍ശങ്ങള്‍ ഒരു അവാര്‍ഡ് തന്നെയായിരുന്നുവെന്നും അശോകന്‍ പറയുന്നു.

അനന്തരം എന്ന ചിത്രത്തിലെ അഭിനയത്തില്‍ സംസ്ഥാന അവാര്‍ഡിനും പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം തന്റെ പേര് വെട്ടിക്കളയുകയായിരുന്നു. അതിന് കാരണം കേരളത്തിലെ ഒരു പ്രമുഖ പത്രപ്രവര്‍ത്തകനാണ്. ഇക്കാര്യം ഞാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ ഇന്നും ഞാന്‍ ഉറച്ച് നില്‍ക്കുന്നു. അദ്ദേഹവും ഇപ്പോഴുമുണ്ട്. പേര് എന്തായാലും പറയുന്നില്ല.

ഞാനുമായി അദ്ദേഹത്തിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ജൂറിയില്‍ അദ്ദേഹവും ഉണ്ടായിരുന്നില്ല. എനിക്ക് തരരുത് എന്ന് അദ്ദേഹം വാദിച്ചു. അതിന് മുമ്പും ഞങ്ങള്‍ തമ്മില്‍ പരിചയം ഉണ്ടായിരുന്നു. എന്താണ് തനിക്ക് അവാര്‍ഡ് നിഷേധിച്ചതിന് പിന്നിലെ കാരണം എന്ന് ഇതുവരെ വ്യക്തമല്ല. ആ ആളിന്റെ ബോസാണ് എന്നോട് ഇക്കാര്യം പറയുന്നത്. അതുകൊണ്ട് അത് സത്യമായിരിക്കും. ആ പറഞ്ഞ ആള്‍ മരിച്ചുപോയി എന്നും അശോകന്‍ പറയുന്നു.

Vijayasree Vijayasree :