ആര് മുന്നിൽ, ആർക്ക് എ ​ഗ്രേഡ് കിട്ടുന്നു എന്നുള്ളതല്ല, ഇവിടെ എത്തണമെങ്കിൽ നിങ്ങൾ കഴിവു തെളിയിച്ചവരാണ്; കലോത്സവത്തിന് ആശംസകൾ നേർന്ന് ആശാ ശരത്

സംസ്ഥാന സ്കൂൾ കലോത്സവത്തിനു കോഴിക്കോട്ട് തുടക്കം കുറിച്ചിരിക്കുകയാണ്. പ്രധാന വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ രാവിലെ 8.30നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പതാക ഉയർ‌ത്തി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

ഇപ്പോഴിതാ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആശംസകൾ നേർന്ന് നടിയും നർത്തകിയുമായ ആശാ ശരത്. അഭിമാനം തോന്നുന്നുവെന്നും എങ്ങനെയായിരിക്കും കുട്ടികൾ പെർഫോം ചെയ്യുക എന്നതിനെക്കുറിച്ച് ആകാംക്ഷയുണ്ടെന്നും ആശ ശരത് പറഞ്ഞു.

”രണ്ട് വർഷത്തിന് ശേഷമാണ് സ്കൂൾ യുവജനോത്സവം നടക്കുന്നത്. എത്ര ഹാർഡ് വർക്ക് ചെയ്തിട്ടായിരിക്കും കുട്ടികൾ എത്തുന്നത്? വളരെ സന്തോഷം തോന്നുന്നു. ഇവിടെയെത്തുന്ന ഓരോ കുട്ടിയും വിജയികളായിട്ട് തന്നെയാണ് വരുന്നത്. ആര് മുന്നിൽ, ആർക്ക് എ ​ഗ്രേഡ് കിട്ടുന്നു എന്നുള്ളതല്ല, ഇവിടെ എത്തണമെങ്കിൽ നിങ്ങൾ കഴിവു തെളിയിച്ചവരാണ്. എല്ലാവർക്കും ആശംസകൾ.” സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും പഠിപ്പിച്ച കുട്ടികളുമായി വന്നിട്ടുണ്ടെന്നും ആശ ശരത് ഓർമ്മകൾ പങ്കുവെച്ചു.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്കൂൾ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളിൽ കൗമാര പ്രതിഭകൾ മാറ്റുരയ്ക്കും.

Noora T Noora T :