മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹിറ്റ് മേക്കർ സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയായിരുന്നു ആറാം തമ്പുരാൻ.
കണിമംഗലം ജഗന്നാഥനായി ലാലേട്ടനും ഉണ്ണിമായ ആയി മഞ്ജു വാര്യരും ഒന്നിന്നൊന്ന് തകർത്ത് അഭിനയിച്ച ഷാജി കൈലാസ് ചിത്രം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകൻ ഷാജി കൈലാസ് പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്. കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല എന്നാണ് അദ്ദേഹം പറയുന്നത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ…
മനോജ് കെ. ജയനും ബിജുമേനോനും വേണ്ടി തുടങ്ങിയ ആറാം തമ്പുരാൻ എന്നാണ് ഷാജി കൈലാസ് പറയുന്നത്. രണ്ട് സുഹൃത്തുക്കളുടെ കഥ എന്നനിലയിലാണ് ആറാം തമ്പുരാൻ താനും രഞ്ജിത്തും ആലോചന തുടങ്ങിയതെന്നും അപ്പോൾ മനസില്‍ മനോജ് കെ. ജയനും ബിജുമേനോനുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം മദ്രാസിലെ ഗസ്റ്റ്ഹൗസില്‍ കഥയുമായി കഴിയുമ്പോള്‍ ഒരു ദിവസം മണിയന്‍പിള്ള രാജു വന്നത്. ആ സമയത്താണ് ആദ്യമായി കഥ മൂന്നാമതൊരാളോട് പറയുന്നത്. കഥ ഇഷ്ടപ്പെട്ട രാജു തിരിച്ചുപോയി. പിന്നാലെ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സേലത്തുനിന്ന് സുരേഷ്‌കുമാര്‍ വിളിച്ചു.. രാജുവില്‍നിന്ന് കഥകേട്ട് താത്പര്യമറിയിച്ചുള്ള വിളിയായിരുന്നു അത്. തുടർന്ന് മോഹൻലാലിന് പറ്റിയ കഥയാണെന്നും ലാലിനോട് സംസാരിക്കാമെന്നും സുരേഷ്‌കുമാർ അറിയിക്കുകയായിരുന്നു.
ഉടനെ തന്നെ സുരേഷ്‌കുമാര്‍ മദ്രാസിലേക്ക് വന്നു, രേവതി കലാമന്ദിര്‍ സിനിമ ഏറ്റെടുത്തു. പിന്നാലെ ലാലിനു പറ്റിയരീതിയില്‍ കഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നെന്നും കോഴിക്കോട്ട് വെച്ചാണ് ലാല്‍ കഥകേള്‍ക്കുന്നതെന്നും ഷാജി കൈലാസ് പറഞ്ഞു. കഥ ഇഷ്ടമായ ലാൽ ഈ സിനിമ ചെയ്‌തെന്നും അങ്ങനെയാണ് ആറാം തമ്പുരാൻ പിറക്കുന്നതെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു.