താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 11 ലക്ഷം രൂപ കൈമാറി ടീം ആന്റണി

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായഹസ്തവുമായി ജോഷി ചിത്രം ആന്റണി. സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് 11 ലക്ഷം രൂപ സഹായമായി നല്‍കിയത്. സിനിമയുടെ ഭാഗമായ എല്ലാ അണിയറ പ്രവര്‍ത്തകരും അവരുടെ ഒരു ദിവസത്തെ വരുമാനം ഇതിനായി നല്‍കി.

കൂടാതെ നിര്‍മാതാക്കളായ ഐന്‍സ്റ്റീന്‍ മീഡിയയും അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്നാണ് സഹായം എത്തിച്ചത്. ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ നടന്നു വരികയാണ്. കഴിഞ്ഞ ദിവസം ഷൂട്ടിങ് സെറ്റില്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് പ്രൊഡ്യൂസറായ ഐന്‍സ്റ്റീന്‍ സാക്ക് പോളും മറ്റു അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് മലപ്പുറം കളക്ട്രേറ്റിലെത്തി കളക്ടര്‍ക്ക് 11 ലക്ഷം രൂപയുടെ സഹായം നേരിട്ട് കൈമാറി. ഈ സഹായം കൊണ്ട് ആ കുടുംബങ്ങളുടെ കാണുനീരിന് ചെറിയ ഒരു ശമനം ആകുമെങ്കില്‍ അത് വലുതായി കാണുന്നു എന്നും താരങ്ങള്‍ പ്രതികരിച്ചു.

ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് ജോസ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. സുരേഷ് ?ഗോപിയെ നായകനാക്കി ഒരുക്കിയ പാപ്പനുശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. നേരത്തെ ‘2018’ സിനിമയുടെ നിര്‍മ്മാതാക്കള്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വിതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Vijayasree Vijayasree :