നിർമാതാവായ ആൻ്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ലൂസിഫർ, മരയ്‌ക്കാർ സിനിമാനിർമാണങ്ങളിൽ വിശദീകരണം തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2022ൽ വിവിധ സിനിമാ നിർമാതാക്കളുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ തുടർച്ചയായാണ് നോട്ടീസ്. അന്ന് ആശിർവാദ് ഫിലിംസിലും റെയ്ഡ് നടന്നിരുന്നു.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് ആദായ നികുതി വകുപ്പ് ആന്റണിക്ക് നോട്ടീസ് അയച്ചത്. ഈ മാസം അവസാനത്തിനുളളിൽ കൃത്യമായ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. 2022ൽ കേരളത്തിലെ സിനിമാ നിർമാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു.
ഇതിന്റെ തുടർച്ചയായുളള നടപടികളാണ് ഇപ്പോൾ നടത്തുന്നതെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. അന്ന് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥയിലുളള ആശീർവാദ് ഫിലിംസ്, ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുളള ആന്റോ ജോസഫ് ഫിലിം കമ്പനി, പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് എന്നിവിടങ്ങളിലായാണ് പ്രധാനമായും പരിശോധനകൾ നടന്നിരുന്നത്.
പൃഥ്വിരാജിന്റെ മൂന്ന് സിനിമകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ ചിത്രങ്ങളിൽ അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ, സഹനിർമാതാവെന്ന നിലയിൽ 40 കോടിയോളം രൂപ പൃഥ്വിരാജ് വാങ്ങിയെന്നാണ് കണ്ടെത്തൽ.ഈ ചിത്രങ്ങൾക്ക് നിർമാണ കമ്പനിയുടെ പേരിൽ പണം വാങ്ങിയതിൽ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ഇത് സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്‌തിരുന്നു.ഗോകുലം ഗ്രൂപ്പിൻറെ ധനകാര്യ സ്ഥാപനത്തിൻറെ ഇടപാടുകൾ കഴിഞ്ഞ മൂന്നുമാസമായി ഇഡി നിരീക്ഷിച്ചുവരികയായിരുന്നുവെന്നാണ് വിവരം. 2022 ൽ ഇഡിയുടെ കൊച്ചി യൂണിറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിൻറെ ഭാഗമായാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
ഗോകുലം ഗോപാലൻറെ ഓഫിസിൽ നിന്ന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി രേഖകളും ഒന്നരക്കോടി രൂപയും ഇഡി റെയ്‌ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈയിലെ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ് ഫണ്ടിൻറെ കോർപ്പറേറ്റ് ഓഫിസിലും കൊച്ചിയിലും കോഴിക്കോട്ടുമുള്ള ഓഫിസുകളിലുമാണ് റെയ്ഡ് നടന്നത്.