മതനിന്ദ, യുവാക്കളെ വഴിതെറ്റിക്കല്‍; ഇറാനിലെ ‘ആഞ്ജലീന ജോളിയ്ക്ക്’ 10 വര്‍ഷം തടവ്

ഹോളിവുഡ് താരസുന്ദരി ആഞ്ജലീന ജോളിയെ പോലെ ആകുന്നതിന് വേണ്ടി സര്‍ജറി നടത്തിയെന്ന പേരില്‍ വാര്‍ത്തകളിലിടം പിടിച്ച പത്തൊമ്പതുകാരിയ്ക്ക് പത്ത വര്‍ഷം തടവ് വിധിച്ചു. മതനിന്ദ ആരോപിച്ച് 2019 അറസ്റ്റ് ചെയ്യപ്പെട്ട സഹര്‍ തബര്‍ എന്നറിയപ്പെടുന്ന ഫാത്തിമ ഖിഷ്വന്ത് ജയിലിലാണിപ്പോള്‍ കഴിയുന്നത്. യുവാക്കളെ തെറ്റായി സ്വാധീനിക്കുക, മതനിന്ദ, ആക്രമത്തിന് പ്രേരിപ്പിക്കുക, അനധികൃതമായി പണം സമ്പാദിക്കുക, അഴിമതിയ്ക്ക് പ്രേരിപ്പിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സഹറിനെ അറസ്റ്റ് ചെയ്തത്.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് സഹറിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. സഹറിനെ കുറ്റവിമുക്തയാക്കി വെറുതെ വിടണമെന്നാവശ്യപ്പെട്ട് ലോകമൊട്ടാകെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തില്‍ ആഞ്ജലീന ജോളി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഫാത്തിമ സഹര്‍ തബര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആഞ്ജലീനയെപ്പോലെയാവാന്‍ താന്‍ അമ്പത് ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു സഹര്‍ തബറിന്റെ അവകാശവാദം.

ആഞ്ജലീനയുടെ ലോകത്തെ ഏറ്റവും വലിയ ആരാധിക എന്നാണ് സഹര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. ആഞ്ജലീനയെപ്പോലെയാവാന്‍ എന്തും ചെയ്യുമെന്നും ഭാരം നാല്‍പത് കിലോയില്‍ കൂടാതിരിക്കാന്‍ ഭക്ഷണക്രമത്തിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും സഹര്‍ പറഞ്ഞിരുന്നു.
ശസ്ത്രക്രിയക്കുശേഷമുള്ള തന്റെ രൂപം എന്നവകാശപ്പെട്ട് സഹര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ 325000 ചിത്രങ്ങളാണ് ഇങ്ങനെ സഹര്‍ പോസ്റ്റ് ചെയ്തത്. തുടക്കത്തില്‍ പലരും സഹറിനെ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്‌തെങ്കിലും പിന്നീട് കടുത്ത വിമര്‍ശനവും പരിഹാസവുമായി.

about angelina jolie

Noora T Noora T :