കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പുഷ്പ 2വിന്റെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ അറസ്റ്റിലായത്. രേവതി എന്ന 39കാരിയാണ് മരിച്ചത്. ഇവരുടെ ഒൻപതുവയസ്സുകാരനായ മകൻ ഗുരുതരാവസ്ഥയിൽ ആണ് ആശുപത്രിയിൽ കഴിയുന്നത്.
ഇപ്പോഴിതാ കുട്ടിയെ കാണാൻ വേണ്ടി ആശുപത്രിയിലെത്തിയിരിക്കുകയാണ് അല്ലു അർജുന്റെ പിതാവും നിർമാതാവുമായ അല്ലു അർജുൻ. കുട്ടിയെ സന്ദർശിക്കുകയും ആരോഗ്യനില സംബന്ധിച്ച് അന്വേഷിക്കുകയും ചെയ്തു. കുട്ടിയുടെ പിതാവിനെയും നേരിൽ കണ്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ അല്ലുവിന് കുട്ടിയെ സന്ദർശിക്കണമെന്നുണ്ടായിരുന്നുവെന്നും എന്നാൽ സുരക്ഷാകാരണങ്ങളാൽ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരമാണ് ആ കൂടിക്കാഴ്ച വേണ്ടെന്ന് വെച്ചതെന്നുമാണ് അല്ലു അരവിന്ദ് പറയുന്നത്. കുട്ടിയെ സന്ദർശിക്കാൻ സാധിക്കാത്തതിൽ അല്ലുവിന് വിഷമമുണ്ട്.
കഴിഞ്ഞ പത്ത് ദിവസമായി കുട്ടി സാവധാനം സുഖംപ്രാപിച്ചുവരുകയാണ്. എന്നാൽ ഇനിയും സമയമെടുക്കും. കുട്ടി സുഖംപ്രാപിച്ചുവരുന്നതിനായി ഏത് തരത്തിലുള്ള പിന്തുണ നൽകാനും ഞങ്ങൾ തയ്യാറാണ്. ഇതിനായി സർക്കാർ മുന്നോട്ടുവന്നതിൽ നന്ദിയുണ്ട്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നതെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാത്രി 9.30 ഓടെയാണ് താരവും കുടുംബവും തിയേറ്ററിൽ എത്തിയത്. തുറന്ന ജീപ്പിൽ താരത്തെ കണ്ടതോടെ ആളുകൾ തിക്കിത്തിരക്കി എത്തുകയായിരുന്നു. ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മർദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. അതിനിടയിൽപ്പെട്ടാണ് സ്ത്രീ മരിച്ചത്.