അലി അക്ബറിന്റെ വാരിയംകുന്നന് മേജർ രവിയുടെ പിന്തുണ; മകൻ അർജുൻ രവി ക്യാമറ ചെയ്യും

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച ഈ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ഇതേ കഥാപാത്രത്തെ അടിസ്ഥാനമാക്കി മൂന്നു ചിത്രങ്ങൾ കൂടി പ്രഖ്യാപിക്കപ്പെട്ടു. നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് ഒരുക്കുന്ന ദ് ഗ്രേറ്റ് വാരിയംകുന്നൻ, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 എന്നിവയാണ് അവ.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന നായക കഥാപാത്രമാകുമ്ബോള്‍ ഇതേ കഥാപാത്രത്തെ വില്ലനാക്കിയാണ് അലി അക്ബര്‍ സിനിമയൊരുക്കുന്നത്. 1921 എന്ന് പേരിട്ട സിനിമയില്‍ മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുമെന്ന പുതിയ വാര്‍ത്തയാണ് അലി അക്ബര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

സംവിധായകന്‍ മേജര്‍ രവി സിനിമക്ക് എല്ലാ വിധ പിന്തുണയും നല്‍കിയതായും അലി അക്ബര്‍ പറഞ്ഞു. മലയാള സിനിമയിലെ നിരവധി താരങ്ങളും പ്രവര്‍ത്തകരും വലിയ പിന്തുണ നല്‍കിയതായും അലി അക്ബര്‍ അറിയിച്ചു.

ജനങ്ങളില്‍ നിന്നും പണം പിരിച്ചാണ് അലി അക്ബര്‍ സിനിമ ഒരുക്കുന്നത്. ഇതിനോടകം 16 ലക്ഷത്തിന് മുകളില്‍ തനിക്ക് ജനങ്ങളില്‍ നിന്നും തന്‍റെ കാനറ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ചതായി അലി അക്ബര്‍ ഫേസ്ബുക്ക് ലൈവ് വഴി അറിയിച്ചു. നേരത്തെ തനിക്ക് വധഭീഷണി വരുന്നതായും അലി അക്ബര്‍ ഫേസ്ബുക്ക് വഴി പറഞ്ഞിരുന്നു. പുതിയ സിനിമാപ്രഖ്യാപനമാണ് വധ ഭീഷണിക്ക് കാരണമെന്നാണ് അലി അക്ബറിന്‍റെ ആരോപണം.

Noora T Noora T :