പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്‌റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിയയുടെ സഹോദരിമാരും അമ്മയുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണെങ്കിലും ദിയയോട് പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. എന്തും തുറന്ന് സംസാരിക്കുന്ന, ജാഡയില്ലാത്ത ദിയയുടെ സ്വഭാവമാണ് ഒരുപാടി ഇഷ്ടമെന്ന് ആരാധകർ പറായറുമുണ്ട്. ഇപ്പോൾ തന്റെ ഗർഭകാലം ആഘോഷമാക്കുകയാണ് താരപുത്രി.
എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാറിനും ദിയ കൃഷ്ണയ്ക്കുമെതിരെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പണാപഹരണം എന്നിങ്ങനെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിൽ ആയിരുന്നു നടപടി. പണം മോഷണം പോയിയെന്നത് വ്യക്തമായ തെളിവുകളോടെയാണ് കൃഷ്ണകുമാർ പരാതിപ്പെട്ടത്.
മകൾ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ കുറച്ച് അധികം മാസങ്ങളായി നടത്തുന്ന തട്ടിപ്പിലൂടെ 69 ലക്ഷം രൂപയാണ് ദിയയ്ക്ക് നഷ്ടപ്പെട്ടത്. എന്നാൽ പണം തിരികെ ലഭിക്കാൻ നടപടി ആവശ്യപ്പെട്ട് കൃഷ്ണകുമാർ പരാതിപ്പെട്ടതിന് പിന്നാലെ കുറ്റക്കാരായ ജീവനക്കാർ നടനും കുടുംബവും മർദ്ദിച്ചു, തട്ടികൊണ്ട് പോയി, മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.
നാല് പെൺകുട്ടികളുടെ പിതാവായ നടൻ കൃഷ്ണകുമാറുമായി അദ്ദേഹത്തിന്റെ വിവാഹം കഴിയുന്നതിന് തൊട്ട് മുമ്പ് വരെ വളരെ നല്ല അടുപ്പം എനിക്കുണ്ടായിരുന്നു. ഒരാളെ നമ്മൾ വിലയിരുത്തുന്നത് അയാളുടെ സ്വഭാവം, പെരുമാറ്റം, സത്യസന്ധത, ആത്മാർത്ഥത, കൃത്യനിഷ്ഠ, സഹജീവി സ്നേഹം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്. എന്റെ അറിവ് വെച്ച് ഒരു മോശപ്പെട്ട സ്വഭാവവും കൃഷ്ണകുമാറിൽ കണ്ടിട്ടുമില്ല. കേട്ടിട്ടുമില്ല.
സാധാരണക്കാരുടെ സിനിമക്കാർ ഉൾപ്പെടാറുള്ള കുഴപ്പം പിടിച്ച പട്ടികയിൽ ഒന്നും അദ്ദേഹം ഇടംപിടിച്ചിട്ടുമില്ല. മദ്യപാനം, മയക്കുമരുന്ന്, പീഡനം, കുത്തിതിരുപ്പ്, കുതികാൽവെട്ട് തുടങ്ങിയവയിലൊന്നും അദ്ദേഹം ഇതുവരേയും ഉൾപ്പെട്ടിട്ടില്ല. ഒരു പെൺകുട്ടിയുള്ള മാതാപിതാക്കൾ പോലും അവളെ പഠിപ്പിച്ച് വലുതാക്കി എടുക്കാൻ നടത്തുന്ന കഷ്ടപ്പാട് നമ്മൾ ഈ സമൂഹത്തിൽ കാണാറുള്ളതല്ലേ.
ആ സ്ഥാനത്ത് ഒന്നും രണ്ടുമല്ല. നാല് പെൺകുട്ടികളെയാണ് നല്ല രീതിയിൽ വളർത്തി സംസ്കാര സമ്പന്നരാക്കി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരാക്കി കൃഷ്ണകുമാർ മാറ്റിയത്. ഇപ്പോൾ കൃഷ്ണ കുമാറിനുണ്ടായ സാമ്പത്തിക തട്ടിപ്പിൽ സത്യവും നീതിയും കൃഷ്ണകുമാറിന്റെ കുടുംബത്തിന്റെ പക്ഷത്താണെന്ന് ഞാൻ വിശ്വസിക്കുന്നു. ക്യുആർ കോഡിലൂടെ വരാൻ സാധ്യതയുള്ള ചതി പ്രയോഗങ്ങളിൽ ജാഗരൂകരായിരിക്കണമെന്ന സന്ദേശം കൂടി കൃഷ്ണകുമാറിനുണ്ടായ സംഭവം നൽകുന്നു.
വിശ്വസിച്ചവരിൽ നിന്നുള്ള വിശ്വാസ വഞ്ചനയാണ് കൃഷ്ണകുമാറിനും കുടുംബത്തിനും നേരിടേണ്ടി വന്നത്. കടയിൽ സിസിടിവി വെച്ചാൽ മാത്രം പോരാ തട്ടിപ്പ് നടക്കുന്നുണ്ടോ ഇല്ലയോയെന്ന് മനസിലാക്കാൻ കൃത്യമായ നിരീക്ഷണം കൂടി വേണം. ദിയയ്ക്കുണ്ടായ സംഭവം കേട്ടപ്പോൾ നടി റാണി പത്മിനിക്കുണ്ടായ ദുരന്തമാണ് ഓർമ വന്നത്.
നടിയുടെ ജീവനും പണവും സ്വത്തും കവർന്നത് വിശ്വസ്ഥരായി ഒപ്പം നിന്ന ജോലിക്കാർ ആയിരുന്നു. തട്ടിക്കൊണ്ടുപോകൽ അടക്കം ഉൾപ്പെടുത്തി ജാമ്യമില്ലാ കേസാണ് ജീവനക്കാരിൽ കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ നൽകിയിരിക്കുന്നത്. എന്നാൽ ലോകത്തിൽ ആദ്യമായാകും 15000 രൂപ ശമ്പളമുള്ള സ്റ്റാഫിനെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയപ്പോൾ ഉടൻ തന്നെ എട്ട് ലക്ഷത്തിന് മുകളിൽ രൂപ തിരികെ കൊണ്ടുകൊടുക്കുന്നത്.
ടാക്സ് വെട്ടിക്കാൻ ദിയ സഹായം ചോദിച്ചതുകൊണ്ടാണ് പണം തങ്ങളുടെ ക്യു ആർ കോഡ് ഉപയോഗിച്ച് കസ്റ്റമേഴ്സിൽ നിന്നും വാങ്ങിയതെന്ന് പറഞ്ഞവർ തന്നെ അഹാന ചോദിച്ചപ്പോൾ ചെയ്ത തെറ്റ് സമ്മതിച്ചു. മാത്രമല്ല ഭീഷണിപ്പെടുത്തിയതായി വീഡിയോയിൽ കാണാൻ കഴിഞ്ഞതുമില്ല. ദേഷ്യപ്പെട്ടത് പണം നഷ്ടപ്പെട്ടവർ സ്വാഭാവികമായി ചെയ്യുന്ന ഒന്ന് മാത്രമാണ്.
ഏറ്റവും മനോവേദന ഉണ്ടാക്കിയത് കൃഷ്ണകുമാർ ഉടുപ്പിൽ കയറി പിടിച്ചു, മാനഭംഗപ്പെടുത്താൻ കൃഷ്ണകുമാർ ശ്രമിച്ചുവെന്ന് പറഞ്ഞ വാദമാണ്. ആരെങ്കിലും ഉപദേശിച്ച് കൊടുത്തപ്പോൾ പറഞ്ഞതാകും. കൃഷ്ണകുമാറിന് സ്വഭാവ ദൂഷ്യങ്ങളില്ല. അദ്ദേഹത്തെ അറിയാവുന്നവർ ഇത് വിശ്വസിക്കില്ല. സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയുമാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.
അതേസമയം, കേസ് വ്യാജമാണെന്നും ജീവനക്കാർക്കെതിരെ തങ്ങൾ നൽകിയ പരാതിക്ക് മേൽ മറുകേസാണിതെന്ന് കൃഷ്ണകുമാർ അറിയിച്ചു. തൻ്റെ മകളുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ തട്ടിയ മൂന്ന് ജീവനക്കാരികളാണ് ഇപ്പോൾ തങ്ങൾക്കെതിരെ കേസുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവരെ കൈയ്യോടെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ചുയെന്ന് കൃഷ്ണകുമാർ അറിയിച്ചു.
ഇത് കൗണ്ടർ കേസാണ്. സാധാരണ കൗണ്ടർ കേസുകളെ ഗൗരവത്തിലെടുക്കാറില്ല. പോലീസ് സേന 99 ശതമാനവും നല്ലവരാണ്. ഇതിൽ ചില പുഴക്കുത്തുകളുണ്ടാവും. ഏതോ ഒരാളുടെ കുബുദ്ധി ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. പരാതിക്കാരുടെ പുറകിൽ ആരോ ഉണ്ട്. ആ കുട്ടികൾ ഇതിനുള്ള കപ്പാസിറ്റിയുള്ളവരല്ല. ദിയയുടെ കല്യാണം മുതലുള്ള എല്ലാ ചടങ്ങിലും കൂടെ നിന്നവരാണ് അവർ. ഞാൻ പലപ്പോഴും ഇങ്ങനെയല്ല പോകേണ്ടത് എന്ന് ഉപദേശിച്ചപ്പോൾ, അനിയത്തിമാരെ പോലെയാണ്, എന്റെ പിള്ളേരാണ് എന്നായിരുന്നു ദിയ പറഞ്ഞത്. ഒരിക്കൽ പോലും അവരെ സംശയിച്ചിരുന്നില്ല.
ജൂൺ ഒന്നാം തീയതി ഞായറാഴ്ചയാണ് ജീവനക്കാർക്കെതിരെ കൻ്റോൺമെൻ്റ് സ്റ്റേഷനിൽ പരാതി നൽകിയത്. തൊട്ടടുത്ത ദിവസമാണ് തനിയ്ക്കും കുടുംബത്തിലുള്ളവർക്കുമെതിരെ ഇവർ പരാതി നൽകിയതെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു, ദിയ തട്ടിപ്പുവിവരങ്ങൾ പുറത്തുവിട്ടത്. ദിയയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒ ബൈ ഓസി എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. ആദ്യം ഓൺലൈനായി പ്രവർത്തിച്ചിരുന്ന സ്ഥാപനം അടുത്തിടെയാണ് തിരുവനന്തപുരത്ത് പുതിയ ഷോറൂമിലേക്ക് മാറിയത്. സ്ഥാപനത്തിൽ മുമ്പുണ്ടായിരുന്ന വിനീത ജൂലിയസ്, ദിവ്യ ഫ്രാങ്ക്‌ളിൻ, രാധു എന്നീ യുവതികളാണ് ഒരു വർഷത്തോളം സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ദിയ ആരോപിച്ചിരിക്കുന്നത്.
ഷോറൂമിലും ഓൺലൈനിലും കടയുടെ യഥാർത്ഥ പേയ്‌മെന്റ് സ്‌കാനറിന് പകരം യുവതികൾ, തങ്ങളുടെ സ്വന്തം നമ്പറുകളാണ് നൽകിയതെന്നാണ് ദിയ പറയുന്നത്. ‘കടയിലെയും ഓൺലൈനായും നൽകിയിട്ടുള്ള സ്‌കാനർ പ്രവർത്തനക്ഷമമല്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവർ സാധനങ്ങൾ വാങ്ങിയവരോട് തങ്ങളുടെ നമ്പറുകളിലേക്ക് പണം അയക്കാൻ ആവശ്യപ്പെട്ടിരുന്നത്.
പ്രീമിയം കസ്റ്റമേഴ്‌സിൽ കേന്ദ്രീകരിച്ചുകൊണ്ടാണ് യുവതികൾ തട്ടിപ്പ് നടത്തിയത്. ഒരു കസ്റ്റമറിൽ നിന്ന് 50000 രൂപ വരെ തട്ടിയെടുത്തു. നിരവധി കസ്റ്റമേഴ്‌സിനെയും തന്നെയും അവർ ഇത്തരത്തിൽ പറ്റിച്ചു. ഗർഭിണി കൂടിയായ എന്നെ ഈ രീതിയിൽ വഞ്ചിക്കാൻ ശ്രമിച്ചത് ഏറെ വേദനിപ്പിച്ചു. ഗർഭിണി കൂടിയായ ഒരു സ്ത്രീയെ ആണ് അവർ ഇത്രയും നാൾ പറ്റിച്ചത്. ഞാൻ ആശുപത്രിയിൽ ആയിരുന്ന സമയത്ത് പോലും അവർ ഈ തട്ടിപ്പ് തുടർന്നുവെന്നും ദിയ പറഞ്ഞിരുന്നു. ദിയ, വസ്ത്ര ബ്രാന്റായി തുടങ്ങിയ സംരംഭം ഇപ്പോൾ ഫാൻസി ജ്വല്ലറികളുടെ ഓൺലൈൻ സ്റ്റോറാണ്.
അതേസമയം, 80-കളിൽ മലയാള, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യൻ ചിത്രങ്ങളിൽ താരറാണിയായി തിളങ്ങിയ നടിയായിരുന്നു റാണി പത്മിനി. അഞ്ച് വർഷം കൊണ്ട് അറുപതിന് മുകളിൽ സിനിമകളിൽ അഭിനയിച്ച റാണി മരിക്കുമ്പേൾ വെറും 24 വയസാണ്. പ്രശസ്തിയുടെ കൊടുമുടിയിൽ ആയിരിക്കവേ അമ്മ ഇന്ദിരയൊടൊപ്പമായിരുന്നു റാണി പത്മിനി അതിദാരുണമായി കൊല്ലപ്പെട്ടത്.
അണ്ണാനഗറിലെ 18ാം നമ്പർ അവന്യൂ എന്ന ആഡംബര ബംഗ്‌ളാവ് റാണി പത്മിനിയും വാടകക്കെടുത്തു. പിന്നാലെ മൂന്ന് ജോലിക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ച് ഇവർ പത്രത്തിൽ ഒരു പരസ്യം നൽകി. ഇവിടെ നിന്നായിരുന്നു റാണി പത്മിനിയുടെ കറുത്ത ദിനങ്ങൾ ആരംഭിച്ചത്. പത്മിനിയുടെ പത്ര പരസ്യം കണ്ട് മൂന്ന് പേർ ജോലിക്കെത്തിയിരുന്നു.
പരസ്യം കണ്ട് ഡ്രൈവറായി ജോലി ലഭിക്കുന്നതിനായി ജപരാജ് എന്നൊരാൾ എത്തി. ഇയാൾക്ക് ജോലി ലഭിച്ച് കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ വാച്ചർ ആയി ജോലി നോക്കാൻ ലക്ഷ്മി നരസിംഹൻ എന്നൊരാളും എത്തി. കാർ മോഷണ കേസിൽ നിരവധി തവണ ശിക്ഷ അനുഭവിച്ചിട്ടുള്ള കുറ്റവാളിയായിരുന്നു ലക്ഷ്മി നരസിംഹൻ.
ജപരാജും ലക്ഷ്മി നരസിംഹനും സുഹൃത്തുക്കളായിരുന്നു. ഇവർക്ക് പിന്നാലെ ഗണേശൻ എന്നൊരാളും പാചകക്കാരനായി എത്തി. അണ്ണാനഗറിൽ താമസിച്ചു കൊണ്ടാണ് റാണി പത്മിനി തന്റെ സിനിമാ ജിവിതം ആരംഭിക്കുന്നത്. 1981 കഥയറിയാതെ എന്ന ചിത്രത്തിലൂടെ നടി സിനിമാ രംഗത്തേക്ക് പ്രവേശിച്ചു. പക്ഷേ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല.
പിന്നാലെ മുൻനിര താരങ്ങൾ അണിനിരന്ന സംഘർഷം എന്ന ചിത്രമാണ് റാണി പത്മിനിയുടെ തലവര മാറ്റുന്നത്. താരമൂല്യവും പണവും വർദ്ധിച്ചതോടെ താമസിച്ചിരുന്ന വാടക വീട് സ്വന്തമാക്കാൻ ഇവർ ആഗ്രഹിച്ചു. അതിനായി വീട് തരപ്പെടുത്തിത്തന്ന പ്രസാദ് എന്നയാളുമായി റാണി പത്മിനി ബന്ധപ്പെട്ടു. വീട് വാങ്ങാനുള്ള പണം കാശായി തന്നെ നൽകാമെന്നും അവർ വാഗ്ദാനം ചെയ്തു.
ഇത് മനസിലാക്കിയ ജപരാജ് റാണിയുടെ വീട്ടിൽ കണക്കറ്റ പണവും സ്വർണവും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചു. ഇത് സ്വന്തമാക്കുന്നതിനായി അമ്മയെയും മകളെയും കൊല്ലാൻ ഇയാൾ പദ്ധതിയിട്ടു. പദ്ധതി നടപ്പാക്കാൻ വാച്ച്മാനെയും പാചകക്കാരനെയും ഇയാൾ ഒപ്പം കൂട്ടി. 1986 ഒക്ടോബർ 15ന് രാവിലെയാണ് റാണി പത്മിനിയും അമ്മയും കൊല്ലപ്പെട്ടത്.
രാത്രിയിൽ അമിതമായി മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്ന റാണി പത്മിനിയും അമ്മയും അന്ന് രാത്രിയും നന്നായി മദ്യപിച്ചു. ഇടയ്ക്ക് റാണി പത്മിനി അടുക്കളയിലേക്ക് പോയ തക്കം നോക്കി ജപരാജ് ഇന്ദിരയെ കുത്തിവീഴ്ത്തി. അമ്മയുടെ അലർച്ച കേട്ട് ഓടിയെത്തിയ റാണി പത്മിനി കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന അമ്മയെയാണ്. അപകടം മനസിലാക്കി രക്ഷപ്പെടാൻ ശ്രമിച്ച റാണിയെ മൂവരും ആക്രമിച്ചു. നടി അതിക്രൂരമായി റേപ്പ് ചെയ്യപ്പെടുകയും ചെയ്തു. നടിയുടെ മാറിടത്തിൽ 12 തവണ കുത്തേറ്റിരുന്നു. ഇത്ര വലിയ നടിയായിരുന്നിട്ടും അവരുടെ മരണം പുറംലോകം അറിഞ്ഞില്ലെന്നതാണ് മറ്റൊരു കാര്യം.