ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി അലഞ്ഞ് നടന്ന ഒരു കാലഘട്ടം ഈ പ്രതിഭയ്ക്കുണ്ട്. ആ കാലഘട്ടത്തിലാണ് ജഗതിയുടെ ജീവിതത്തിൽ വലിയ സംഭവ വികാസങ്ങളുണ്ടാകുന്നത്. നടി മല്ലിക സുകുമാരനുമായുള്ള വിവാഹ ജീവിതവും വേർപിരിയലുമായിരുന്നു ഇതിലൊന്ന്.
കോളേജ് കാലത്ത് പ്രണയത്തിലായവരാണ് മല്ലികയും ജഗതിയും. അന്ന് ജഗതി തിരക്കുള്ള നടനല്ല. അവസരങ്ങൾ തേടി നടക്കുന്ന നടനാണ്. വ്യക്തിപരമായ കാരണങ്ങളാൽ ഒരു ഘട്ടത്തിൽ മല്ലികയും ജഗതി ശ്രീകുമാറും പിരിഞ്ഞു. പിന്നീട് നടൻ സുകുമാരനെ മല്ലിക വിവാഹം ചെയ്തു. കുറച്ച് വർഷങ്ങൾക്കിപ്പുറം ജഗതി ശ്രീകുമാർ മലയാളത്തിലെ അറിയപ്പെടുന്ന നടനായി. ശോഭ ശ്രീകുമാർ എന്നാണ് ജഗതിയുടെ ഭാര്യയുടെ പേര്.
തകർന്ന് പോയെന്ന് കരുതിയ തന്റെ ജീവിതത്തിലേക്ക് വന്ന ഭാഗ്യമാണ് സുകുമാരനെന്ന് മല്ലിക സുകുമാരൻ മിക്ക അഭിമുഖങ്ങളിലും പറയാറുണ്ട്. മല്ലികയുമായി പിരിയേണ്ടി വന്നതിന്റെ നിരാശ ഒന്നിലേറെ അഭിമുഖങ്ങളിൽ ജഗതി ശ്രീകുമാർ പങ്കുവെച്ചിട്ടുണ്ട്. ജഗതിയും സുകുമാരനും തമ്മിൽ അസ്വാരസ്യങ്ങളുമുണ്ടായിട്ടുണ്ട്. ജഗതിയും സുകുമാരനും തമ്മിലുണ്ടായ അകൽച്ചയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ആലപ്പി അഷ്റഫ്. സുകുമാരനെ ജഗതി പരസ്യമായി ഒരിക്കൽ അപമാനിച്ചിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
മലയാള സിനിമയിൽ ആദ്യമായി ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടാകുന്നത് നടൻ സുകുമാരനാണ്. ബാലചന്ദ്രമേനോന്റെ അണിയാത്ത വളകൾ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് വെച്ച് നടക്കുമ്പോഴായിരുന്നു ആ അസോസിയേഷന്റെ ഉദ്ഘാടനം. ആ ചിത്രത്തിൽ ഞാനും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഫാൻസ് അസോസിയേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച പ്രോഗ്രാമിനിടയിൽ മിമിക്രി അവതരിപ്പിക്കാൻ ഞാനും അവിടെ എത്തിയിരുന്നു. വേദിയിൽ സുകുമാരനെ കൂടാതെ ബാലചന്ദ്ര മേനോനും ജഗതിയും മറ്റ് വിശിഷ്ട അതിഥികളും ഉണ്ടായിരുന്നു. ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞ ജനസാഗരവും.
ആരുടെ പേരിലുള്ള ഫാൻസ് അസോസിയേഷൻ ആണെങ്കിലും നല്ല കാര്യം ചെയ്യുക എന്നുള്ളതാണ് പ്രധാനം. നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് ഗുണകരമായ കാര്യം ചെയ്യണം എന്നൊക്കെ സുകുമാരൻ പ്രസംഗിച്ചു. അടുത്ത ഊഴം ജഗതി ശ്രീകുമാറിന്റേതായിരുന്നു. സുകുമാരൻ ഇവിടെ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. സുകുമാരൻ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന ആളാണ്. എന്റെ ജീവിതത്തിൽ അദ്ദേഹം വലിയൊരു ഉപകാരം എനിക്ക് ചെയ്ത് തന്നിട്ടുണ്ട് എന്ന് ജഗതി പറഞ്ഞു. അത് കേട്ട് ഓഡിറ്റോറിയത്തിൽ ഇരുന്നവർ ആകെ ഇളകി മറിഞ്ഞു. കൂക്കിവിളികളും കയ്യടികളും ഉയർന്നു.
സുകുമാരന്റെ മുഖം വിളറി വെളുത്തു. ഞങ്ങളൊക്കെ ആകെ വിഷമിച്ചു. ജഗതി യാതൊരു കൂസലും ഇല്ലാതെ പ്രസംഗം കഴിഞ്ഞ് വേദി വിട്ടിറങ്ങുകയും ചെയ്തു. സുകുമാരൻ അതേക്കുറിച്ച് പിറ്റേ ദിവസം എന്നോട് പറഞ്ഞത് എന്നെ മോശക്കാരനാക്കുന്നതിന് വേണ്ടി അയാളുടെ അസൂയയിൽ നിന്നും ഉടലെടുത്ത വാക്കുകളാണ് അതെന്നാണ്.
എന്നാൽ പിന്നീടൊരിക്കൽ തിരുവനന്തപുരത്ത് തന്നെയുള്ള മറ്റൊരു വേദിയിൽ വെച്ച് ജഗതിക്ക് കയ്പ്പേറിയ അനുഭവം ഉണ്ടായിട്ടുണ്ട്. ജഗതിയെ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്തൻ പൊന്നാട അണിയിക്കുന്ന സദസായിരുന്നു അത്. ജഗതി സ്ത്രീ പീഡനക്കേസിൽ പ്രതിയാണെന്ന് വിഎസിനോട് ആരോ പറഞ്ഞ് കൊടുത്തു. വിഎസ് ജഗതിയെ പൊന്നാട അണിയിക്കാൻ കൂട്ടാക്കിയില്ല. ഈ സംഭവം പത്രങ്ങളിലെല്ലാം വാർത്തയായി. പിറ്റേ ദിവസം എനിക്ക് വിഎസിന്റെ മകൻ അരുണിന്റെ ഫോൺ വന്നു. അച്ഛനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്, ജഗതി ശ്രീകുമാറിനോട് സംസാരിക്കണം എന്ന് പറഞ്ഞു. ജഗതിയുള്ള ലൊക്കേഷനിലെ പ്രൊഡക്ഷൻ മാനേജർ മുഖനേ ജഗതിയെക്കൊണ്ട് അരുണിനോട് സംസാരിപ്പിച്ചെന്നും ആലപ്പി അഷ്റഫ് ഓർത്തു.
അതേസമയം, മല്ലികയുമായുള്ള ബന്ധം തകർന്നതിനെക്കുറിച്ച് ഒരിക്കൽ ജഗതി ശ്രീകുമാർ സംസാരിച്ചിട്ടുണ്ട്. കേളേജിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. 19ാമത്തെ വയസിൽ പ്രണയം ഞാൻ സാഫല്യമാക്കിയവനാണ്. തമാശ പ്രേമമൊന്നും ആയിരുന്നില്ല. ഞങ്ങൾ വിവാഹിതരായി. ആ ബന്ധം പതിനൊന്ന് വർഷം കഴിഞ്ഞ് വേർപെടുത്തി. പിന്നെ ഞാൻ അറേഞ്ച്ഡ് മാര്യേജിന് വിധേയനായി. ചതിച്ചില്ലായിരുന്നു കാമുകിയെ. എന്നൊരു തെറ്റേ ഞാൻ ചെയ്തിട്ടുള്ളൂ. അതാണ് എന്റെ ആദ്യ പ്രണയം. ഒറ്റ പ്രണയമേ ഉണ്ടായിരുന്നുള്ളൂ. കോളേജിലൊക്കെ അഭിനയിക്കുന്നത് കൊണ്ട് പല പെൺകുട്ടികൾക്കും ഇഷ്ടമായിരുന്നു. പക്ഷെ പ്രണയം ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ പോലെയല്ല. സ്വാതന്ത്രക്കുറവുണ്ടായിരുന്നു.
ഒരുമിച്ച് പുറത്ത് പോകാനോ സംസാരിക്കാനോ പോലും സ്വാതന്ത്രമില്ലായിരുന്നു. അങ്ങനെയൊരു കാലഘട്ടത്തിലെ പ്രണയം. അപക്വമായ പ്രായത്തിൽ ഉണ്ടായിപ്പോയതാണത്. അത് കൗമാരത്തിന്റെ ചാപല്യമാണെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു. എന്നാൽ എന്റെ മക്കളൊക്കെ പ്രണയിക്കുന്നതിൽ എനിക്ക് യാതൊരു എതിർപ്പുമില്ല. പ്രണയത്തോട് വിരോധമില്ല. സുഖദുഖങ്ങൾ ഒരുമിച്ച് പങ്കിടാൻ തയ്യാറാകുമെങ്കിൽ. ബുദ്ധിമുട്ടുകൾ വരുമ്പോൾ ദമ്പതികൾ തമ്മിൽ മാറിയാൽ പ്രണയം സാഫല്യമാകില്ല.
എന്റെ കാര്യത്തിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ വന്നപ്പോൾ പിരിയേണ്ട അവസ്ഥ വന്നതാണെന്നും ജഗതി ശ്രീകുമാർ വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് വീട് വിട്ട് പോയ താൻ പിന്നീട് വീട്ടിലേക്ക് തിരിച്ച് വന്നതിനെക്കുറിച്ചും ജഗതി ശ്രീകുമാർ അന്ന് സംസാരിച്ചിട്ടുണ്ട്. അഞ്ചാറ് വർഷം വീട്ടുകാരുമായി സമ്പർക്കമൊന്നും ഇല്ലായിരുന്നു. ഇറങ്ങിപ്പോയവൻ അവന്റെ ഇഷ്ടപ്രകാരം തന്നെ ജീവിച്ചോട്ടെ എന്ന് അച്ഛൻ തീരുമാനിച്ചു. പിന്നീട് ആരുടെ കൂടെ പോയോ അവർ ഇല്ലാതായി. തിരിച്ച് ഒറ്റയ്ക്കാണ് വീട്ടിൽ വരുന്നത്. മനുഷ്യന്റെ പല ഘട്ടങ്ങളിലെ മാനസിക വേദനകൾ അറിഞ്ഞ ആളാണ് താനെന്നും ജഗതി ശ്രീകുമാർ പറഞ്ഞു.
അതേസമയം, ജഗതി ശ്രീകുമാറിനെയും മല്ലികയെയും കുറിച്ച് സുഹൃത്തായിരുന്ന കെ ജയകുമാർ ഐഎഎസ് ഒരിക്കൽ പറഞ്ഞ വാക്കുകളും ഈ വേളയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഞാൻ എംഎ പഠിക്കാൻ പോകുന്ന കാലത്ത് ജഗതി ശ്രീകുമാറിന്റെയും മല്ലികയുടെയും കല്യാണം കഴിഞ്ഞു. അവർ ചെന്നെെയിൽ ഒരുമിച്ച് ജീവിക്കുകയാണ്. രണ്ട് പേർക്കും കാര്യമായി സിനിമയൊന്നും ഇല്ല. കഷ്ടപ്പെട്ടിട്ടുള്ള ജീവിതമായിരുന്നു കുറച്ച് കാലം. നാഗ്പൂരിൽ പഠിക്കാൻ പോയി ഇടയ്ക്ക് വെക്കേഷന് വന്നപ്പോൾ ശ്രീകുമാറിനെ കാണണമെന്ന് അച്ഛനോട് ഞാൻ പറഞ്ഞു. ജഗതി എൻകെ ആചാരിയുടെ മകനാണ് ശ്രീകുമാർ. അദ്ദേഹവും അച്ഛനും സുഹൃത്തുക്കളാണ്.
കോടാമ്പാക്കത്ത് എവിടെയോ ആണ് താമസിക്കുന്നത്. എന്നെ ഒരാൾ കൊണ്ട് വിട്ടു. വൃത്തിയില്ലാത്ത പരിസരങ്ങളിലുള്ള വീട്. മല്ലികയും ശ്രീകുമാറും എന്നെ സ്വീകരിച്ചു. ചോറൊക്കെ ഉണ്ടാക്കി തന്നു. ഞാനവിടെ നിന്ന് കഴിച്ചിട്ടാണ് പോയത്. എനിക്ക് വിഷമം തോന്നി. ജഗതി ശ്രീകുമാറും മല്ലികയും ഇങ്ങനെയൊന്നും ജീവിക്കേണ്ടവർ അല്ലല്ലോ. എന്തുമാത്രം കഴിവുള്ളയാളാണ് ശ്രീകുമാർ. മല്ലികയെ അന്ന് പരിചയപ്പെടുകയാണ്. പക്ഷെ ഒറ്റ പരിചയം കൊണ്ട് മല്ലികയുമായി ഭയങ്കര സൗഹൃദത്തിൽ ആയിപ്പോകും. അങ്ങനെയാണ് മല്ലികയുടെ സ്വഭാവം.
ജഗതിയും മല്ലികയും കുറച്ച് കാലം അവിടെ ജീവിച്ചു. രണ്ട് പേർക്കും വേണ്ടത്ര അവസരങ്ങൾ കിട്ടിയില്ല. പിന്നീട് ആ വിവാഹം മാറി. മല്ലിക സുകുമാരനെ വിവാഹം ചെയ്തു. ജഗതി ശ്രീകുമാർ അത്ഭുത പ്രതിഭാസമായി മാറി. എന്റെ എല്ലാ കാര്യത്തിനും ജഗതി വരുമായിരുന്നു. കാണുമ്പോഴൊക്കെ ഞങ്ങൾ പഴയ കാര്യങ്ങൾ ഓർമിക്കും. ഞാൻ ഐഎഎസ് കിട്ടി മദ്രാസിൽ പോകുമ്പോൾ മിക്കവാറും ജഗതി ഫ്ലെെറ്റിലുണ്ടാവും. ഞാൻ ഐഎഎസ് ആണെന്നത് ജഗതി ശ്രീകുമാറിന് വിഷയമല്ല. കാണുമ്പോൾ അളിയാ എന്നാണ് വിളിക്കുന്നത്. അത്രമാത്രം ഗാഡമായ സൗഹൃദം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. ജഗതി ഇന്ന് വാഹനാപകടത്തിൽ പരിക്ക് പറ്റി കിടക്കുന്നത് തനിക്ക് ഹൃദയ ഭേദകമാണെന്നും കെ ജയകുമാർ അന്ന് പറഞ്ഞു.
2012 മാർച്ച് മാസത്തിലാണ് ജഗതി ശ്രീകുമാറിന്റെ കാർ അപകടത്തിൽ പെടുന്നത്. ഗുരുതരമായ പരിക്കേറ്റ നടനെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബന്ധുക്കളുടെ ശുശ്രൂഷയിലാണ് ജഗതി ശ്രീകുമാറിന്ന് കഴിയുന്നത്. കഴിഞ്‍ ദിവസം, നീണ്ട 13 വർഷത്തിന് ശേഷം നടൻ ജഗതി ശ്രീകുമാർ താര സംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തു.
മകനോടൊപ്പം വീൽചെയറിലാണ് ജഗതി മീറ്റിങ്ങിനെത്തിയത്. സഹപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചിരിച്ചും തലകുലുക്കിയുമാണ് ജഗതി പ്രതികരിച്ചത്. നാളുകളായി ചികിത്സയിലായിരുന്ന ജഗതി അടുത്തിടെയാണ് പൊതുവേദികളിൽ എത്തി തുടങ്ങിയത്. ‘വല’ എന്ന ചിത്രത്തിലൂടെ ജഗതി മലയാള സിനിയിലേക്ക് മടങ്ങിയെത്തുന്നുണ്ട്. ജഗതിയുടെ ജന്മദിനത്തിലാണ് പുതിയ സിനിമ വിശേഷം ആരാധകരെ അറിയിച്ചത്.
ഷോട്ടിനിടെ ചില ഡയലോഗുകളോ മാനറിസങ്ങളോ കയ്യിൽ നിന്ന് ഇട്ട് അഭിനയിക്കുന്ന ജഗതിയുടെ ശൈലിയെക്കുറിച്ച് നടനും സംവിധായകനുമായ ലാൽ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. അമ്പിളിച്ചേട്ടനെപറ്റി പറയുമ്പോൾ ഏറ്റവും കൂടുതൽ പറയുന്ന ഒരു കാര്യമാണ്, പുള്ളി ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗ് പറയും, ചില ചലനങ്ങൾ ഇടും. അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തു കഴിഞ്ഞാൽ സംവിധായകൻ നിർബന്ധമായും പറയണം, ഒന്നുകിൽ അതു പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്നു പറയണം അല്ലെങ്കിൽ നന്നായിരുന്നു, അതുകൊണ്ട് ഓക്കെ എന്നു പറയണം.
അതല്ലെങ്കിൽ അതു വേണ്ട എന്നു പറഞ്ഞ് മാറ്റണം. അതല്ലാതെ അതൊരു കഴിവായിട്ടും മിടുക്കായിട്ടും വയ്ക്കുന്നത് ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല. അത് ഏത് വലിയ നടനാണെങ്കിലും. അത് ആ സീനിനെ ബാധിക്കുമോ എന്നുള്ളതിനേക്കാൾ ഉപരിയായി കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകൾ ഉണ്ട്. നമ്മൾ ഒരു കാര്യം തീരുമാനിച്ച് ഉറപ്പിച്ചാണ് പോയിരിക്കുന്നത്.
ഇയാൾ പറഞ്ഞു നിർത്തുന്ന ഡയലോഗിന്റെ അവസാന വാക്ക് ഇതാണ്, ആ വാക്ക് ബന്ധപ്പെട്ടായിരിക്കും ചിലപ്പോൾ ഞാൻ ഡയലോഗ് പറയേണ്ടത്. ആ കണക്ഷൻ നഷ്ടപ്പെട്ടു കഴിഞ്ഞാൽ നമുക്കത് പറയാൻ ബുദ്ധിമുട്ടാകും. ചിലപ്പോൾ നമ്മൾ പറഞ്ഞു ഒപ്പിക്കുമായിരിക്കും. പക്ഷേ അത് നമ്മുടെ പറഞ്ഞൊപ്പിക്കലാകും. അപ്പോൾ ദുർബലം ആകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കും. ഇവിടെ ഒരാൾ അതിനൊപ്പം പരാജയപ്പെടും. അതുകൊണ്ട് അതൊട്ടും ശരിയായിട്ടുള്ള കാര്യമല്ല. ഈ സ്വന്തമായി അല്ലെങ്കിൽ സ്പൊണ്ടേനിയസ് ആയി ഇടുക എന്നു പറയുന്നത് ഒട്ടും നല്ല ലക്ഷണമല്ല എന്നുമാണ് ലാൽ പറഞ്ഞത്.