തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ നിർബന്ധിതനായേക്കാമെന്നാണ് നടൻ പറയുന്നത്. പത്മഭൂഷൺ പുരസ്കാരം സ്വീകരിച്ചശേഷം ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു നടൻ.
വിരമിക്കലിനെ കുറിച്ചുള്ള ചോദ്യത്തിന് ആർക്കറിയാം എന്നാണ് അജിത് പ്രതികരിച്ചത്. എപ്പോൾ വിരമിക്കണമെന്ന് താൻ പ്ലാൻ ചെയ്യുന്നതിലല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിനെയും നിസ്സാരമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആളുകൾ ജീവിതത്തെക്കുറിച്ച് പരാതിപ്പെടുന്നു. ഉറക്കം ഉണരുമ്പോൾ ജീവനോടെയുണ്ടെന്നുള്ളത് തന്നെ ഒരു അനുഗ്രഹമാണ്.
ശസ്ത്രക്രിയകളിലൂടെയും പരിക്കുകളിലൂടെയും കടന്നുപോയിട്ടുള്ളയാളാണ് താൻ. കാൻസറിനെ അതിജീവിച്ച സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുണ്ട്. ജീവിതം എത്രമാത്രം വിലപ്പെട്ടതാണെന്നും ജീവിച്ചിരിക്കുക എന്നതുപോലും വിലപ്പെട്ടതാണെന്നും മനസ്സിലാക്കുന്നൊരു വ്യക്തിയാണ് ഞാൻ.
അതുകൊണ്ടു തന്നെ എൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും ഉപയോഗിക്കാനും അത് പരമാവധി പ്രയോജനപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു. ജീവിതത്തിലെ ഓരോ നിമിഷവും ക്രിയാത്മകമായി ഉപയോഗിക്കുകയും അത് നന്നായി ചെയ്തുവെന്നും എന്റെ സമയം വരുമ്പോൾ എന്റെ സ്രഷ്ടാവ് ചിന്തിക്കണം.
അങ്ങനെ, ഒട്ടും സമയം പാഴാക്കാതെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം പത്മഭൂഷൻ എന്നത് അവിശ്വസനീയമായ ഒരനുഭവം ആണ് എന്നും നടൻ പറഞ്ഞു. ഏപ്രിൽ 28-ന് രാഷ്ട്രപതിഭവനിൽ വെച്ചായിരുന്നു അജിത്ത് പുരസ്കാരം സ്വീകരിച്ചത്. സാക്ഷ്യം വഹിക്കാൻ അദ്ദേഹത്തിൻ്റെ ഭാര്യ ശാലിനിയും മക്കളും ഒപ്പമുണ്ടായിരുന്നു.