‘സിനിമയില്‍ ഇല്ലാത്തതിനേക്കുറിച്ച് പറയുന്നതിന് പകരം, എന്തുകൊണ്ട് ഉള്ളതിനേക്കുറിച്ച് പറഞ്ഞുകൂടാ’?; അടൂര്‍ ഗോപാലകൃഷ്ണന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ഇപ്പോഴിതാ സിനിമയില്‍ ഉള്ളത് കാണാതെ ഇല്ലാത്തത് അന്വേഷിക്കേണ്ടതില്ലെന്ന് പറയുകയാണ് സംവിധായകന്‍. ജാതിയല്ലാതെ പലതും താന്‍ സിനിമകളിലൂടെ സംസാരിക്കാതെ ഇരുന്നിട്ടുണ്ട്, ഉള്ളതിനേക്കുറിച്ച് സംസാരിച്ചുകൂടെ എന്നും അടൂര്‍ പറഞ്ഞു.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍, ‘അടൂര്‍ സിനിമകള്‍ ജാതി വ്യവസ്തയെക്കുറിച്ച് എന്തുനൊണ്ട് സംസാരിച്ചില്ലെന്ന’ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍.

‘ഞാന്‍ അഡ്രസ് ചെയ്യാത്ത പ്രശ്‌നങ്ങള്‍ ഇനിയും ബാക്കിയുണ്ട്. എന്റെ സിനിമയില്‍ പാട്ടില്ല. അതുമാത്രമല്ല വേറെ പലതും ഇല്ലാത്തതുണ്ട്. സിനിമയില്‍ ഇല്ലാത്തതിനേക്കുറിച്ച് പറയുന്നതിന് പകരം, എന്തുകൊണ്ട് ഉള്ളതിനേക്കുറിച്ച് പറഞ്ഞുകൂടാ?’. സത്യജിത് റേ ആധുനിക കാലത്തെ ടാഗോര്‍ ആണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയിലെ പട്ടിണിയെ റേ വിദേശത്ത് വിറ്റ് കാശാക്കുന്നു എന്ന് പറയുന്നത് തെറ്റാണെന്നും മനുഷ്യനെക്കുറിച്ച് പറയുകയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയിലെ പട്ടിണിയെ വിദേശത്ത് വിറ്റ് കാശാക്കുന്നു എന്ന് സത്യജിത് റേയേക്കുറിച്ച് ചില താരങ്ങള്‍ പറഞ്ഞിട്ടുണ്ട്. വിവരക്കേടുകൊണ്ട് പറയുന്നതാണ്. കഷ്ടതയുടെ നടുവിലും അഭിമാനമുള്ളവരായിരുന്നു റേയുടെ കഥാപാത്രങ്ങള്‍. അവര്‍ സ്വന്തം പട്ടിണിയേക്കുറിച്ച് സംസാരിക്കുന്നവരല്ല. ആരോടും ഇരക്കുന്നില്ല. പഥേര്‍ പാഞ്ചലി എന്നത് പാതയുടെ കരച്ചിലല്ലാതെ, പാതയുടെ പാട്ട് ആകുന്നത് അങ്ങനെയാണ്.

ആധുനിക കാലത്തെ ടാഗോര്‍ ആയിരുന്നു സത്യജിത് റേ. മനുഷ്യനേക്കുറിച്ച് പറയുകയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം. അത് പക്ഷം പിടിച്ചുള്ള രാഷ്ട്രീയമല്ല. മനുഷ്യനേക്കുറിച്ച് എന്തു പറയുന്നതും രാഷ്ട്രീയമാണ്. ഇന്ത്യയുടെ ഉള്ള് പരിശോധിച്ചാല്‍ അത് കാണാനാകും.’ ‘മലയാളത്തിന്റെ റേ’ എന്ന വിഷയത്തില്‍ സംസാരിക്കവെ അടൂര്‍ പറഞ്ഞു.

Vijayasree Vijayasree :