ആദിപുരുഷില്‍ 100 ശതമാനം തെറ്റുപറ്റി, റിലീസിന് ശേഷം നാട് വിടേണ്ടി വന്നു; തിരക്കഥാകൃത്ത്

പ്രഭാസിനെ നായകനാക്കി വന്‍ ഹൈപ്പോടെ പുറത്തെത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തിന് പൂര്‍ണ ഉത്തരവാദി താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് മനോജ് മുന്‍താഷിര്‍ ശുക്ല. ആദിപുരുഷില്‍ തന്റെ ഭാഗത്തായിരുന്നു മുഴുവന്‍ തെറ്റെന്നും, റിലീസിന് ശേഷം നാട് വിടേണ്ടി വന്നെന്നും മനോജ് മുന്‍താഷിര്‍ ശുക്ല പറഞ്ഞു.

‘ആദിപുരുഷില്‍ എനിക്ക് 100 ശതമാനം തെറ്റുപറ്റി. ചിത്രത്തിന്റെ റിലീസിന് പിന്നാലെ വധഭീഷണി ഉയര്‍ന്നതോടെ എനിക്ക് കുറച്ച് നാളത്തേക്ക് ഇന്ത്യ വിടേണ്ടി വന്നു. ആദിപുരുഷിന്റെ കാര്യത്തില്‍ എനിക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. മതത്തെ വ്രണപ്പെടുത്താനോ സനാതനത്തെ ബുദ്ധിമുട്ടിക്കാനോ ശ്രീരാമനെ അപകീര്‍ത്തിപ്പെടുത്താനോ ഹനുമാനെക്കുറിച്ച് ഇല്ലാത്ത എന്തെങ്കിലും പറയാനോ എനിക്ക് ഉദ്ദേശ്യമില്ല.

ഈ അപകടത്തില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും ഇനി മുതല്‍ അതീവ ജാഗ്രത പുലര്‍ത്തും. ലോകം നിങ്ങളെ നല്ലവരായി കണക്കാക്കാം, നാളെ അത് വളരെ മോശമായി കണക്കാക്കാം, പക്ഷേ നിങ്ങളുടെ കുടുംബത്തിന് നിങ്ങള്‍ ഒരു ഹീറോയാണ്.’ ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് പറഞ്ഞു.

500 കോടി മുതല്‍ മുടക്കില്‍ ഓം പ്രകാശ് ആണ് ആദിപുരുഷ് സംവിധാനം ചെയ്തത്. രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ രാമനായി പ്രഭാസും രാവണനായി ബോളിവുഡ് താരം സെയ്ഫ് അലിഖാനുമായിരുന്നു വേഷമിട്ടത്.

Vijayasree Vijayasree :