മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്.
കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു. നടൻ ദിലീപിന്റെ 150-ാമത്തെ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തിയേറ്ററുകളിലെത്തിയിരുന്നത്. ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമായി എത്തിയിരിക്കുന്ന പ്രിൻസ് ആൻഡ് ഫാമിലിയെ കുറിച്ച് മികച്ച പ്രതിരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും വരുന്നത്.
നാളുകൾക്ക് ശേഷം ദിലീപിന് ലഭിക്കുന്ന വമ്പിച്ച സ്വീകരണമായിരുന്നു ഈ ചിത്രം. ദിലീപിന്റെ തിരിച്ചു വരവാണിതെന്നായിരുന്നു ഭൂരിഭക്ഷം പ്രേക്ഷകരുടെയും അഭിപ്രായം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രിൻസ് ആന്റ് ഫാമിലി.
പുതുമുഖ താരം റാനിയ റാണ ആണ് ചിത്രത്തിൽ നായികയായെത്തിയത്. തുടരെ പരാജയങ്ങൾ നേരിട്ട ദിലീപിന് കരിയറിൽ വലിയ ആശ്വാസമായിരിക്കുകയാണ് പ്രിൻസ് ആന്റ് ഫാമിലിയുടെ വിജയം. ഇനിയൊരു തിരിച്ച് വരവില്ലെന്ന് പലരും വിധിയെഴുതിയിരിക്കെയുള്ള ഈ വിജയം ദിലീപിന്റ കരിയറിൽ നിർണായകമായി.
ഇപ്പോഴിതാ പ്രിൻസ് ആൻഡ് ഫാമിലിയിലെ വേഷത്തെക്കുറിച്ച് റാനിയ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചിഞ്ചു റാണി എന്ന വ്ളോഗറുടെ വേഷത്തിലായിരുന്നു ചിത്രത്തിൽ റാനിയ റാണ എത്തിയത്. വളരെ ചെറുപ്പത്തിൽ തന്നെ നൃത്തപഠനം ആരംഭിച്ച റാനിയ ഇന്ന് അറിയപ്പെടുന്ന നർത്തകി കൂടിയാണ്.
കുട്ടിക്കാലം മുതൽ തന്നെ സിനിമയിൽ അഭിനയിക്കാൻ അതിയായ ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്നാണ് അഭിമുഖത്തിൽ റാനിയ റാണ വ്യക്തമാക്കുന്നത്. ലോകപ്രശസ്തയായ നർതികയും സിനിമ നടിയും ആകണമെന്നുമായിരുന്നു കുഞ്ഞു നാളുകളിലെ പറയാറുണ്ടായിരുന്നത്. തമിഴിൽ അടക്കം നേരത്തേയും ചില അവസരങ്ങളൊക്കെ വന്നിരുന്നെങ്കിലും അത് മുടങ്ങിപ്പോയി.
ഒരിക്കൽ തമിഴിൽ ഇപ്പോഴുള്ള പ്രശസ്ത തമിഴ് നടന്റെ ചിത്രത്തിൽ ഒരു വേഷം ലഭിച്ചു. എന്നാൽ എഗ്രിമെന്റ് സൈൻ ചെയ്യുന്ന സമയമായപ്പോഴേക്കും അതും മുടങ്ങുകയാണുണ്ടായത്. എല്ലാത്തിനും ഒടുവിൽ ആഗ്രഹം പോലെ കിട്ടിയ വേഷമാണ് പ്രിൻസ് ആൻഡ് ഫാമിലിയിലേത്. ഇത്തരമൊരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്.
പ്രിൻസ് ആൻഡ് ഫാമിലിയുടെ കാസ്റ്റിങ് ഡയറക്ടർ ബിനോയ് നമ്പാലയും അസിസ്റ്റന്റ് ഡയറക്ടർ മനുവും കൂടിയാണ് എന്നെ ബന്ധപ്പെട്ടത്. രണ്ടാമത്തെ ഓഡീഷൻ സംവിധായകന്റേയും എഴുത്തുകാരന്റേയും മുമ്പിലായിരുന്നു. അവരെല്ലാം ഓക്കെ പറഞ്ഞതിന് ശേഷം ദിലീപേട്ടനിലേക്ക് എത്തി. അങ്ങനെ ആ വേഷയത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്നും താരം പറയുന്നു.
വേഷത്തെക്കുറിച്ച് കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷമായിരുന്നു. എന്നാൽ സിനിമയുടെ ടീമിന് നല്ല പേടിയുണ്ടായിരുന്നു. ഈ കഥാപാത്രം എങ്ങനെ ആയി വരും എന്നുള്ള ടെൻഷനായിരുന്നു അവർക്ക്. പടത്തിന്റെ തിരക്കഥാകൃത്ത് ഷാരിസ് ചേട്ടൻ എനിക്ക് വളരെ ഡീറ്റെയിൽ ആയിട്ടുള്ള വിവരണം ആണ് തന്നത്. ചിരിക്കുമ്പോൾ ചുണ്ട് എത്രത്തോളം തുറക്കണം എന്നത് വരെ അദ്ദേഹം വിശദീകരിച്ചു തന്നു.
ഓരോ ഷോട്ടിനും 5 മിനിറ്റ് മുന്നേ ഷാരിസ് ചേട്ടൻ എന്റെ കൂടെ വന്നിരുന്ന് കാര്യങ്ങൾ പറഞ്ഞ് തരും. സിദ്ദീഖ് സാറിന്റെ കൂടെയായിരുന്നു ആദ്യ സീൻ. പക്ഷെ അത് പടത്തിൽ ഇല്ലാതെ പോയി. ഫസ്റ്റ് ഷോട്ടിൽ തന്നെ അത് ഓക്കെയായിരുന്നു. പനി വന്നപ്പോൾ ചില സീനുകൾ ഏഴെട്ടു ടേക്ക് വരെയൊക്കെ പോയിട്ടുണ്ടെന്നത് ഒഴിച്ചാൽ ബാക്കിയൊക്കെ ഒന്ന് രണ്ട് ടേക്കിൽ ഓക്കെയാക്കി.
എന്റെ കഥാപാത്രം ദിലീപേട്ടനെ എടുത്ത് കറക്കുന്ന ഒരു സീൻ ഉണ്ട്. അത്യാവശ്യം ജിമ്മും യോഗയും ഡാൻസും ഒക്കെ ചെയ്യുന്നതുകൊണ്ട് ഇത്തരമൊരു സീൻ ഉണ്ടെന്നു പറഞ്ഞപ്പോൾ ഭയങ്കര എക്സൈറ്റമെന്റ് ആയിരുന്നു. എന്നാൽ ട്രയലിൽ റോപ്പിൽ കിടന്നത് വേറെ ഒരു ചേട്ടനായിരുന്നു. റോപ്പുള്ളതുകൊണ്ട് ആ സമയത്ത് കൈ വെച്ച് എക്സ്പ്രഷൻ മാത്രം കൊടുത്താൽ മതി. ട്രയൽ ചെയ്തപ്പോൾ വലിയ വെയിറ്റ് ഒന്നും തോന്നാത്തതുകൊണ്ട് എളുപ്പത്തിൽ തന്നെ ചെയ്തു.
ടേക്ക് എടുക്കാനായി ദിലീപേട്ടൻ എത്തിയപ്പോൾ അദ്ദേഹത്തിന്റെ നെഞ്ചിൽ മാത്രമേ റോപ്പ് ഉണ്ടായിരുന്നുള്ളു. മുട്ടിൽ ഇല്ല, അതായത് അപ്പോൾ ഭാരം മുഴുവൻ ഞാൻ തന്നെ തൂക്കേണ്ടി വരും. അങ്ങനെ ദിലീപേട്ടനെ ഞാൻ എടുത്തു കറക്കുന്ന സീൻ എടുത്തു. അത് ഒരു വലിയ ടാസ്ക് ആയിരുന്നു. ആ സീൻ എടുക്കുന്നതിൽ ദിലീപേട്ടും ഭയങ്കര ടെൻഷനായിരുന്നു.
‘എടോ നീ എന്നെ താഴെ ഇട്ടാൽ എന്റെ നടുവൊടിയും, നീ താഴെ ഇടുമോ, ഇടുമോ’ എന്നായിരുന്നു അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നത്. എല്ലാവരും പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല. അദ്ദേഹത്തെ താഴെ ഇടാതെ ആ സീൻ ചെയ്തു. പക്ഷെ അദ്ദേഹത്തെ എടുത്തു തൂക്കിയിട്ട് താഴെ വീണപ്പോൾ എന്റെ കയ്യിലെ നഖം ഒടിഞ്ഞു, ചെരുപ്പ് പൊട്ടി, കാല് ചെറുതായിട്ട് ഇടിച്ചു.
അതുകാരണം ദിലീപേട്ടന് ആകെ വിഷമമായി. എന്തെങ്കിലും പറ്റിയോ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ പറഞ്ഞു ഇല്ല ഓക്കെയാണെന്ന് പറഞ്ഞുവെന്നും റാനിയ റാണ കൂട്ടിച്ചേർത്തു. അതേസമയം, കഥ പറഞ്ഞപ്പോൾ ദിലീപിന് ഇഷ്ടമായെന്ന് സംവിധായകൻ പറഞ്ഞിരുന്നു. ല്ല സിനിമയാണ്, പക്ഷെ പ്രധാന കഥാപാത്രം ചെയ്യുന്ന കുട്ടി ആരാണെന്നതിൽ ഇരിക്കും സിനിമയുടെ വിജയമെന്നും പറഞ്ഞു.
പിന്നെ ആ കഥാപാത്രം ചെയ്യാനുള്ള ആളെ തേടിയുള്ള ഓട്ടത്തിലായിരുന്നു തങ്ങളെന്നും ബിന്റോ സ്റ്റീഫൻ പറയുന്നു. റാനിയ അവതരിപ്പിച്ച ചിഞ്ചു റാണി എന്ന കഥാപാത്രത്തെക്കുറിച്ചും ബിന്റോ സ്റ്റീഫൻ സംസാരിച്ചു. ചിഞ്ചു റാണി എന്ന കഥാപാത്രം ഞങ്ങൾ ഉണ്ടാക്കിയെടുത്തതാണ്. ബിനോയിയും ഷാരിസും മനുവും എല്ലാം ചേർന്നാണ് ഈ പെൺകുട്ടിയെ ചിഞ്ചു റാണിയായി പരുവപ്പെടുത്തിയത്.
സിനിമയിൽ അഭിനയിച്ചുള്ള എക്സ്പീരിയൻസ് ഇല്ലല്ലോ. അവൾക്ക് വർക്ക് ഷോപ്പ് കൊടുത്തു. ഒരു കുഞ്ഞിനെ വളർത്തിയെടുക്കുന്നത് പോലെയാണ് റാനിയയെ ചിഞ്ചു റാണിയാക്കി മാറ്റിയത്. റാനിയ വളരെ ബുദ്ധിമതിയായ പെൺകുട്ടിയാണ്. ഭരതനാട്യം സ്കൂൾ നടത്തുന്നു. യുനെസ്കോയുടെ ലിസ്റ്റിൽ വന്നയാളാണ്.
സോഷ്യൽ മീഡിയ അധികം ഉപയോഗിക്കാറില്ല. വ്ലോഗ് ഒന്നും കാണുക പോലും ചെയ്യാത്ത ആളാണ്. സിനിമയിൽ അഭിനയിക്കാനായി ഒരുപാട് നാൾ ശ്രമിച്ചു. സിനിമകളിലേക്ക് പരിഗണിക്കുമെങ്കിലും അവസാന നിമിഷം തഴയപ്പെടും. പ്രിൻസ് ആന്റ് ഫാമിലിയിൽ അവസരം ലഭിച്ചപ്പോൾ റാനിയ വളരെ സന്തോഷവതിയായിരുന്നെന്നും സംവിധായകൻ വ്യക്തമാക്കി.
റാനിയയുടെ അഭിനയം കണ്ട് ഓവറായി എന്ന് ആരെങ്കിലും പറഞ്ഞാൽ അവരോട് പറയാനുള്ളത് എനിക്ക് വേണ്ടത് അത്രയും ഓവറായിട്ടായിരുന്നു എന്നാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന പ്രസന്നമായ മുഖ ഭാവം റാനിയക്കുണ്ട്. ഡാൻസർ ആയത് കൊണ്ട് ഡാൻസ് രംഗങ്ങൾ തകർത്തഭിനയിച്ചു. എന്റെ പ്രതീക്ഷയ്ക്കുമപ്പുറം റാനിയ കഥാപാത്രത്തെ മികച്ചതാക്കിയെന്നും ബിന്റോ സ്റ്റീഫൻ പറഞ്ഞിരുന്നു.
അതേസമയം, ഈ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ദിലീപേട്ടനുമായി ആദ്യമായി സഹകരിക്കുന്ന സിനിമയാണിത്. പക്ഷെ നമ്മളൊരു സിനിമ എടുക്കുമ്പോൾ നിർമ്മാതാവിനെ സംബന്ധിച്ച് റിസ്‌ക് ആണ്. എല്ലാവർക്കും നല്ല സമയമുണ്ട്, മോശം സമയമുണ്ട്. ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല. എല്ലാവർക്കും അറിയുന്നതാണ്. ആ സമയത്താണ് ഞാൻ ഈ സിനിമ ചെയ്യുന്നത്.
ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു. മലയാളത്തിൽ വേറെ ഹീറോ ഇല്ലാത്തതുകൊണ്ടാണോ എന്ന് വരെ ചോദിച്ചു. പക്ഷെ ഞാൻ എടുത്തത് എന്നെ ഒരുപാട് ചിരിപ്പിച്ച ഹീറോയെ വച്ചാണ്. കുറ്റം ചെയ്തതെന്ന് തെളിയുന്നത് വരെ ഒരാൾ കുറ്റാരോപിതൻ മാത്രമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതായിരുന്നു എന്റെ ധൈര്യം. ഈ സബ്ജക്ടിലുള്ള ധൈര്യം ഇത് ദിലീപേട്ടൻ ചെയ്താൽ മാത്രമാണ് ഈ സിനിമ തീയേറ്ററിൽ വർക്കാകൂ എന്നതു കൊണ്ടാണ് ഞങ്ങൾ ദിലീപേട്ടന്റെ അടുത്തെത്തിയത്.
ടൈറ്റിൽ പോലും വരുന്നതിന് മുമ്പ്, ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നൊക്കെ തീരുമാനിക്കും മുമ്പ്, ദിലീപിന്റെ ഒരു സിനിമ തുടങ്ങിയ അന്ന് മുതൽ നെഗറ്റീവുകൾ വന്നു കൊണ്ടിരിക്കുകയാണ്. ഇതെന്താണ് ഇങ്ങനെ നെഗറ്റീവ് വരുന്നതെന്ന് ഞാൻ ദിലീപേട്ടനോട് ചോദിച്ചിരുന്നു. ലിസ്റ്റിൻ ആദ്യമായിട്ടല്ലേ എന്നെ വച്ച് സിനിമ ചെയ്യുന്നത്. അതാണ്, കുറച്ച് കഴിയുമ്പോൾ മനസിലാകും. ഞാനിത് കുറേ നാളുകളായി ശീലിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ എന്ത് പറഞ്ഞാലും നെഗറ്റീവായിട്ടേ പോവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രൊമോഷൻ പരിപാടികൾക്കിടെ പരിപാടിക്കിടെ ദിലീപ് നടത്തിയ വൈകാരിക പ്രതികരണവും ശ്രദ്ധ നേടിയിരുന്നു. തനിക്ക് പ്രേക്ഷകരോട് ഒരു അപേക്ഷയുണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്. ഞാൻ വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്ന സമയത്ത് ഇറങ്ങിയ സിനിമയാണ് രാമലീല. ആ രാമലീല എഴുതിയ സച്ചി നമ്മളെ വിട്ടുപോയി. എനിക്ക് തോന്നിയിട്ടുണ്ട് ആ സച്ചി എനിക്ക് വേണ്ടിയാണോ ജനിച്ചതെന്ന്. കാരണം എനിക്ക് ഏറ്റവും അപകടമുള്ള സമയത്ത് എന്നെ ഇവിടെ പിടിച്ചുനിർത്തിയത് അരുൺഗോപി സംവിധാനം ചെയ്ത രാമലീല എന്ന ചിത്രമാണ്.
ഏറ്റവും പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് ഇനി മലയാള സിനിമയിൽ ദിലീപ് ഇല്ലെന്ന് പറയുന്ന സമയത്ത് ലക്ഷക്കണക്കിന് ജനങ്ങൾ തിയേറ്ററിലേക്ക് ഓടിയെത്തി, ആ നടനെ അങ്ങനെ കളയാനുള്ളതല്ലെന്ന് പറഞ്ഞ് എന്നെ പിടിച്ചുനിർത്തിയ സിനിമയാണിത്. അതുപേലെയാണ് പ്രിൻസ് ആൻഡ് ഫാമിലിയും.
പിന്നെ ഒരു അപേക്ഷയുണ്ട്. അത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം. വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ ഒന്ന് കൂടെ നിന്നൂടെ? എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനകളും സഹായങ്ങളും പ്രതീക്ഷിക്കുന്നു’, എന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.