ഹേമ കമ്മിറ്റിയ്ക്ക് മുൻപാകെ രഹസ്യ മൊഴി നൽകിയ നടിക്ക് നോട്ടീസ്. മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകാൻ കാണിച്ചാണ് നോട്ടീസ്. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് അറിയിച്ച് സുപ്രീംകോടതിയെ സമീപിച്ച നടിക്കാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ആ മാസം 29 ന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. 29ന് ഉച്ചയ്ക്ക് 2.30ന് കോടതിയിൽ ഹാജരാകണമെന്നും നോട്ടീസിൽ എടുത്ത് പറയുന്നു. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് നോട്ടീസ് അയച്ചത്.
അതേസമയം നോട്ടീസിന്റെ പകർപ്പ് നടിയുടെ അഭിഭാഷകൻ തിങ്കളാഴ്ച ജസ്റ്റിസ് വിക്രം നാഥ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന് കൈമാറിയിരുന്നു. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിരുന്നുവെന്നും എന്നാൽ അത് കണക്കിലെടുക്കാതെയാണ് ചലച്ചിത്രതാരത്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ നടപടിയെടുത്തിരിക്കുന്നതെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.
നേരത്തെ, ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് സംസ്ഥാനത്ത് 50 കേസുകൾ രജിസ്റ്റർ ചെയ്‌തെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിൽ നാല് കേസുകളിൽ അന്വേഷണം പൂർത്തിയാക്കിയതായും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. അന്വേഷണ സംഘത്തിനു മൊഴി നൽകിയതിന്റെ പേരിൽ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ സ്വകാര്യമായ വിവരങ്ങൾ ചോർന്നതായി സംശയിക്കുകയോ ചെയ്താൽ പരാതി നൽകാൻ നോഡൽ ഓഫീസർമാരെ നിയമിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.