കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി സംഗീത. മാന്യമായി തൊഴിലെടുത്തു ജീവിക്കുന്ന ഒരു സ്ത്രീയെ വിളിച്ച് മോശമായി സംസാരിച്ചത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്ന് ഗീതി പറഞ്ഞു.
അഞ്ജലി മാപ്പ് പറഞ്ഞെത്തിയ വീഡിയോയുടെ കമൻറ്റിൽ ആയിരുന്നു നടിയുടെ പ്രതികരണം. ഷെയിം ഓൺ യു ആർജെ അഞ്ജലി. അവർ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ഒരു സ്ത്രീയായിരുന്നു. നിങ്ങൾ ഒരു തവണ വിളിച്ചു ഇത്രയും മോശമായ രീതിയിൽ സംസാരിച്ച ശേഷം, അവർ കൾ കട്ട് ചെയ്തപ്പോൾ വീണ്ടും അവരെ വിളിക്കാനുള്ള പ്രചോദനം എന്തായിരുന്നു?
നിങ്ങൾ ഇത്രയും ആർത്തുല്ലസിച്ച് ചിരിക്കാൻ വേണ്ടി എന്തുണ്ടായി? അവരുടെ മര്യാദ കൊണ്ടാണ് അവർ ആ കോൾ കട്ട് ചെയ്തതും, വീണ്ടും ആ നമ്പറിൽ നിന്ന് വിളിച്ചപ്പോൾ എടുക്കാതിരുന്നതും. ഇനിയും പരിചയമില്ലാത്ത ഏതേലും നമ്പറിൽ നിന്ന് വിളി വന്നാൽ പേടിയോടെയല്ലാതെ അവർക്ക് അത് അറ്റൻഡ് ചെയ്യാൻ കഴിയുമോ?
ഇതിൽ കൂടി എന്ത് മെസേജ് ആണ് നിങ്ങൾ സമൂഹത്തിന് കൊടുക്കാൻ ഉദ്ദേശിച്ചത്? എന്നിട്ട് വീണ്ടും വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു. മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, ആരെ ബോധ്യപ്പെടുത്താൻ ആണ് ഈ നാടകം..!!? എന്നും ഗീതി സംഗീത കുറിച്ചു.
സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ അഞ്ജലി പോസ്റ്റ് ചെയ്ത ഒരു പ്രാങ്ക് വീഡിയോയാണ് കൈവിട്ട് പോയത്. ആർജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോൾ ആണ് വലിയ വിവാദമായി മാറിയത്. പ്രാങ്ക് കോളിനിടെയുള്ള ഒരു ചോദ്യം സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതാണെന്ന് നിരവധി പേർ വിമർശിക്കുന്നു.
കല്യാണത്തിന് മെഹന്ദി ഇടാൻ എന്ന പേരിലാണ് നിരഞ്ജന മെഹന്ദി ആർട്ടിസ്റ്റിനെ വിളിക്കുന്നത്. എല്ലായിടത്തും മെഹന്ദി ഇടുമോ എന്നാണ് ആദ്യം ചോദിക്കുന്നത്. കൈകളിലും കാലുകളും മെഹന്ദി ഇടുമോ എന്നും അതിന് എത്രയാണ് റേറ്റ് എന്നും ചോദിക്കുന്നുണ്ട്. ഇതിനുള്ള മറുപടിയും റേറ്റും മെഹന്ദി ആർട്ടിസ്റ്റ് നൽകുന്നുണ്ട്.
തുടർന്നാണ് വിവാദമായ ചോദ്യം വരുന്നത്. സ്വകാര്യ ഭാഗത്ത് മെഹന്ദി ഇടുമോ എന്നാണ് ആർട്ടിസ്റ്റിനോട് പരസ്യമായി ചോദിക്കുന്നത്. പ്രതിശ്രുത വരന് ഒരു സർപ്രൈസ് കൊടുക്കാനാണെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഇത് കേട്ട ഉടനെ മെഹന്ദി ആർട്ടിസ്റ്റ് ഫോൺ കട്ട് ചെയ്യുന്നു. തുടർന്ന് അഞ്ജലിയും നിരഞ്ജനയും ചിരിക്കുകയും ചെയ്യുന്നുണ്ട്. അവരെ വീണ്ടും വിളിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അവർ ഫോൺ എടുത്തിരുന്നില്ല.