മകള്‍ക്ക് ഡെങ്കിപ്പനി കൂടി, ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ പോലും കയ്യൊഴിഞ്ഞു, എന്നാല്‍ ദൈവം മകളെ രക്ഷിച്ചു; ദേവയാനി

മലയാളി പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് നടി ദേവയാനി. പകുതി മലയാളി ആയ ദേവയാനിയുടെ കരിയര്‍ ആരംഭിക്കുന്നത് ഹിന്ദിയില്‍ നിന്നാണ്. എന്നാല്‍ ആദ്യമായി പുറത്തിറങ്ങിയ സിനിമ മലയാളത്തില്‍ ആയിരുന്നു. പ്രിയദര്‍ശന്‍ തിരക്കഥ എഴുതി ഹരിദാസ് സംവിധാനം ചെയ്ത കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെ ആയിരുന്നു ദേവയാനിയുടെ അരങ്ങേറ്റം.

പിന്നീട് തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു താരം. തുടര്‍ന്ന് തമിഴ്, തെലുങ്ക് ഭാഷകളിലേയ്ക്കും ചേക്കേറിയ ദേവയാനി തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയത് വളരെ പെട്ടെന്നാണ്. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനും ദേവയാനിക്ക് സാധിച്ചിട്ടുണ്ട്.

ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. സിനിമയ്ക്ക് പുറമെ സീരിയലുകളിലും ദേവയാനി തിളങ്ങിയിട്ടുണ്ട്. സംവിധായകനായ രാജകുമരനെയാണ് ദേവയാനി വിവാഹം കഴിച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും.

ഇവരുടെ പ്രണയ വിവാഹത്തിന്റെ വര്‍ത്തകളൊക്കെ വലിയ ചര്‍ച്ചയായിട്ടുള്ളതാണ്. ഇനിയ, പ്രിയങ്ക എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്ക് ഉള്ളത്. വീട്ടുകാരുടെ എതിര്‍പ്പിനെയൊക്കെ മറികടന്നായിരുന്നു ഇവരുടെ വിവാഹം. 2001 ലാണ് ഇവരുടെ രഹസ്യ വിവാഹം നടന്നത്. കഴിഞ്ഞ 22 വര്‍ഷത്തിലേറെയായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇവര്‍.

അതേസമയം, തന്റെ കുടുംബ വിശേഷങ്ങളൊന്നും ദേവയാനി അധികം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പങ്കുവയ്ക്കാറില്ല. പൊതുവേദികളിലും വളരെ വിരളമായാണ് ദേവയാനിയെയും കുടുംബത്തെയും കാണാറുള്ളതും. ഇപ്പോഴിതാ, ഒരു അഭിമുഖത്തില്‍ തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദേവയാനി.

ഡെങ്കിപ്പനി ബാധിച്ച് മകള്‍ ചികിത്സയില്‍ ആയിരുന്നപ്പോള്‍ ഡോക്ടര്‍മാര്‍മാര്‍ കയ്യൊഴിഞ്ഞെന്നും അവസാനം ദൈവം മകളെ രക്ഷിച്ചെന്നുമാണ് നടി പറഞ്ഞത്. തന്റെ ദൈവ വിശ്വാസത്തെ കുറിച്ചും ദൈവം നല്‍കിയ അനുഗ്രഹങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയായിരുന്നു ദേവയാനി. വീട്ടില്‍ എല്ലാ ദിവസവും ആഞ്ജനേയ സ്വാമിയേ പൂജിക്കുന്നവരാണ് തങ്ങളെന്നാണ് ദേവയാനി പറഞ്ഞത്. കാളികാമ്പായാണ് ഇഷ്ട ദൈവമെന്നും താരം പറഞ്ഞു.

എപ്പോള്‍ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയാലും ആഞ്ജനേയനെ വണങ്ങിയെ ഇറങ്ങുകയുള്ളൂ. വീട്ടില്‍ നിത്യം പൂജ നടത്താറുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് പോലും പ്രാര്‍ത്ഥിച്ചിട്ടേ കഴിക്കൂ എന്നും നടി പറഞ്ഞു. തനിക്കുണ്ടായ അനുഭവങ്ങള്‍ ദേവയാനി പങ്കുവച്ചത് ഇങ്ങനെയാണ്. ‘എന്റെ രണ്ടാമത്തെ സിനിമയുടെ റിലീസ് സമയത്ത് ഞാന്‍ വല്ലാത്തൊരു വിഷമത്തിലായിരുന്നു. ആ സമയത്ത് ഞങ്ങള്‍ ദൈവത്തോട് ഒരുപാട് പ്രാര്‍ത്ഥിച്ചു.

അവസാനം എനിക്ക് ആവശ്യമായ പണം ലഭിച്ചു. അത് ദൈവാനുഗ്രഹം കൊണ്ടാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. മറ്റൊരു പ്രധാന സംഭവം കൂടിയുണ്ട്. എന്റെ രണ്ടാമത്തെ മകള്‍ക്ക് ഒരിക്കല്‍ ഡെങ്കിപ്പനി വന്നു. ആ സമയത്ത് അവളുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ദിനംപ്രതി ക്രമാതീതമായി കുറഞ്ഞു വരുകയായിരുന്നു. ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ പോലും കയ്യൊഴിഞ്ഞു. ആ സമയത്ത്, ദൈവമാണ് ഞങ്ങളെ രക്ഷിച്ചത് ഒരു ദിവസം കൊണ്ട് മകളുടെ ആരോഗ്യം മെച്ചപ്പെട്ടു’, എന്നും ദേവയാനി പറഞ്ഞു.

അതേസമയം, കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് ദേവയാനി. കഴിഞ്ഞ ആഴ്ച തിയേറ്ററുകളില്‍ എത്തിയ അനുരാഗം എന്ന ചിത്രത്തിലാണ് ദേവയാനി അഭിനയിച്ചത്. അനുരാഗത്തില്‍ പ്രധാന വേഷത്തിലാണ് ദേവയാനി എത്തുന്നത്. ഷീലയും ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. നടിക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കൂടിയാണ് ഈ സിനിമ ചെയ്യാനുള്ള കാരണമെന്ന് ദേവയാനി പറഞ്ഞു.

ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അശ്വിന്‍ ജോസ്, ഗൗതം മേനോന്‍, ജോണി ആന്റണി, ഗൗരി ജി കിഷന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മുന്‍പ് മൈ സ്‌കൂള്‍ എന്നൊരു ചെറിയ ബജറ്റ് മലയാള സിനിമ ചെയ്തിരുന്നു.

അതില്‍ ഒരു സീനില്‍ മധു സാറിനൊപ്പം അഭിനയിക്കാനുള്ള അവസരം ഉണ്ടായിരുന്നു. അത് അറിഞ്ഞപ്പോള്‍ തന്റെ ഭര്‍ത്താവ് ആ സിനിമ എന്തായാലും ചെയ്യണം എന്ന് പറഞ്ഞയക്കുകയായിരുന്നു. അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ആ സിനിമ ചെയ്തതെന്നും ദേവയാനി പറഞ്ഞിരുന്നു.

Vijayasree Vijayasree :