കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ കേസിലെ വിചാരണ നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.
ഇപ്പോഴിതാ ദിലീപിന് കനത്ത തിരിച്ചടി ഏറ്റിരിക്കുകയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. വിചാരണ അവസാന ഘട്ടത്തിലെത്തിയെന്നത് വിലയിരുത്തിയാണ് ഹർജി തള്ളിയത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെതിനെ തുടർന്നാണ് ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്ന് ആവശ്യപ്പെട്ട് നാലുവർഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കേസിന്റെ വിചാരണക്കിടെ കോടതി ദിലീപിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസിന്റെ നടപടിക്രമങ്ങൾ നീട്ടുന്നതിനായാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ വിചാരണ ഏത് ഘട്ടത്തിലാണെന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. കേസിന്റെ അന്തിമവാദം കേട്ടതിന് ശേഷമാണ് കോടതി ദിലീപിന്റെ ആവശ്യം തള്ളുകയും ഹർജി തീർപ്പാക്കുകയും ചെയ്തത്.
കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് നേരത്തെ ദിലീപിന്റെ ഹർജി സിംഗിൾ ബെഞ്ച് തള്ളിയത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അവസാനഘട്ടത്തിലാണ്. അന്തിമവാദം പൂർത്തിയാക്കി ജൂണിൽ വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.
അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്. ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും , രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്. ഈ വിടുതൽ ഹർജി പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ദിലീപ് പിൻവലിക്കുകയായിരുന്നു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും തുടർന്ന് കേസിൽ തുടരന്വേഷണം നടത്താനുള്ള തീരുമാനത്തിനെതരേയും ദിലീപ് കോടതിയിലെത്തിയിരുന്നു. കേസിൽ വിചാരണ വൈകുന്നുവെന്ന് ആരോപിച്ചടക്കം ദിലീപ് ഹർജി നൽകിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം ദിലീപിന്റെ തന്ത്രങ്ങൾ മാത്രമാണെന്നും വിചാരണ വൈകുന്നുവെന്ന് ആരോപിച്ചുള്ള ഹർജിയടക്കം മനപ്പൂർവ്വം കേസ് വൈകിപ്പിക്കാനുള്ള നടന്റെ ശ്രമങ്ങളുടെ ഭാഗമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരെ തുടരെയുള്ള ഹർജികളിൽ അതിജീവിതയും നടനെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം, നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് സുനി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ചാനലിന്റെ സ്റ്റിംഗ് ഓപറേഷനിലൂടെ വെളിപ്പെടുത്തിയത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്. അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.
പകർപ്പുകൾ പൊലീസിന്റെ കൈവശമുണ്ടെങ്കിലും യഥാർത്ഥ മെമ്മറി കാർഡ് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. വിചാരണ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ ആക്രമിക്കരുതെന്ന് നടി കരഞ്ഞ് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സുനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു.
തന്നെ ആക്രമിക്കാതിരുന്നാൽ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി പറഞ്ഞു. എന്നാൽ അതിന് ഞാൻ തയ്യാറായില്ല. ആ പണം വാങ്ങിയിരുന്നെങ്കിൽ ഇന്നിപ്പോൾ ജയിലിൽ പോകാതെ സുഖമായി കഴിയാമായിരുന്നു. എന്നാൽ അതിലും വലിയ ഓഫർ ക്വട്ടേഷൻ നൽകിയവർ തന്നു. സ്വാഭാവികമായ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പൾസർ സുനി പറയുന്നു.
നടിയെ ബലാത്സംഗം ചെയ്യാൻ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നൽകിയത്. ബലാത്സംഗം പകർത്താനും നിർദേശിച്ചു. എന്താണ് ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാൻ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നു. തന്റെ കുടുംബം തകർത്തതിലെ വൈരാഗ്യമായിരുന്നു ദിലീപിന്. അക്രമം നടക്കുമ്പോൾ ഞാൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂർ നേരമാണ് നടിയെ മാനസികമായു ശാരീരികമായും ഉപദ്രവിച്ചത്.
പലതവണ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നുമാണ് പൾസർ സുനി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുമ്പും സമാനമായ രീതിയിലുള്ള കൃത്യം ചെയ്തിട്ടുണ്ടെന്നാണ് പൾസർ സുനി പറയുന്നത്. എന്നാൽ അവർ ആരും കേസിന് പോയില്ല. എല്ലാം ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. അതൊന്നും ദിലീപ് പറഞ്ഞിട്ടായിരുന്നില്ലെന്നും സുനി പറഞ്ഞിരുന്നു.
ഈ കേസിലെ സത്യം അറിയാൻ ഇനി അധികനാൾ കാത്തിരിക്കേണ്ട. അതിജീവിതയെ ഉപദ്രവിച്ച വ്യക്തി ദിലീപ് ചെയ്യിച്ചതാണെന്ന് പറഞ്ഞ് അദ്ദേഹത്തെ കൂടി കുടുക്കാൻ ശ്രമിക്കുകയാണ്. പൾസർ സുനി വീണ്ടും വെളിപ്പെടുത്തുകയല്ല മറിച്ച് ദിലീപിനെ വീണ്ടും പെടുത്താൻ ശ്രമിക്കുകയാണ് എന്നാണ് ദിലീപിന് വേണ്ടി ചാനലുകളിൽ സംസാരിക്കാറുള്ള രാഹുൽ ഈശ്വർ പറഞ്ഞിരുന്നത്.
ഏതെങ്കിലും രീതിയിൽ കേസ് വീണ്ടും നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. മുൻപ് ദിലീപ് നാല് പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പറഞ്ഞ് എടുത്ത കേസ് എന്തായി? ഇനിയും കേസ് വരുന്നുണ്ട്.
കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഏപ്രിൽ 7 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ കേസിന് പിന്നിൽ കേരള പോലീസിലെ ചില പുഴുക്കുത്തുകളാണ്. അതിനെ പുറത്തുകൊണ്ടുവരാനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്തായാലും ഹർജി പിന്നീട് ഉപകാരപ്പെടും. കേസിൽ ദിലീപിനെ കൂട്ടിക്കെട്ടിയാൽ എങ്ങനെയെങ്കിലും ദിലീപ് കേസ് വാദിച്ച് കേസിനെ ഡയല്യൂട്ട് ചെയ്യുമെന്നും കേസിൽ നിന്ന് ഊരിപ്പോരാമെന്നും പൾസർ സുനി കരുതുന്നുണ്ട് എന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ഈ കേസ് തീരാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിജീവിതയോടുള്ള സോഫ്റ്റ് വികാരം മുതലെടുത്ത് ദിലീപിനെ കരിവാരിതേക്കുന്നത് മറ്റുള്ളവരാണ്. റോഷിപാലിനെ പോലും പൾസർ സുനി തെറ്റിധരിപ്പിച്ചതാകാം.
താൻ എന്തായാലും ഈ കേസിൽ അകത്ത് പോകുമെന്ന് പൾസർ സുനിക്ക് അറിയാം, അപ്പോൾ ദിലീപിനേയും കൂടി എങ്ങനെയെങ്കിലും അകത്താക്കാൻ കേസ് ഡയല്യൂട്ട് ചെയ്യുകയാണ് എന്ന് ധരിച്ചൂടെ. 2017 ഫെബ്രുവരി 17 ന് തന്നെ താൻ ചെയ്യാൻ പോകുന്നത് എന്താണെന്ന് അതിജീവിതയോട് പൾസർ സുനി പറഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് മഞ്ജു വാര്യർ ഈ കേസിലെ ഗൂഢാലോചന സംബന്ധിച്ച് പറയുന്നത്. എന്നാൽ അടുത്ത ദിവസം മുഖ്യമന്ത്രി പറഞ്ഞത് ഗൂഢാലോചന ഇല്ലെന്നാണ്.
ഇതെല്ലാം കഴിഞ്ഞ് ജൂലൈയിലാണ് ദിലീപ് അറസ്റ്റിലാകുന്നത്. അപ്പോൾ ആദ്യം തന്നെ ദിലീപിനെതിരെ എല്ലാം അറിഞ്ഞിട്ടും അതിജീവിത മറച്ചുവെച്ചതാണോ? ഇനി ദിലീപിന് വേണ്ടിയാണോ ചെയ്യുന്നതെന്ന് പറഞ്ഞില്ലെയോ എന്ന് അറിയില്ല. ഇനി ഒറ്റകാര്യം അറിയേണ്ടത് 70 ലക്ഷം രൂപ എങ്ങനെ കൊടുത്തുവെന്നതാണ്. എവിടെ വെച്ച് ആര് കൊടുത്തു, എങ്ങനെ കൊടുത്തു എന്നൊക്കെ അറിയണം. ഒരു രൂപയെങ്കിലും കൊടുത്തൂവെന്ന് തെളിയിക്കാനായാൽ കേസ് മാറി എന്നും രാഹുൽ ഈശ്വർ പറഞ്ഞു.
വെളിപ്പെടുത്തലിനിടെ രാഹുൽ ഈശ്വറിനെതിരേയും സുനി രംഗത്തെത്തിയിരുന്നു. അയാളെ താൻ നോക്കിവെച്ചിട്ടുണ്ടെന്നായിരുന്നു സുനിയുടെ പറഞ്ഞത്. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് പരിഹാസത്തോടെയായിരുന്നു രാഹുലിന്റെ മറുപടി. പൾസുനി നീയെന്നേ ഒലത്തും, നിന്റെ അപ്പുറത്തെ ആൾക്കാരെ വരെ ഞാൻ കണ്ടിട്ടുണ്ട് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
അതേസമയം ഇപ്പോൾ കേസിൽ തുടരന്വേഷണം നടക്കുന്നത് ദിലീപിന് മത്രമായിരിക്കും ഗുണം ചെയ്യുകയെന്നും അതിജീവിതയെ സംബന്ധിച്ച് ഈ കേസിൽ ഇപ്പോൾ ഒരു തുടരന്വേഷണത്തിന്റെ ആവശ്യം വരുന്നില്ലെന്നുമാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പൾസർ സുനിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ ദിലീപുമായി ചേർന്ന് നടത്തുന്ന നാടകമാണെന്ന തരത്തിലുള്ള ചർച്ചകളും ഉണ്ട്.