നടിയെ ആക്രമിച്ച കേസില്‍ ഇന്ന് നിര്‍ണായക ദിനം. കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ഇന്നാണ് വിധി പറയുക. കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡിലെ വിവരം ചോര്‍ന്നു എന്ന് ആരോപിച്ചായിരുന്നു അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം എന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറയുക.
തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാണ്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പുറത്തുപോയോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഹാഷ് വാല്യൂ മാറിയതിന് പിന്നില്‍ ആരാണെന്ന് അറിയാന്‍ അന്വേഷണം നടത്തണമെന്നും അതിജീവിതയുടെ ഹര്‍ജിയില്‍ പറയുന്നു. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയ കീഴ്‌ക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കുന്നത് പരിശോധിക്കാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ചിരുന്നു.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണങ്ങള്‍ റദ്ദാക്കണമോ എന്നതാണ് ഹൈക്കോടതി പരിശോധിക്കുന്നത്. പരാമര്‍ശങ്ങള്‍ മാത്രം നീക്കിയാല്‍ പോരെന്നും കീഴ്‌ക്കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്നാണ് െ്രെകംബ്രാഞ്ചിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികത ഇല്ലെന്നായിരുന്നു കീഴ്‌ക്കോടതിയുടെ നിരീക്ഷണം.
ഇത് കേസിന്റെ വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. തെളിവുകള്‍ പരിശോധിക്കാതെയാണ് െ്രെകംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലെ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. ദിലീപിന്റെ വാദം ഹൈക്കോടതി ഇന്ന് കേള്‍ക്കും. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു കേസില്‍ അമിക്കസ് ക്യൂറിയെ ഹൈക്കോടതി ഒഴിവാക്കിയത്. അഡ്വ. രഞ്ജിത്ത് മാരാറെയാണ് ഒഴിവാക്കിയത്. രഞ്ജിത്ത് മാരാര്‍ക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി. തുടര്‍ന്നാണ് കോടതി ഒഴിവാക്കാന്‍ തീരുമാനമെടുത്തത്.
അതേസമയം, തന്നെ ഒഴിവക്കണമെന്ന് രഞ്ജിത്ത് മാരാറും അവശ്യപ്പെട്ടു. ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനാല്‍ തന്നെ ഒഴിവാക്കണമെന്നാണ് രഞ്ജിത്ത് മാരാര്‍ കത്ത് നല്‍കിയത്. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ ഇത് എതിര്‍ത്ത് ദിലീപ് ഹര്‍ജി നല്‍കി. ദിലീപിന്റെ ഹര്‍ജി നിരാകരിച്ച കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു.
തുടര്‍ന്ന് കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യുറിയെ ഹൈക്കോടതി നിയോഗിക്കുകയായിരുന്നു. അഡ്വ രഞ്ജിത്ത് മാറാര്‍ ആണ് അമികസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചത്. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ട്. ഇര എന്ന നിലയില്‍ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നും അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡ് ചോര്‍ത്തിയ പ്രതികളെ ഉണ്ടെങ്കില്‍ കണ്ടെത്തണം. മെമ്മറി കാര്‍ഡ് ആരോ മനപ്പൂര്‍വ്വം പരിശോധിച്ചിട്ടുണ്ട്. അതില്‍ നടപടി ഉണ്ടാകണം. വിചാരണ വൈകിക്കാനല്ല ഹര്‍ജി. വിചാരണ പൂര്‍ത്തിയാക്കാനുളള സമയം സുപ്രീം കോടതി നീട്ടി നല്‍കിയിട്ടുണ്ടെന്നും അതിജീവിത കോടതിയില്‍ പറഞ്ഞിരുന്നു.
അതേസമയം, കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ നിലവിലെ അവസ്ഥ വളരെ ഗുരുതരമാണ്. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി ബാലചന്ദ്രകുമാര്‍ ചികിത്സയിലാണ്. രോഗാവസ്ഥ കാരണം അദ്ദേഹത്തിന്റെ കേസിന്റെ വിസ്താരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായ സാഹചര്യത്തില്‍ ബാലചന്ദ്ര കുമാറിനെ ഡയാലിലിന് നിരവധി തവണ വിധേയമാക്കിയിരുന്നു. തിരുവനന്തപുരത്ത് ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയിലാണ് ബാലചന്ദ്ര കുമാര്‍ ചികിത്സയില്‍ കഴിയുന്നത്.
ബാലചന്ദ്ര കുമാറിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇതിന് വേണ്ടി വരുന്ന തുക കുടുംബത്തിന് തനിച്ച് വഹിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ പൊതുസമൂഹത്തോട് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു. ചികിത്സയ്ക്ക് വേണ്ടി വരുന്ന 20 ലക്ഷം രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ സ്വരൂപിക്കാനാണ് ശ്രമം. മികച്ച ചികിത്സ അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെങ്കിലും ചിലവ് തങ്ങള്‍ക്ക് താങ്ങാനാകുന്നതല്ലെന്ന് ബാലചന്ദ്ര കുമാറിന്റെ ഭാര്യ ഷീബ പറയുന്നു.