കോടതിയില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അനധികൃതമായി കണ്ടിട്ടുണ്ട്, പകര്‍ത്തിയിട്ടുണ്ട്, കൈമാറ്റം ചെയ്തിട്ടുണ്ട്; വീഡിയോദൃശ്യങ്ങള്‍ ഏതുസമയത്തും പ്രചരിപ്പിക്കപ്പെടാം!; ജില്ലാ ജഡ്ജി അന്വേഷിക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിച്ചത്. അതിജീവിതയുടെ ഹര്‍ജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. ജില്ലാ ജഡ്ജി വസ്തുതയെന്തെന്ന് അന്വേഷിക്കണമെന്നും ആവശ്യമെങ്കില്‍ പൊലീസിന്റെയോ മറ്റ് ഏജന്‍സികളുടെ സഹായം തേടാമെന്നും കോടതി പറഞ്ഞു. അന്വേഷണത്തിന് പോലീസ് അടക്കമുള്ള ഏജന്‍സികളുടെ സഹായം തേടാം.

അതിജീവിതയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ രേഖാമൂലം ജില്ലാ ജഡ്ജിക്ക് നല്‍കാം. അന്വേഷണത്തില്‍ എന്തെങ്കിലും കുറ്റകൃത്യം കണ്ടെത്തിയാല്‍ ക്രിമിനല്‍ നടപടിച്ചട്ടം പ്രകാരം നടപടിയെടുക്കണം. അന്വേഷണം നടിയെ ആക്രമിച്ച കേസിന്റെ വിചാരണയെ ബാധിക്കുന്നില്ലെന്നും ഉറപ്പാക്കണം. അതേസമയം, ദൃശ്യങ്ങളടങ്ങിയ ഇലക്‌ട്രോണിക് രേഖകള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതില്‍ കോടതി മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.

കോടതി പറഞ്ഞത് ഇങ്ങനെ;

  • കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാര്‍ഡ് മൂന്നുതവണ, ദൃശ്യങ്ങള്‍ പകര്‍ത്തുകയോ മാറ്റംവരുത്താന്‍ കഴിയുന്നതോ ആയ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
  • 2018 ജനുവരി ഒന്‍പത് രാത്രി 9.58, 2018 ഡിസംബര്‍ 13ന് രാത്രി 10.58 എന്നീ സമയങ്ങളില്‍ നടത്തിയ പരിശോധന അനധികൃതമാണെന്ന് വ്യക്തമാണ്. 2021 ജൂലായ് 19ന് പകല്‍ 12.19 മുതല്‍ 12.54 വരെ നടത്തിയ പരിശോധന സംബന്ധിച്ചും പ്രോസിക്യൂഷന്‍ സംശയം ഉന്നയിക്കുന്നുണ്ട്.
  • അതിജീവിതയുടെ താത്പര്യം സംരക്ഷിക്കാന്‍ കഴിഞ്ഞില്ല.
  • മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്നതില്‍ അന്വേഷണം നടത്തുന്നത് നീതിന്യായസംവിധാനത്തിന് മേലുണ്ടായ കരിനിഴല്‍ നീക്കും.

അതിജീവിത ഉന്നയിച്ച ആശങ്ക

  • കോടതിയില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അനധികൃതമായി കണ്ടിട്ടുണ്ട്, പകര്‍ത്തിയിട്ടുണ്ട്, കൈമാറ്റം ചെയ്തിട്ടുണ്ട്.
  • വീഡിയോദൃശ്യങ്ങള്‍ ഏതുസമയത്തും പ്രചരിപ്പിക്കപ്പെടാം.
  • തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റംവന്നതായി കണ്ടതിനെത്തുടര്‍ന്നാണ് അന്വേഷണമെന്ന ആവശ്യം അതിജീവിത ഉന്നയിച്ചത്.

Vijayasree Vijayasree :